Wednesday 18 July 2018

പട്ലയുടെ മാതൃകാ ഗുരു ശ്രേഷ്ടൻ പൊയ്മറഞ്ഞു / അസ്ലം മാവില

പട്ലയുടെ മാതൃകാ
ഗുരു ശ്രേഷ്ടൻ
പൊയ്മറഞ്ഞു

അസ്ലം മാവില

ഇക്കഴിഞ്ഞ അധ്യാപക ദിനത്തിൽ ഞാൻ കെവാർത്തയിൽ ഓർമകളെഴുതിയത് എ. പി. അബൂബക്കർ മൗലവിയെ കുറിച്ചായിരുന്നു. ഒരു മാതൃകാ അധ്യാപകന്റെ മുഴുവൻ ഉത്തരവാദിത്വങ്ങളും അദ്ദേഹത്തിലുണ്ടായിരുന്നു.

യാദൃശ്ചികം, ഇന്നലെ സോഷ്യൽ മീഡിയയിൽ കറങ്ങി നടന്ന ഒരു കുറിപ്പുണ്ട് - ഒരു മാതൃകാ ഖത്വീബിന്റെ വിലയും നിലയുമെന്തെന്നും ആ സമാദരണീയന്റെ ഉത്തരവാദിത്വവുമെന്തായിരിക്കണമെന്നുമായിരുന്നു അതിലെ ഉള്ളടക്കം. ആ വിഷയം ചർച്ച ചെയ്തു കൊണ്ടിരിക്കയെയാണ് 1970 കളിലും 80കളിലും കാസർകോട് ജില്ലയിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ (പട്ല) സാമൂഹ്യ- സാംസ്കാരിക- വിദ്യാഭ്യാസ രംഗങ്ങളിൽ തന്റെതായ ശൈലിയിൽ  നേതൃപരമായ ഇടപെടലുകൾ കൊണ്ട് ശ്രദ്ധേയനായ എ. പി. അബൂബക്കർ മൗലവി ഇന്നലെ ഈ ലോകത്തോട് വിട പറയുന്നത്. അദ്ദേഹത്തിന്റെ പരലോക വിജയത്തിന് എല്ലാവർക്കും മനസ്സിൽ തട്ടി പ്രാർഥിക്കാം.

വേണമെങ്കിൽ മൗലവിക്ക് 1 മുതൽ 7-ാം ക്ലാസ് വരെയുള്ള  ഒരു സാദാ മദ്രസ്സയുടെ സദർ (പ്രധാനധ്യാപകൻ) മാത്രമായി ഒതുങ്ങാമായിരുന്നു. മുന്നൂറ്റി അമ്പത് രൂപയാണ് അദ്ദേഹം അവസാനം കൈപറ്റിയ മാസ ശമ്പളം. (അന്നത്തെ പൊതുവെയുള്ള മദ്രസാധ്യാപകരുടെ വേതന സ്കെയിലിലാണത്.) ആ ശമ്പളത്തിൽ നിന്നാണ് പട്ലയിലേക്ക് വരുന്ന പട്ലക്കാരനല്ലാത്തവരെ കുഞ്ഞാമുക്കയുടെ ചായക്കടയിൽ ചായസൽക്കാരം നടത്തി സ്വീകരിച്ചത്! 

അന്ന് പട്ലയിൽ വരുന്ന ഒരു അപരിചിതനും മൗലവിയുടെ ശ്രദ്ധയിൽ വരാതെ പോയിട്ടില്ല. പാട്ട പെറുക്കാൻ വരുന്നവരോട് പറയും - നിങ്ങൾ പോകുന്ന വീട്ട്കാർക്ക് ആവശ്യമില്ലാത്തത് പെറുക്കി കൊണ്ട് പോകാം,  മോഷണമാണുദ്ദേശമെങ്കിൽ ഇപ്പോൾ തന്നെ തിരിച്ചു പോകണം. ഒരു കാലത്ത് നാടോടികളുടെ തവളപിടുത്തം നാട്ടിൻ പ്രദേശങ്ങളിൽ നിത്യ കാഴ്ചയായിരുന്നു. പട്ലയിൽ അത് നിർത്തിയത് മൗലവിയാണ്.

