Tuesday 30 August 2016

മത്സരത്തിനിടയിൽ മറന്ന് പോകുന്നത്, മറക്കാൻ പാടില്ലാത്തത് / അസ്‌ലം മാവില

മത്സരത്തിനിടയിൽ മറന്ന് പോകുന്നത്, 
മറക്കാൻ പാടില്ലാത്തത് 


അസ്‌ലം മാവില


Competition എന്ന വാക്കിനു പ്രധാനമായും രണ്ടു അർത്ഥമാണ്. നാം അധികം പേരും കേട്ടത് മത്സരം എന്നാണ്. പലപ്പോഴും കേൾക്കാതെ പോയത് സാമർഥ്യം എന്നും. സദ്‌മനസ്സുള്ളവന് കോംപെറ്റിഷനെ  നടേ പറഞ്ഞ രണ്ടു അർത്ഥത്തിലും  സമന്വയിപ്പിച്ചു എടുക്കാം.  പ്രവർത്തിക്കുകയും ചെയ്യാം. 

Competition is  the activity  to gain or win something by defeating or establishing superiority over others. മറ്റൊരാളിൽ ആധിപത്യം സ്ഥാപിച്ചോ മറ്റൊരാളെ പരാജപ്പെടുത്തിയോ നേടാനോ ജയിക്കാനോ ഉള്ള പ്രവർത്തനമാണ് മത്സരം. കളിയിലും കാര്യത്തിലും ഇതൊക്കെയാണ് നാം കണ്ടു വരുന്നത്. പഠനം, സേവനം, ആരാധനാകർമ്മങ്ങൾ തുടങ്ങിയവയിൽ മത്സരം ഈ അർത്ഥത്തിൽ എടുത്താൽ അനർത്ഥമായിരിക്കും ഫലം. അവിടെ ലക്‌ഷ്യം മറ്റൊന്നാണ്. പഠനത്തിൽ മത്സരിക്കുന്നത് വേറൊരാളാരെ തോൽപിക്കാനല്ല, സേവനം മാത്സര്യബുദ്ധിയോട് കൂടി ചെയ്യുന്നത് മറ്റൊന്നിന്റെ നെഞ്ചിൽ ചവിട്ടാനല്ല, ആരാധനാ കർമ്മങ്ങളിലെ കോംപീറ്റെറ്റീവ് ആറ്റിറ്റ്യൂഡ് ഒന്നാം സ്ഥാനമെത്തിയെന്ന് മേനി പറയാനുമില്ല. പക്ഷെ അവയിലൊക്കെ non-destructive way  (സംഹാരാത്മകമല്ലാത്ത വഴി ) കണ്ടെത്തുവാൻ സാധിക്കുന്നിടത്താണ് കോമ്പറ്റിഷൻ അർത്ഥപൂർണ്ണമാവുക.

സേവനത്തിന്റെ വിഷയത്തിലും ക്ഷേമ പ്രവർത്തനങ്ങളിലും  മാത്സര്യ സ്വഭാവത്തിന്റെ ആന്തരോദ്ദേശ്യം  നന്മയിൽ മുൻകടക്കുക എന്നത് മാത്രമായിരിക്കണം. ഈ ഒരു വിഷയത്തിൽ മാത്രം   ഒരു പാട് ചോദ്യങ്ങൾ സ്വയം ചോദിക്കേണ്ടി വരും.  സമാനരംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ  വിചാര-വികാരങ്ങളിലും അവർക്കവകാശപ്പെട്ടതിലും  നമ്മുടെ സമീപനം പോസിറ്റീവ് ആണോ ?  അവരെ  ചെറുതായി കാണലോ    അപകീർത്തിപ്പെടുത്തലോ ആണോ മാത്സര്യബുദ്ധി തങ്ങളെ വഴിതിരിച്ചു വിടുന്നത്   ?  മറ്റുള്ളവരുടെ പ്രവർത്തനങ്ങൾ കാണുമ്പോൾ പ്രശംസിക്കുവാനും സന്തോഷിക്കുവാനും നമുക്കാകുന്നുണ്ടോ ? വ്യത്യസ്‌ത ഭാഗങ്ങളിൽ നിന്നു വരുന്ന   അഭിപ്രായങ്ങളെ എങ്ങിനെ നോക്കിക്കാണുന്നു ? അവ  വിമർശനങ്ങളും  ആരോപണങ്ങളുമായി മാത്രം  മുഖവിലക്കെടുത്തു തിരിച്ചു  നെഗറ്റിവ് സെൻസിൽ  പ്രതികരിക്കാനാണോ താൽപര്യം  ? അവയെ  നിഷേധാത്മകമല്ലാത്ത  (positive) രീതിയിലെടുക്കുന്നതിൽ തടസ്സം നിൽക്കുന്നതെന്താണ് ?   യാഥാർഥ്യ (realistic) ബോധത്തോടുള്ള സമീപനത്തിൽ നിന്ന് നമ്മെ മാറ്റി നിർത്തുന്ന ഘടകങ്ങൾ എന്തൊക്കെ  തുടങ്ങി ഒട്ടേറെ വിഷയങ്ങൾക്ക് ഉത്തരമാകേണ്ടതുണ്ട്. 

വ്യക്തിയിൽ നിന്നും ഒരു സംഘത്തിലേക്ക് ഈ വിഷയം വരുമ്പോൾ സ്വാഭാവികമായും  പ്രസ്തുത ചോദ്യങ്ങൾ തന്നെയാണ് ഉയർന്നു വരിക. എന്നാലവ കുറച്ചു കൂടി ശക്തവുമായിരിക്കും.  മാത്രവുമല്ല ഉത്തരവാദിത്വവും ജാഗ്രതയും കൂടും.  നേതൃത്വത്തിന് അവിടെ വളരെ മാന്യമായും സഹിഷ്ണുതയോടെയും ക്രിയാത്മകവുമായി  ഇടപെടാൻ സാധിക്കേണ്ടതുണ്ട്.  അണികളെ അപ്പപ്പോൾ  തിരുത്തുവാനും മാത്സര്യത്തിന്റെ ആരോഗ്യപരമായ  വശത്തിലേക്ക് ശ്രദ്ധ തിരിച്ചു വിടാനും നേതൃത്വം മുൻകൈ എടുക്കേണ്ടി വരും.  

