http://www.kasargodvartha.com/2019/03/lakshmanan-master-retiring-happy-journey.html?m=1
*കളിക്കാരുടെ ഗുരുവര്യൻ*
*ലക്ഷ്മണൻ മാഷ്*
*വിരമിക്കുന്നു !*
*യാത്രാമംഗളങ്ങൾ !*
...........................
അസ്ലം മാവിലെ
...........................
ലക്ഷ്മൺ എന്ന സംസ്കൃത പദത്തിന് ഭാഗ്യമുദ്രയുള്ളവനെന്നർഥമുണ്ട്. ശിഷ്യസമ്പത്ത് ഭാഗ്യമുദ്രയാണെങ്കിൽ നമ്മുടെ പ്രിയപ്പെട്ട ലക്ഷ്മണൻ മാഷ് ആ അർഥത്തിൽ നൂറ് ശതമാനം പേരുകൊണ്ടനുഗ്രഹീതനാണ്.
കളിത്തോഴൻ എന്ന് നാം സാധാരണ
പറയാറില്ലേ ? കൂടെ നിഴൽ പോലെ നടക്കുന്നവരെയാണ് അങ്ങിനെ വിളിക്കുക. കളിയെത്തന്നെ കളിത്തോഴനാക്കിയാൽ അതിനെ എന്ത് പേരിട്ട് വിളിക്കും ? അതാണ് ലക്ഷ്മണൻ മാഷ്.
വീണ്ടും പുരാണത്തിലേക്ക്. ശ്രീരാമന്റെ സഹോദരൻ ശ്രീലക്ഷ്മണൻ, ഭരതന്റെയും. സഹോദരനെന്നതിലുപരി ഒരു മെയ്യ് എന്ന് പറയാവുന്ന തരത്തിൽ അത്ര അടുപ്പം അവർ തമ്മിൽ. പുരാണത്തിൽ സ്വസഹോദരന്റെ പേരിനൊപ്പം ചേർത്ത് ശ്രീലക്ഷ്മണന് മാത്രമേ അപരനാമമുള്ളൂ. രാമാനുജൻ, ഭരതാനുജൻ എന്നിങ്ങനെ. നമ്മുടെ ലക്ഷ്മണൻ മാഷ് പട്ലയിലെ എല്ലവരുടെയും സഹോദരനാണ്, അപരനാമം ചേർത്തു പറയാൻ തുടങ്ങിയാൽ ആയിരക്കണക്കിന് പേരുകൾ എഴുതേണ്ടി വരും. ഒന്ന് പറയാം - Either he is Younger Bro or Elder Bro. അത്ര അടുപ്പവും വ്യക്തി ബന്ധവും അദ്ദേഹം നമ്മോട് കാത്ത് സൂക്ഷിക്കുന്നുണ്ട്.
2017ൽ, പൊലിമയുടെ ആദ്യ കൂടിയാലോചനാ യോഗം ഞാൻ ഓർക്കുന്നു. പട്ലക്കാർക്ക് മാത്രമേ അതിന് ക്ഷണമുള്ളൂ. ആ രാത്രി സ്കൂൾ ഹാൾ നിറഞ്ഞു കവിഞ്ഞു. സദസ്സിന്റെ ഏറ്റവും പിന്നിലേക്ക് ഞാൻ നോക്കുമ്പോൾ, ചെറുചിരിയോടെ അതാ ലക്ഷ്മണൻ മാഷ് നിൽക്കുന്നു ! ഒരു നാട്ടുകാരനായി, നാട്ടുനിഴലായി. യോഗനടപടികൾ തീരും വരെ അദ്ദേഹം നിന്നു, മുഴുവൻ കേട്ടു. അവസാനം തന്റെ അഭിപ്രായവും പറഞ്ഞാണ് മാഷ് യോഗസ്ഥലം വിട്ടത്.
ഇക്കഴിഞ്ഞതല്ല, അതിന് തൊട്ട് മുമ്പത്തെ വേനൽക്കാലം. കുഞ്ഞിപ്പള്ളിയിൽ സുബഹ് നമസ്കരിച്ച് പുറത്തിറങ്ങി ഞാൻ വീട്ടിലെത്തിയതേയുള്ളൂ. ഒരു കോളിംഗ് ബെൽ. വാതിൽ തുറന്നപ്പോൾ ലക്ഷ്മണൻ മാഷ് പുറത്ത്.
"വാട്സാപ്പിൽ ഞാൻ വായിച്ചു. CP യുടെ കുടിവെള്ള വിതരണം ഇന്ന് തുടങ്ങുകയല്ലേ, ഞാൻ വരണോ ?" മാഷിന് ആധി.