കല്യാണ വീടുകളിലെ ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ഇവന്റ് മാനേജ്മെന്റിന്റെ നേതൃത്വം മൗലവിക്കായിരുന്നു.  സൽക്കാരത്തിനെത്തുന്ന കുട്ടികൾ, യുവാക്കൾ, മുതിർന്നവർ - അവർ എവിടെ ഇരിക്കണമെന്ന് മൗലവിയോട് പറഞ്ഞാൽ മതി. പിന്നെ ആ ചിട്ട തെറ്റില്ല. തെറ്റിക്കാൻ അദ്ദേഹം അനുവദിക്കില്ല.

സന്ധ്യ കഴിഞ്ഞും കുട്ടികൾ വീട്ടിലെത്താതെ എവിടെയെങ്കിലും കളിച്ചും ചിരിച്ചും സമയം കൊല്ലുന്നെന്നറിഞ്ഞാൽ മതി. അടുത്ത ദിവസം വലത് കയിൽ റിസ്റ്റ് വാച്ച് കെട്ടി എന്തിനും തയ്യാറായ ഒരു മനുഷ്യനെ ആ സ്പോട്ടിൽ കാണാം - മൗലവിയെ.

തൊട്ടടുത്ത ഗവ. സ്കൂളിലെ സ്റ്റാഫ് മുറിയിൽ ചെറിയ സൗന്ദര്യ പിണക്കം.  മൗലവി അവിടെ എത്തിയിരിക്കും. ഒരു അധ്യാപകന്, അധ്യാപികക്ക് താമസ പ്രശ്നം. പരിഹാരവുമായി എ . പി. എന്തിക്കഴിഞ്ഞു. പട്ല ഗവ. സ്കൂൾ പ്രധാനധ്യാപകരായ ഖാൻ മാഷും ഹനീഫ് മാഷും താമസിച്ചത് എവിടെയെന്നോ ? അവിശ്വസനീയം !  എം. എച്ച്. എം. മദ്രസ്സയിൽ സദർ ഉസ്താദിന്റെ ഒഫീഷ്യൽ മുറിയിൽ . ആ മുറി അവർക്ക് വിട്ട് മൗലവി ദിവസവും അന്തിയുറങ്ങുന്നത് വലിയ പള്ളിയുടെ മുകളിൽ . ഒന്നു കൂടി നിങ്ങളുടെ അറിവിലേക്ക്. അത് ഇന്നത്തെ തലമുറ വായിക്കുക.  എൻ. എസ്. എസ് പ്രസ്ഥാനത്തിന്റെ സജീവ നേതൃത്വത്തിലുണ്ടായിരുന്ന സി. രാഘവൻ നായർ (പേര് അതാണോർമ്മ) പട്ലയിൽ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു. അദ്ദേഹവും തന്റെ ഡ്യൂട്ടിയും തന്റെ പൊതു പ്രവർത്തനവും കഴിഞ്ഞ്  കിടന്നതും MHM മദ്രസ്സയിലെ പ്രധാനധ്യാപകന്റെ ഓഫീസിൽ തന്നെ. അങ്ങിനെയൊരു സൗഹൃദ സാമുഹിക പശ്ചാത്തലമൊരുക്കാൻ മൗലവി ചെയ്ത പ്രയത്നം അതിമഹത്തരം.

പട്ലയിലെ കുതിരപ്പാടിയിലോ/ കൊല്ലംങ്കാനയിലോ മറ്റോ പച്ചക്കറി കൃഷി നടത്തിയിരുന്ന ഒരു ബ്രാഹ്മണ കർഷകൻ ഉണ്ടായിരുന്നു. പട്ലക്ക് പുറത്തുള്ളയാളാണ് അദ്ദേഹം. YEZDi യിലാണ് അദ്ദേഹം അതിരാവിലെ വരിക. പത്ത് മണിക്ക് മുമ്പ് ചീരക്കെട്ടുമായി മടങ്ങും. സ്കൂൾ കുട്ടികൾ അങ്ങേ തല മുതലിങ്ങോട്ട്  വഴി നീളം നിന്ന്  ഇദ്ദേഹത്തെ YEZDi ഓടിച്ചു വരുന്നത് കണ്ടാൽ ഉറക്കെ "ചീര, ചീര " എന്ന് വിളിക്കാൻ തുടങ്ങിയത്രെ. ആ കർഷക സുഹൃത്ത് അതൊന്ന് മൗലവിയോട് സൂചിപ്പിച്ചത് മാത്രം. പിന്നെയാ വിളി പട്ലയിലെവിടെയും ഉയർന്നു കേട്ടിട്ടില്ല. അങ്ങിനെയൊരു വിളി ഇല്ലെന്ന് ഉറപ്പ് വരുത്തിയാണ് എന്നും രാവിലെ ആ കർഷകനെ ഉസ്താദ്  മദ്രസ്സയുടെ മുമ്പിൽ വെച്ച് യാത്രയയച്ചിരുന്നത്.