ആത്യന്തികമായി സാമൂഹ്യ പ്രവർത്തനത്തിന്റെ ലക്‌ഷ്യം  എന്താണ് ? അർഹരിലും അർഹിക്കുന്നിടത്തും നമ്മുടെ ശ്രദ്ധ ഉണ്ടാവുക എന്നതാണല്ലോ. അതൊരുപക്ഷേ ഒരു ചെറിയ തലോടലാകാം, നല്ല വാക്കാകാം, സമ്മാനമാകാം, സഹായമാകാം, തടസ്സം നീക്കലാകാം (ഏത് അർത്ഥത്തിലും),  ഉദ്ദേശശുദ്ധിക്ക് മുൻഗണന നൽകുമ്പോൾ മുന്നിട്ടിറങ്ങിയവർക്കും അതിന്റെ ഫലം അനുഭവിക്കുന്നവർക്കും ഒരു പോലെ  മനസംതൃപ്തിയുണ്ട്.  അതെത്ര ചെറിയ കർമ്മ മാണെങ്കിൽ പോലും.

മറ്റുള്ളവരെക്കൂടി അംഗീകരിക്കുന്നതിൽ കൂടിയാകട്ടെ എല്ലാവരുടെയും മത്സരം . ഒരു പുഷ്പം അത്  വിടരാൻ മറ്റുള്ളവയോട്  മത്സരിക്കാം.  പക്ഷെ   മറ്റൊരു  മൊട്ടിനെ പരിഹാസ്യമായി നോക്കിയാകരുത്. ഇതൽപം   കൽപിതമായി   പറഞ്ഞതാണ്. പക്ഷെ,  ഒരു മൊട്ടും തൊട്ടടുത്തിനോട് മത്സരിക്കില്ലെന്ന് നമുക്കറിയാം. പകരമത്  അതിമനോഹരമായി യഥാ സമയം പുഷ്പ്പിക്കുകയും വിടരുകയുമാണ്  ചെയ്യുന്നത്. 

പരസ്പരം ആദരിച്ചും അംഗീകരിച്ചുമുള്ള മത്സരം അഭിലഷണീയമാണ്.  ആന അനുഭവിക്കുന്നതും അണ്ണാൻ അനുഭവിക്കുന്നതും ഒരേ  പേറ്റു വേദനയാണല്ലോ.. ഒന്നിനെയും  വില കുറച്ചു കാണാതിരുന്നാൽ മതി.  അതാണല്ലോ ഏറ്റവും വലിയ മാന്യതയും . മൂല്യനിർമ്മിതി (value creation)യിൽ ഊന്നിയ മാത്സര്യമാണ് ഏറ്റവും ഉത്തമമെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതായിരിക്കും സ്ഥായിയായത്.  ദൈവ കടാക്ഷവും ദൈവിക  സ്പർശവും മറ്റെവിടെയുള്ളതിനേക്കാളും അവിടെയല്ലേ ഉണ്ടാവുക ?
Destructive Competition swiftly becomes corroded, Productive \& Friendly  Competition gathers  no dust.  ഇത് വെറും വായനക്കുള്ളതല്ല. അതിന്റെ മൊഴി  മാറ്റം ഇങ്ങനെ.  സംഹാരാത്മക മത്സരം താമസംവിനാ  തുരുമ്പ് പിടിക്കുന്നു ; സൗഹൃദപരവും നിർമാണാത്മകവുമായ മത്സരത്തിനു മേൽ  ധൂളിപോലും സഞ്ചയിക്കുന്നില്ല. 

                                             http://trial.gulfevision.com/2016/08/28/aslam-mavila/

ഹജ്ജ് മാർഗനിർദ്ദേശകങ്ങളുമായി 50 ലക്ഷം കൈപുസ്തകങ്ങൾ, പാസ്പോർട്ട് നടപടിക്രമങ്ങൾ ത്വരിതഗതിൽ, അടിയന്തിര ഘട്ടങ്ങളിൽ 911 വിളിക്കുക / അസ്‌ലം മാവില

ഹജ്ജ് മാർഗനിർദ്ദേശകങ്ങളുമായി 
50  ലക്ഷം കൈപുസ്തകങ്ങൾ, 
പാസ്പോർട്ട് നടപടിക്രമങ്ങൾ ത്വരിതഗതിൽ, 
അടിയന്തിര ഘട്ടങ്ങളിൽ 911 വിളിക്കുക 
___________________________________________