സ്കൂളിൽ നടക്കുന്ന വ്യത്യസ്തമായ പ്രോഗ്രാമുകൾ അദ്ദേഹം ശ്രദ്ധിക്കും. അതിന് യോജിച്ച ആളെ അദ്ദേഹമത് വിളിച്ചറിയിക്കുകയും ചെയ്യും. ഉദ്ദേശം ഒന്നേയുള്ളൂ, ആ പ്രോഗ്രാം കളർഫുള്ളാക്കാൻ നമ്മുടെ സഹകരണം വേണം, നമ്മിൽ നിന്നും സ്കൂൾ പ്രതീക്ഷിക്കുന്നു, സ്പോൺസർഷിപ്പ് അങ്ങനെ വല്ലതും. കുട്ടികൾക്കത് വലിയ പ്രോത്സാഹനമാകുമല്ലോ.
ചെറിയ കാലത്ത് SMC, PTA യിലൊക്കെ പ്രവർത്തിക്കാൻ അവസരമൊത്തപ്പോഴും മാഷ് വളരെ ആത്മാർഥമായാണ് ഇടപെട്ടിട്ടുള്ളത്. പുതിയ അധ്യാപകരാരെങ്കിലും വന്നാൽ എന്നെ വിളിച്ച് കൊണ്ട് പോയി അങ്ങോട്ട് പരിചയപ്പെടുത്തുന്ന സ്റ്റൈൽ കണ്ട് ഞാൻ തന്നെ പരിസരത്ത് നിന്ന് സ്കൂട്ടായിക്കളയും.
മാഷെ കുറിച്ച് ഇനിയും ഒരുപാട് എനിക്ക് പറയാനുണ്ട്. ലേഖന ദൈർഘ്യം വായനാസുഖം നൽകില്ലെന്ന ഭയം മൂലം കൂടുതൽ അങ്ങോട്ടേക്കില്ല.
**********************
ലക്ഷ്മണൻ മാഷ് നമ്മുടെ സ്കൂളിൽ നിന്നും, സർവ്വീസിൽ നിന്നും, ഈ മാർച്ചോടെ വിരമിക്കുകയാണ്.
2007 ഒരു സെപ്തമ്പറിലാണ് പട്ല സ്കൂളിൽ അദ്ദേഹം ജോയിൻ ചെയ്യുന്നത്. നീണ്ട 12 വർഷം ! ആലമ്പാടി സ്കൂളിൽ ഒരു വർഷത്തിലധികം PET മാഷായി സേവനം ചെയ്തിട്ടാണ് അദ്ദേഹം ഇവിടെ വരുന്നത്. അതിന് മുമ്പ് 8 വർഷം പള്ളിക്കര ഗവ. സ്കൂളിൽ കായികാധ്യാപകനായിരുന്നു.
കണ്ണൂർക്കാരൻ. ആരെക്കണ്ടാലും സംസാരിച്ചു കൊണ്ടേയിരിക്കുന്ന പ്രകൃതം. ഒരാളെയും വിടില്ല.
ഒരു ദിവസം നിർത്താതെ മാഷ് എന്നോട് സംസാരിക്കുന്നത് കണ്ട് ഉമ്മ ചോദിച്ചു : അതാരിറാ നിന്നെപ്പോൽത്തെന്നെ ഒന്ന്, ബിസ്യം പറ്ഞ്ഞ്പ്പറ്ഞ്ഞിറ്റ് ബിഡിയാത്തെ മൻസന്. എന്റെ ജാള്യത കണ്ട് രസിച്ച് ഉമ്മ കുറെ ചിരിച്ചു. ആരാണെന്ന് ഉമ്മക്കറിയാം, പക്ഷെ എന്നെ ഒന്ന് മൂപ്പിച്ച് ശുണ്ഠി പിടിപ്പിക്കണം. അതായിരുന്നു ഉമ്മാന്റെ ഉദ്ദേശം. അതിന് ശേഷം ലക്ഷ്മണൻ മാഷെ ഞങ്ങളുടെ ഭാഗത്ത് എപ്പോൾ കണ്ടാലും, ഞാനകത്തേക്കോടിപ്പോയി ഉമ്മാനെ വിളിച്ചു കൊണ്ട് വന്ന് മാഷെ ചൂണ്ടി പറയും - ഉമ്മാ, അതാരിന്നറിയോമ്മാ, അതെന്നെ എന്നെപ്പോൽത്തെ ഒന്ന്.