സാംസ്ക്കാരിക പരിപാടികൾ, സാഹിത്യ സമാജങ്ങൾ, വാർഷികാഘോഷങ്ങൾ, വിവാഹ ചടങ്ങുകൾ, ഗാനമേളകൾ, അനുശോചന യോഗങ്ങൾ, അനുമോദന ചടങ്ങുകൾ എല്ലാമെങ്ങിനെ ചിട്ടവട്ടങ്ങളോടെ നടത്തണമെന്ന് പഠിപ്പിച്ചത് മൗലവിയാണ്.

പതിവ് രീതിയിലുള്ള നീട്ടി പ്രസംഗത്തിൽ നിന്ന് പച്ച മലയാളത്തിലുള്ള ഇസ്ലാമിക പ്രഭാഷണ പരമ്പര ഞാനാദ്യം കേട്ടത് പട്ലയിലെ പഴയകാല പള്ളികളിലൊന്നായ സ്രാമ്പി പള്ളിയിൽ നിന്നാണ് - പ്രഭാഷകൻ എ.പി. അബുബക്കർ മൗലവി!

പട്ല സ്കൂളിൽ നിന്ന് വിദ്യാർഥികളുടെ ഉദാസീനത കൊണ്ട് മാത്രം നഷ്ടപ്പെടുമായിരുന്ന അറബിക് തസ്തിക നിലനിർത്തിയത് മൗലവിയുടെ യഥോചിതമായ ഇടപെടലായിരുന്നു. ശരിക്കും അദ്ദഹം ആ സ്കൂളിന്റെ  ശമ്പളം പറ്റാത്ത അഡീഷണൽ ഹെഡ്മാസ്റ്റർ കൂടിയായിരുന്നു എന്ന് പറയാം.

എഴുത്തിലും വായനയിലു പ്രസംഗത്തിലും സാമൂഹിക ഇടപെടലിലും സാംസ്കാരിക പ്രവർത്തനങ്ങളിലും എന്നെപ്പോലുള്ളവരെ സ്വാധീനച്ച വ്യക്തികളിലൊരാളാണ് മൗലവി. അദ്ദേഹത്തിന്റെ സപ്പോർട്ട് വലിയ ഗുണം ചെയ്തിട്ടുണ്ട്.

ആനുകാലികങ്ങളുടെ ഒരു കൂമ്പാരം തന്നെ അദ്ദേഹത്തിന്റെ മേശപുറത്ത് കാണും. വായനയെ അദ്ദേഹം അത്ര മാത്രം സ്നേഹിച്ചു. സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചു. പട്ലയിൽ 1979ൽ  ഹൈസ്കൂളായനുവദിച്ചപ്പോൾ, പിള്ളേരെ ചേർക്കാൻ ഓടി നടന്ന ആ പാലക്കാടുകാരൻ പെൺകുട്ടികളെ ഹൈസ്കൂളിൽ ചേർക്കാത്ത രക്ഷിതാക്കളോടൊക്കെ  തർക്കിക്കുന്നത് എന്റെ ആറാം ക്ലാസ് ഓർമയിലുണ്ട്.

ആ ഗുരുശ്രേഷ്ടന്റെ പാപങ്ങൾ പൊറുത്ത് തരട്ടെ,  പടച്ചവൻ ആ മനീഷിയെ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ.

No comments:

Post a Comment