അസ്‌ലം മാവില 
--------------------------------


പരിശുദ്ധ ഹജ്ജിന്റെ ശരിയായ നടപടിക്രമങ്ങൾ തീത്ഥാടകരിൽ എത്തിക്കുന്നതിന്റെ ഭാഗമായി HAIA വിഭാഗം 50 ലക്ഷം കൈപുസ്തകങ്ങൾ , ലഖുലേഖകൾ, സിഡികൾ തയ്യാറാക്കി സൗജന്യമായി  വിതരണം തുടങ്ങി. ഹജ്ജ് വേളകളിൽ ഉണ്ടാകാൻ ഇടയുള്ള സംശയനിവൃത്തി വരുത്തുവാനും അനാചാരങ്ങൾ ഒഴിവാക്കുവാനും വേണ്ടി  സഊദി ഔഖാഫിലെ ഉന്നത പണ്ഡിതന്മാരുടെ മേൽനോട്ടത്തിലാണ് ഇവ തയ്യാറാക്കിയത്.   ഇവ വിതരണം ചെയ്യുവാൻ മക്ക, മദീന അടക്കം 42 സ്ഥലങ്ങളിൽ പ്രത്യേക കൗണ്ടറുകൾ ഉണ്ട്. പത്തിലധികം ഭാഷകളിൽ ഇവ ലഭ്യമായിരിക്കും.  വഴിനീളം ഹാ ജിമാർക്ക്   മാർഗ്ഗ നിർദേശങ്ങൾ അടങ്ങിയ വലിയ പരസ്യബോർഡുകൾ ചില ഹജ്ജ് കമ്പനികൾ   സ്ഥാപിക്കുന്നത്  അധികൃതരുടെ ശ്രദ്ധയിൽ പെട്ടത് കൊണ്ട് അവ മാറ്റുവാൻ വേണ്ട നിർദ്ദേശം ബന്ധപ്പെട്ടവർക്ക്നൽകി. ഇവ മാത്രം നിരീക്ഷിക്കാനും പൊളിച്ചുമാറ്റുവാനും  മക്ക മുനിസിപ്പാലിറ്റിയുടെ പ്രത്യേക സംഘം സദാ സമയവും പെട്രോൾ നടത്തുന്നുണ്ട്. ചിലവ അരോചകമാണ്, മറ്റു ചിലത് അപകടം വരുത്തി വരുന്നതുമാണ് ഇത് സംബന്ധിച്ച് ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. 

അറഫയുടെ തലേദിവസം രാപാർക്കുന്ന മീനയിൽ എല്ലാ വിധ ഒരുക്കങ്ങളും പൂർത്തിയായി. സിവിൽ ഡിഫൻസ്, സുരക്ഷാ വിഭാഗം, ഹജ്ജ് &  ഉംറയുമായി ബന്ധപ്പെട്ട വകുപ്പുകൾ,  ഹജ്ജ് കമ്പനികൾ ,ഗവണ്മെന്റ്,  സ്വകാര്യ അധികൃതർ  എന്നിവ ഏകോപിച്ചാണ് ഇവിടെ പ്രവർത്തിക്കുന്നത്. തീർത്ഥാടകർക്ക്  ഏറ്റവും മികച്ച സേവനം ലഭ്യമാക്കാനും ശാന്തവും സമാധാന പൂർണ്ണവുമായ ഹജ്ജ് നിർവ്വഹിക്കുവാനും  ഈ ഏകോപനം സഹായിക്കും. 

മദീനയിലും മക്കയിലും  ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന കൂടുതൽ ശക്തമാക്കി. കഫ്റ്റീരിയ,  ഹോട്ടൽ, ഫുഡ്‌സ്റ്റഫ്, സൂപ്പർമാർക്കറ്റുകൾ തുടങ്ങിയവയിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ ശ്രദ്ധയിൽ പെട്ടത് കൊണ്ട്  10 സ്ഥാപനങ്ങൾ പൂട്ടി. 2300ലധികം സ്ഥാപനങ്ങൾക്ക്  താക്കീത് നൽകി.  15 ടൺ വസ്തുക്കൾ മുൻസിപ്പൽ അധികൃതർ നശിപ്പിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന ഉണ്ടാകും. 

ഹജ്ജ് സുരക്ഷാ  കമ്മാണ്ടർ ലെഫ്. ജനറൽ ഖാലിദ് അൽ ഹർബി നേതൃത്വത്തിൽ സുരക്ഷാ വിഭാഗം ഏറ്റവും പുതിയ പുരോഗതി നേരിട്ട് നോക്കിക്കണ്ടു.  പരിശുദ്ധ ഹജ്ജ് കർമ്മവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തി തീർത്ഥാടകരുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിലയിരുത്തി.3000 ലധികം യന്ത്ര സംവിധാനവും മറ്റു  ഉപകരണങ്ങളും ഉപയോഗിച്ച് 17000 ഓഫീസർമാരാണ് സുരക്ഷാ വിഭാഗത്തിൽ 24 മണിക്കൂറും സേവനത്തിലേർപ്പെട്ടിട്ടുള്ളത്. പതിമൂന്നോളം സാധ്യതാ അപകടങ്ങൾ മുൻകൂട്ടിക്കണ്ട് കൊണ്ട്  സുരക്ഷാ വിഭാഗം വളരെ ശക്തമായ ദുരന്ത പൂർവ്വ നിവാരണ മാർഗ്ഗങ്ങളാണ് ഇക്കുറി എടുത്തിട്ടുള്ളത്. 

ഹജ്ജ് തീർത്ഥാടകരുടെ പാസ്പോര്ട്ട് നടപടിക്രമങ്ങൾ വളരെ പെട്ടെന്ന് പൂർത്തീകരിക്കുവാൻ  കൂടുതൽ സൗകര്യങ്ങൾ ഒരുക്കി കഴിഞ്ഞു.  എയർപോർട്ട് , സീപോർട്ട്, അതിർത്തി പ്രദേശങ്ങൾ എന്നിവടങ്ങളിൽ എമിഗ്രെഷൻ വിഭാഗം നടപടിക്രമങ്ങൾ ത്വരിതപ്പെടുത്താൻ മക്ക അമീർ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ പാസ്പോര്ട്ട് വിഭാഗം ഉന്നത ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി.  നീണ്ട ക്യൂവിൽ നിന്ന് പ്രയാസപ്പെടുന്ന അവസ്ഥ തീർത്ഥാടകർക്ക് ഉണ്ടാകരുത്.   തീർത്ഥാടകർ രാജ്യത്ത് പ്രവേശിക്കുമ്പോഴും തിരിച്ചു പോകുമ്പോഴും ഈ സൗകര്യം ഉണ്ടാകണം . പാസ്പോർട്ട് വിഭാഗം ഡയറക്ടർ ജനറൽ മേജർ  സുലൈമാൻ  അൽ യഹ്യ അടക്കമുള്ള ഉന്നത ഉദ്യോസ്ഥരെ ജിദ്ദയിൽ  വിളിച്ചു ചേർത്ത ഉന്നത തല യോഗത്തിലാണ് ഖാലിദ് രാജകുമാരൻ നിർദ്ദേശം നൽകിയത്. 