ജനിച്ചത് കുഞ്ഞിമംഗലത്ത്. മങ്ങലം കയിയ്യത് സജിനിയെ. ആദർശും ആർദ്രയും മക്കൾ. 1988 മുതൽ മാഷ് സർവ്വീസിലുണ്ട്. ഒരു വട്ടം സംസ്ഥാന സ്കൂൾ ഫുട്ബോൾ ടീം മാനേജർ പദവി അലങ്കരിച്ചിട്ടുണ്ട്. ഫുട്ബോൾ, വോളിബോൾ റഫറി കൂടിയാണ് മാഷ്.
ജോലിയെ സേവനം പോലെ കണ്ട വ്യക്തിയാണ് ലക്ഷ്മണൻ മാഷ്. ആത്മാർഥയ്ക്ക് തീപിടിപ്പിച്ച മനുഷ്യൻ. സ്കൂളിൽ ലോങ്ങ് ബെല്ലടിച്ച ശേഷവും ഗ്രൗണ്ടിൽ അദ്ദേഹം പക്ഷെ, വിസിലൂതി ഓടുന്നുണ്ടാകും. നമ്മുടെ സ്കൂൾ കായികരംഗം സജിവമാക്കി നിർത്താൻ അശ്രാന്തം പരിശ്രമിച്ച വ്യക്തിത്വം.
പട്ലയിൽ ഫുട്ബോളിന് ജീവൻ പുതു ജിവൻ നൽകിയ ചുരുക്കം പേരിൽ ഒരാൾ ലക്ഷ്മണൻ മാഷായിരിക്കും. പട്ലയുടെ കായികാഭിമാന കൂട്ടായ്മയായ യുനൈറ്റഡ് പട്ലയുടെ പിന്നിട്ട നാൾവഴിക്കും വാരിക്കൂട്ടിയ വിജയങ്ങൾക്കും പിന്നിൽ അദ്ദേഹത്തിന്റെ കൂടി പ്രയത്നം ഉണ്ടെന്ന് ഞാൻ കരുതുന്നു.
**********************
ഇക്കഴിഞ്ഞ ഫെബ്രവരി 10. ഞങ്ങളുടെ സ്നേഹനിധിയായ ഉമ്മ പോയ്പ്പോയ നാൾ. മുറികൾ മുഴുവൻ തേങ്ങലുകൾ മാത്രം. രാത്രി ഏറെ വൈകിക്കാണണം. റിംഗ് ചെയ്ത് കൊണ്ടിരുന്ന എന്റെ മൊബൈലുമായി മകൻ റൈഹാൻ ഓടി വന്നു. അങ്ങേത്തലക്കൽ ലക്ഷ്മണൻ മാഷ്. ഉമ്മയുടെ വിയോഗമറിഞ്ഞ് സാന്ത്വനിപ്പിക്കാൻ വിളിച്ചതാണ്, പിറ്റെന്നാൾ വിട്ടിൽ വന്ന് കാണുമെന്നും. (ഇങ്ങനെ ഓരോരുത്തർക്കും എന്തെങ്കിലുമൊന്ന് മാഷെ കുറിച്ച് പറയാനുണ്ടാകും )
**********************
അപ്പോൾ മാഷ് കണ്ണൂരിലേക്ക് മടങ്ങുമല്ലേ ? മിനിഞ്ഞാന്ന് വിളിച്ചപ്പോൾ ഞാനൽപം സങ്കടത്തോടെ ചോദിച്ചു.
"ഏയ്, ഏഡ്യേയും പോന്നില്ല, ഞാന് ഈഡെന്നിണ്ട്ന്ന്.. " മാഷിന്റെ മറുപടി. ഇവിടെയോ? അതെവിടെ ? ഞാനങ്ങോട്ട് കൗതുകത്തോടെ ചോദിച്ചു.
" അപ്പോ നിങ്ങള് അറില്ല്യ, പുളിക്കൂറാപ്പാ, അവടെ വീടും പറമ്പെല്ലോ, ഞാന് മേഡ്ച്ചിനി ..." അതെ, ലക്ഷ്മണൻ മാഷ് പട്ല സ്കൂൾ വിട്ടാലും, ഒരു വിളിക്കുത്തരം ലഭിക്കുമാറ് തൊട്ടയൽ മൊഹല്ലയിൽ, കയ്യാപ്പുറം തന്നെയുണ്ട്, പുളിക്കൂറിൽ. അത് തന്നെയാണ് നമ്മുടെ ആശ്വാസവും, സന്തോഷവും,
നന്മകൾ സാർ, ഒരു പാട് വർഷം സൗഖ്യത്തിലും ക്ഷേമത്തിലും കുടുംബ സമേതം ജീവിക്കുവാൻ താങ്കളെ ജഗദ്വീശ്വരൻ അനുഗ്രഹിക്കട്ടെ. മംഗളങ്ങൾ ! ▪