മക്ക ഭാഗങ്ങളിൽ അടിയന്തിര ഘട്ടങ്ങളിൽ വിളിക്കേണ്ട  നമ്പർ 911 ആണ്. ഇത് സംബന്ധിച്ച സന്ദേശങ്ങൾ സോഷ്യൽ മീഡിയകളിൽ  അടക്കം ഇംഗ്ലീഷിലും അറബിയിലും അധികൃതർ  അയച്ചു തുടങ്ങി. ട്രാഫിക്, റോഡ് സുരക്ഷ, സിവിൽ ഡിഫെൻസ് അടക്കമുള്ള വകുപ്പുകൾ   ഏകോപിച്ചാണ് അടിയന്തിര സുരക്ഷാ വിഭാഗത്തിൽ  പ്രവർത്തിക്കുന്നത്. 

Sunday 28 August 2016

ഉറക്കം കെടുത്തും തീരുമാനങ്ങളുമായി ഉരുക്ക് മുഷ്ടിയുള്ള രണ്ടു ഭരണാധികാരികൾ / അസ്‌ലം മാവില

ഉറക്കം കെടുത്തും തീരുമാനങ്ങളുമായി  
ഉരുക്ക് മുഷ്ടിയുള്ള രണ്ടു ഭരണാധികാരികൾ 

അസ്‌ലം മാവില 



ചില രാജ്യങ്ങളെ നമ്മൾ പരിചയപ്പെടുക തന്നെ വേണം. എന്നെ ഈയ്യിടെ ആകർഷിച്ച രണ്ടു രാജ്യങ്ങളുണ്ട്. ഫിലിപ്പൈൻസും ഉത്തരകൊറിയയുo.  

ഉത്തര കൊറിയയ്ക്കുള്ളത് ഒരൊന്നൊന്നര   പ്രസഡിഡന്റാണ്‌ -- കിം  വിങ് ഉൻ.  ഈ  പേര് കേട്ടാൽ മുട്ട് വിറക്കാത്ത സ്വദേശികൾ ആരുമുണ്ടാകില്ല.  അമ്മാതിരി ഉത്തരവുകളും പ്രസ്താവനകളുമാണ്  ഇയാൾ പുറത്തിറക്കുന്നത്. 

 റിയോ ഒളിമ്പിക്സ് കഴിഞ്ഞു ഏതാനും ദിവസങ്ങളല്ലേ ആയുള്ളൂ. കായികതാരങ്ങളൊക്കെ അവരവരുടെ നാട്ടിലെത്തിക്കഴിഞ്ഞു; സ്വീകരണവും തുടങ്ങി. പക്ഷെ ഉത്തര കൊറിയയിൽ  തിരിച്ചു വരുന്നവർക്ക് രണ്ടു തരം  സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. മെഡലുള്ളവർക്ക് ഗ്രീൻ ചാനൽ; വെറും കയ്യോടെ വരുന്നവർക്ക് ''ഖനി'' ചാനൽ.  അതായത് രണ്ടാമത്തെ വിഭാഗക്കാർ കോച്ചും കോൽക്കാരനുമടക്കം  ഖനികളിൽ പോയി എല്ലുമുറിയെ പണി എടുക്കുക.  എനാലവർക്ക് ശിഷ്ട കാലം പല്ലുമുറിയെ  കഴിച്ചും കഴിഞ്ഞും കൂടാം.  മാത്രമല്ല അവരുടെ  റേഷൻ വെട്ടികുറക്കും. ആഡംബര വീടും  നഷ്ടപ്പെടും. . 

ജൂലൈ 27 നു 32 കായിക താരങ്ങളെ വിമാനം കയറ്റുമ്പോൾ കൊറിയൻ ഭരണാധികാരി   പറഞ്ഞു പോൽ - ചിരിച്ചു കൊണ്ട്പോകുന്നതൊക്കെ കൊള്ളാം,  വരുമ്പോൾ  ഇതേ മുഖവുമായിട്ടായിരിക്കണം ഇറങ്ങേണ്ടത് .  കുറഞ്ഞത് 5 സ്വർണം വേണം , കൂടാതെ 12 വെള്ളി വെങ്കല  മെഡലുകൾ വേറെയും വേണം. നെഞ്ചിടിപ്പോടെ അതും  ഓർത്താണ് അവർ റിയോയിലേക്ക് യാത്ര തിരിച്ചത്. 

 ആഗസ്ത് 21 ആകുമ്പോഴേക്കും ഉത്തര കൊറിയയുടെ പട്ടികയിൽ കുറച്ചു മെഡലുകൾ സ്ഥാനം പിടിച്ചു. ദൗർഭാഗ്യകരമെന്ന് പറയട്ടെ  എങ്ങിനെ കൂട്ടിയിട്ടും സ്വർണം അഞ്ചിന്റെ അരികത്തെത്തിയില്ല.  രണ്ടു സ്വർണം, മൂന്ന് വെള്ളി, രണ്ടു വെങ്കലം.  യുകെ യിൽ നിന്നിറങ്ങുന്ന ടെലഗ്രാഫ് പത്രം ആഗസ്ത് 23നു സ്പോർട്സ്  തലക്കെട്ട് ഇങ്ങിനെ എഴുതി  - North Korean athletes fall short of Kim Jong-un's medal target in Rio Olympics. പത്രം തുടർന്നു - ഉ. കൊ. ഒളിമ്പിക് ടീം,  കിം  വിങ് ഊന്റെ ഉഗ്രകോപത്തിനു വിധേയരാകും.  വരും വരായ്കകൾ  മുൻകൂട്ടി അറിഞ്ഞത്  കൊണ്ടാകാം ജൂലൈ 28 -നു റിയോയിൽ ഇറങ്ങിയ ഉ.കൊറിയൻ സീനിയർ ഒഫീഷ്യൽ പറഞ്ഞത് - ഞങ്ങൾ തിരിച്ചു പോകുന്നത് കുറഞ്ഞത് 5 സ്വർണ്ണം കൊണ്ടായിരിക്കുമെന്ന്.

2010 ലോകകപ്പ് ഫുടബോളിൽ  ഉത്തര കൊറിയ പോർചുഗലിനോട് തോറ്റപ്പോഴും സമാനമായ വാർത്ത കേട്ടിരുന്നു. അന്ന് പോർചുഗലിനോട്തോറ്റത് 7-0 ന്.   തോറ്റ ടീമിൽ ഉണ്ടായിരുന്ന മുഴുവൻ ടീമംഗകളെയും വിമാനമിറങ്ങിയപ്പോൾ രണ്ടു ജോഡി  കവറോളും സെയ്ഫ്റ്റി ഹെൽമറ്റും  കൊടുത്തു നേരെ അയച്ചത് ഖനിയിലേക്കാണത്രെ. കോച്ചുകളെ വരെ വിട്ടില്ല.  ഒന്നും രണ്ടും കൊല്ലം കഴിഞ്ഞായിരുന്നു അവർ കൽക്കരി ഖനിയിൽ നിന്നു പുറത്തേക്ക് വന്നതെന്ന് പിന്നീട് ലീക്കായ വാർത്ത. അന്ന് ഫിഫ അന്വേഷണമൊക്കെ നടത്തിയിരുന്നു.   പക്ഷെ അതിപ്പോഴും എവിടെയും എത്താതെ ഫയൽ മടക്കി തട്ടിൻ പുറത്താണ്.  

നാളിതു വരെയുള്ള ഇന്ത്യൻ   ഒളിപിക്‌സ് ഒരുക്കങ്ങളും പോക്കുവരവുകളും കണ്ട് മടുത്ത ആരെങ്കിലും നമ്മുടെ നാട്ടിൽ  കിം വിങ് ഉന്നിന്റെ തീരുമാനം അരനൂറ്റാണ്ട് മുമ്പ് തന്നെ നടപ്പിലാക്കണമായിരുന്നു എന്ന് ആഗ്രഹിച്ചു പോയിട്ടുണ്ടെങ്കിൽ അവരെ കുറ്റം പറയാൻ പറ്റില്ല.  

ഇനി അടുത്ത വ്യക്തി  ഫിലിപൈൻസ് പ്രസിഡന്റ്   റോഡ്രീഗോ ദുറ്റെർറ്റെ. ഇദ്ദേഹം ഇപ്പോൾ ലോക മാധ്യമങ്ങളിലെ ശ്രദ്ധാകേന്ദ്രമാണ്. മറ്റൊന്നുമല്ല, ഡ്രഗ് അഡിക്ടുകൾക്കും അതിന്റെ ഡീലർമാർക്കും അദ്ദേഹം  അവസരങ്ങൾ നൽകുന്നു - .ഈ പണി നിർത്തുക, അല്ലെങ്കിൽ കീഴടങ്ങുക. ഇത് രണ്ടുമില്ലെങ്കിൽ ചാകാൻ തയ്യാറാകുക. അതിനു അദ്ദേഹം ഉത്തരവും ഇറക്കി -  കണ്ടിടത്തു വെച്ച്  വെടി.  നാട്ടാർക്കും തോക്ക് ഉപയോഗിക്കാം. ചത്തത് മയക്കുമരുന്ന് അഡിക്റ്റ് അല്ലെങ്കിൽ അതിന്റെ പിണിയാൾ  ആയിരിക്കണം. 4 NEWS ചാനലിനെ വിശ്വസിക്കാമെങ്കിൽ കഴിഞ്ഞ ഏഴു ആഴ്ചകൾ കൊണ്ട് 1900 പേരെയാണ് പോലീസും നാട്ടുകാരും  തല  നോക്കി കാച്ചിയത്. ഇതിൽ മൂന്നിൽ രണ്ടും  നാട്ടുകാർ കൊന്നിട്ടതാണ്. 

പ്രസിഡന്റ്  റോഡ്രിഗോ ഇതിനു  മുമ്പ് ഇരുപത്തിരണ്ടു വർഷകാലം ഡാവോ സിറ്റിയുടെ  മേയറായിരുന്നു. മയക്കു മരുന്നിനെതിരെ  അവിടെയും ഇതൊക്കെത്തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഏർപ്പാട്.   ഒരു കുടുംബത്തിലെ  6 മക്കളിൽ  4 പേരെ വെടി  വെച്ച്കൊന്നാണ് മയക്ക് മരുന്ന് വേട്ടക്ക്ഡാവോ സിറ്റിയിൽ അന്ന്  നഗരപിതാവ് തുടക്കം കുറിച്ചത്. Davao Death Squad  എന്ന പേരിൽ ഒരു വിങ് ഇതിനായി രൂപീകരിച്ചു.  ഫിലിപ്പൈൻസിന്റെ മൊത്തം ഭരണം കയ്യിൽ കിട്ടിയപ്പോൾ ഈ നിയമം ദേശവ്യാപകമായി ബാധകമാക്കി.  ടൈം മാഗസിൻ ഇദ്ദേഹത്തിന് ഒരു ചെല്ലപ്പേരിട്ടിട്ടുണ്ട് - THE PUNISHER, പീഡകൻ.     

യുഎന്നിൽ വരെ മയക്കുവേട്ട ചൂടേറിയ  ചർച്ചാ വിഷയമായിട്ടുണ്ട്. അതിനു അദ്ദേഹം അങ്ങോട്ട്  മറുപടി നൽകിയത് ഭീഷണി സ്വരത്തിലാണ്. എന്റെ രാജ്യത്തെ സാമാന്യ ജനത്തിന്റെ   ഉറക്കം കെടുത്തുന്ന സാമൂഹിക വിപത്തിനെതിരെയുള്ള എന്റെ തീരുമാനത്തെ നിങ്ങൾ ചോദ്യം ചെയ്യുന്നുവെങ്കിൽ യുഎന്നിൽ നിന്നും  ഫിലിപ്പൈൻസ് വിട്ടു നിൽക്കാൻ നിർബന്ധിതമാകും. മാത്രവുമല്ല  ചൈന, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവയുമായി കൂടിയാലോചിച്ചു പ്രത്യേക സഖ്യത്തിന് രൂപം നൽകുകയും ചെയ്യും.  ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിൽ നിന്നും പുറത്തെടുത്ത ചോരയിൽ കുളിച്ച സിറിയൻ ബാലന്റെ മായാത്ത ചിത്രം യുഎന്നിനും യുഎസിനും ഓർമ്മയെങ്കിലും വേണം. ആദ്യം അവിടെ തീരട്ടെ പ്രശ്‌നം. ഒന്നോ രണ്ടോ മൂന്നോ എത്രയുമായിക്കൊള്ളട്ടെ, അമേരിക്ക സ്വന്തം പൗരന്മാരായ  കറുത്ത വർഗ്ഗക്കാരെ എന്ത്‌കൊണ്ടാണ്  നിലത്ത് വീണിട്ടു പോലും  വെടി വെച്ച് കൊല്ലുന്നത് ?   അദ്ദേഹം അവരോട് ചോദിച്ചു.   യുഎന്നും യുഎസും ഇപ്പോൾ അൽപം അയഞ്ഞ മട്ടാണ്‌.. 

 We will  not stop until the last drug lord, the last financier and the last pusher have surrendered or put behind bars or below the ground if they so wish. അവസാനത്തെ മയക്കു മരുന്ന് രാജാവും അതിന് പണമിറക്കുന്നവയുംപിന്നെ  വിൽപ്പനക്കാരനും കീഴടങ്ങുകയോ അഴികൾക്കുള്ളിൽ വരികയോ അവരിച്ഛിക്കുന്നുവെങ്കിൽ മണ്ണിനിടയിയിലാകുകയോ ചെയ്യുന്നത് വരെ നാമിത് നിർത്തില്ല.  പ്രസിഡന്റിന്റെ ഉറച്ച വാക്കുകളാണ്.  ഫിലിപ്പൈൻ ജനതയിലെ  91 % പേരും ഇപ്പോൾ  യെസ് വെച്ചുകഴിഞ്ഞു.  സ്വൈരം കിട്ടാൻ തുടങ്ങിയാൽ പിന്നെ വെടി കൊണ്ട് ചാകുന്നത്  മക്കളോ  മാമിയോന്നു നാട്ടുകാർ  നോക്കുമോ ? 

അധികാരമേറ്റ ഉടനെ റോഡ്രീഗോ തുടങ്ങിയത്  ക്രമസമാധാന പാലകർക്ക് മുട്ടൻ പണി നൽകിയായിരുന്നു.  അദ്ദേഹം അവർക്ക്മുന്നറിയിപ്പ് നൽകി - പോലീസ് വിഭാഗത്തിൽ മയക്കുമരുന്ന്മാമാപണി നടത്തുന്നവർ 48 മണിക്കൂറിനുള്ളിൽ ഏറ്റ് പറഞ്ഞു കീഴടങ്ങുക. അതോടെ മൂന്ന് ഉന്നത പോലീസ് ഓഫീസർമാർ അകത്തായി. ചൈനക്കാരായ മയക്ക് മരുന്ന് രാജാക്കന്മാരും പത്തിമടക്കി. ഭരണം കയ്യാളിയിരുന്ന 22 മേയർമാരും  ഇതിൽ കമ്മീഷൻ പറ്റുന്നുണ്ടെന്ന് തെളിഞ്ഞു. പിന്നെയും സ്വൈരം കെടുന്നെന്ന് തോന്നിയപ്പോഴാണ്  മുൻപിൻ നോക്കാതെ  നാട്ടുകാരോടും പോലീസിനോടും അദ്ദേഹം  പറഞ്ഞത് - കണ്ടിടത്തു വെച്ച്കാച്ചുക. കാറ്റ് പോകണം 

ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം മയക്ക് മരുന്നുമായി ബന്ധമുള്ള  6 ലക്ഷം ആൾക്കാർ  കീഴടങ്ങി ഫിലിപ്പൈൻസിലെ വിവിധ ജയിലിൽ കഴിയുകയാണ്. ഫിലിപ്പൈൻസ് ഒരുപക്ഷെ  ഇനി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി  അവരുടെ പുനരധിവാസമായിരിക്കും. 







Wednesday 24 August 2016

ഹജ്ജ് തീര്‍ത്ഥാടകര്‍ എത്തിത്തുടങ്ങി; ഇത്തവണ കൂടുതല്‍ സൗകര്യങ്ങള്‍; കനത്ത സുരക്ഷ / Report in Kvartha

സൗദി അറേബ്യയില്‍ നിന്ന് അസ്‌ലം മാവില


ജിദ്ദ: (www.kvartha.com 24.08.2016) ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി തീര്‍ത്ഥാടകര്‍ എത്തിത്തുടങ്ങി. ഇത് വരെ എത്തിയ തീര്‍ത്ഥാടകാരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു. പരമ്പരാഗത രീതിയിലുള്ള സ്വീകരണമാണ് തീര്‍ത്ഥാടകര്‍ക്ക് വേണ്ടി സൗദി ഗവണ്‍മെന്റ് അന്താരാഷ്ട്രാ എയര്‍പോര്‍ട്ടുകളിലെങ്ങും ഒരുക്കിയിട്ടുള്ളത്.

ഹജ്ജിന്റെ അവസാന ചടങ്ങായ ജംറയില്‍ കല്ലെറിയുന്നതിന് ദുല്‍ഹജ് 10, 11, 12 ദിനങ്ങളില്‍ (സെപ്റ്റംബര്‍ 11,12,13) മൊത്തം പന്ത്രണ്ട് മണിക്കൂര്‍ നേരത്തേക്ക് ഹജ്ജ് മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തി. ഈ മൂന്ന് ദിവസങ്ങളിലാണ് പ്രതീകാത്മകമായി തീര്‍ത്ഥാടകര്‍ സാത്താന് കല്ലേറ് നടത്തുന്നത്. ഈ ദിനങ്ങളില്‍ ഉണ്ടായേക്കാവുന്ന ജനത്തിരക്ക് ഒഴിവാക്കുവാനും തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പു വരുത്താനുമാണ് പ്രസ്തുത നടപടിയെന്ന് സൗദി ഹജ്ജ് മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്. ജംറയില്‍ കല്ലേറ് നടക്കുന്ന ആദ്യ ദിവസം രാവിലെ ആറ് മണി മുതല്‍ പത്തര വരെയും രണ്ടാം ദിവസം ഉച്ചയ്ക്ക് ശേഷം രണ്ടു മുതല്‍ ആറു മണി വരെയും മൂന്നാം ദിവസം രാവിലെ പത്തര മുതല്‍ ഉച്ചയ്ക്ക് രണ്ടു മണിവരെയുമാണ് ജംറയില്‍ കല്ലെറിയുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്.

ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ സഹായത്തോടെ ജംറയില്‍ തീര്‍ത്ഥാടകരുടെ നീക്കം സൂക്ഷ്മമായി പരിശോധിക്കുവാനുള്ള വിപുലമായ സൗകര്യമാണ് ഇപ്രാവശ്യം അധികൃതര്‍ ഒരുക്കിയിട്ടുള്ളത്. സൗകര്യ പൂര്‍വ്വം തീര്‍ത്ഥാടകര്‍ക്ക് കല്ലേറ് നടത്തുവാനും  ജംറയില്‍ ഉണ്ടായേക്കാവുന്ന അപകടം ഒഴിവാക്കുവാനും ഇത് മൂലം സാധിക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഹുസൈന്‍ അല്‍ ശരീഫ് അറിയിച്ചു. ജംറയിലേക്ക് മണിക്കൂറില്‍ മൂന്ന് ലക്ഷം തീര്‍ത്ഥാടകര്‍ക്ക് നീങ്ങാനുള്ള വിസ്തൃതി നിലവിലുണ്ട്.

പതിനഞ്ചു ലക്ഷത്തിലധികം വരുന്ന തീര്‍ത്ഥാടകര്‍ക്ക് യാത്ര ചെയ്യുവാന്‍ 18,000 ബസ്സുകള്‍ തയ്യാറായി കഴിഞ്ഞു. ഇവ കൂടാതെ ആധുനിക സൗകര്യങ്ങളുള്ള 1,700 ബ്രാന്‍ഡഡ് കാറുകളും ഉണ്ട്. പ്രായം ചെന്നവര്‍ക്കും രോഗികള്‍ക്കും ഭിന്ന ശേഷി വിഭാഗത്തില്‍ പെട്ടവര്‍ക്കും യാത്ര ചെയ്യുവാന്‍ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലും പരിശുദ്ധ ഹറമുകളിലും ആവശ്യത്തിലധികം ചെറുവാഹനങ്ങള്‍ (ഗോള്‍ഫ് കാര്‍ട്ട്) സദാ സമയവും ലഭ്യമാണ്. തീര്‍ത്ഥാടകര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ വേണ്ടി മാത്രം മുപ്പത് ഊഴങ്ങളിലായി 90 വീതം മുതവഫികള്‍ കഅബ ത്വവാഫ് ചെയ്യുന്ന ഭാഗങ്ങളില്‍ 24 മണിക്കൂറും ഉണ്ടാകും. അവരുടെ സേവനം ഉപയോഗപ്പെടുത്താന്‍ തീര്‍ത്ഥാടകരോട് മന്ത്രാലയം നിര്‍ദേശിച്ചു. 

ഇതാദ്യമായി ധരിക്കാന്‍ ഇ-ബ്രേസ്‌ലെറ്റ് എല്ലാ തീര്ഥാടകര്‍ക്കും നല്‍കും. തീര്‍ത്ഥാടകരുടെ പൂര്‍ണ്ണ വിവരങ്ങള്‍, നമസ്‌കാര സമയം, നില്‍ക്കുന്ന സ്ഥാനം, പ്രാര്‍ത്ഥനകള്‍ അടക്കം വിവിധ വിവരങ്ങളാണ് ഈ 'വള'യില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വഴി തെറ്റുന്നവര്‍ക്ക് ലക്ഷ്യത്തിലെത്താന്‍ ഇത് ഏറെ ഉപകാരപ്പെടും. ഹജ്ജ് തീര്‍ത്ഥാടകരുടെ സഞ്ചാരത്തിന് വഴിതടസമുണ്ടാകാതിരിക്കാന്‍, മസ്ജിദുല്‍ ഹറമില്‍ പ്രവേശിച്ചാലുടന്‍ അഭിവാദ്യസൂചകമായി ചെയ്യുന്ന കഅബ പ്രദക്ഷിണം (ത്വവാഫുല്‍ ഖുദൂം) നമസ്‌കാരത്തിന് ഒരു മണിക്കൂര്‍ മുമ്പും ശേഷവും ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

മക്ക മുന്‍സിപ്പാലിറ്റി ഔദ്യോഗികമായി 23,050 പേരെ ഹജ്ജ് സേവനത്തിനായി നിയോഗിച്ചു. സ്‌കൗട്ട് വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികളും ഇതില്‍ പെടും. 13,000 പേര്‍ മാത്രം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുണ്ട്. ഹജ്ജ് തീര്‍ഥാടനത്തിന്റെ ഭാഗമായി നടക്കുന്ന തലമുണ്ഡനം ചെയ്യുവാന്‍ മിനായില്‍ മൊത്തം 1,110 സീറ്റുകള്‍ ഉള്ള ബാര്‍ബര്‍ കടകളും മുന്‍സിപ്പാലിറ്റി ഒരുക്കി കഴിഞ്ഞു. ഇവ കൂടാതെ വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലും വളണ്ടിയര്‍മാരുടെ സേവനവും ലഭ്യമാകും.

അത്യാഹിത ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട ആഭ്യന്തര സുരക്ഷാ നടപടികളടങ്ങിയ ജനറല്‍ പ്ലാനിന് ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയും സൗദി ഹജ്ജ് വിഭാഗം ഉന്നത തല സമിതി ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കി. സുരക്ഷയും സമാധാനപൂര്‍ണ്ണവുമായ അന്തരീക്ഷവും നിലനിര്‍ത്തി കൊണ്ട് പരിശുദ്ധ ഹജ്ജ് നിര്‍വ്വഹിക്കുവാന്‍ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. തീര്‍ത്ഥാടനത്തിടയ്ക്ക് ഉണ്ടായേക്കാവുന്ന പതിമൂന്നോളം അപകട സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് കൊണ്ട് അവ ഒഴിവാക്കുവാനുള്ള നിര്‍ദ്ദേശങ്ങളാണ് ഇതിലുള്ളത്.  ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഹജ്ജ് വേളകളില്‍ നടന്ന ചെറുതും വലുതുമായ അപകടങ്ങള്‍ അപഗ്രഥിച്ചു പഠിച്ചശേഷമാണ് ഈ പദ്ധതി തയ്യാറാക്കിയിട്ടുള്ളതെന്ന് സൗദി ആഭ്യന്തര സുരക്ഷാ വിഭാഗം ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ ബിന്‍ അബ്ദുല്ല അല്‍ ആമിര്‍ അറിയിച്ചു.

അതേ സമയം, സൗദി മന്ത്രാലയത്തിന്റെ അനുമതി പത്രമില്ലാതെ ഹജ്ജ് നിര്‍വഹിക്കുവാന്‍ ഒരുങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി ലോകപ്രശസ്ത പണ്ഡിതനും സൗദി ഗ്രാന്‍ഡ് മുഫ്തിയുമായ ശൈഖ് അബ്ദുല്‍ അസീസ് അല്‍ ഉ ശൈഖ് ട്വിറ്ററിലൂടെ അറിയിച്ചു. 'ഇസ്‌ലാമിക ഭരണകൂടത്തിന്റെ നിര്‍ദ്ദേശം അവഗണിച്ചു  ഇങ്ങനെ ചെയ്യുന്ന ഹജ്ജ് ഇസ്‌ലാമിക വീക്ഷണത്തില്‍ നിഷിദ്ധമാണ്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഹറമിലും വിശുദ്ധ സ്ഥലങ്ങളിലും വിശ്വാസികള്‍ പ്രവേശിക്കുന്നത് ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണ്. ഔദ്യോഗികമായ അനുമതി പത്രമില്ലാതെ ഹജ്ജ് നിര്‍വഹിക്കുവാന്‍ ഹറമിലേക്ക് ആളുകളെ എത്തിക്കുന്നതും തീര്‍ത്തും ഇസ്‌ലാമിക വിരുദ്ധം തന്നെ'. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഔദ്യോഗിക രേഖകളോ അനുമതി പത്രമോ ഇല്ലാതെ എല്ലാവര്‍ഷവും സ്വദേശികളും വിദേശികളുമായ സൗദിയില്‍ താമസിക്കുന്ന  ആയിരങ്ങളാണ് പരിശുദ്ധ ഹജ്ജ് നിര്‍വ്വഹിക്കുവാന്‍ മക്കയില്‍ എത്തുന്നത്. ഇത് സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ വലിയ തലവേദന സൃഷ്ടിക്കാറുണ്ട്. ഇതിന് മാത്രമായി സ്വദേശികള്‍ തന്നെ കുറഞ്ഞ ചിലവില്‍ വാഹന സൗകര്യവും മറ്റും ഏര്‍പ്പാട് ചെയ്യാറുണ്ട്. അധികൃതരുടെ കണ്ണ് വെട്ടിച്ച് ഉള്‍പ്രദേശങ്ങളില്‍ കൂടിയാണ് അവര്‍ തീര്‍ത്ഥാടകരെ മക്കയിലെത്തിക്കുന്നത്. ഇത് തടയാന്‍ വേണ്ടി   എല്ലാ വഴികളിലും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് സൗദി പോലീസ് ഒരുക്കി വെച്ചിട്ടുള്ളത്.

Monday 22 August 2016

രണ്ടു കുട്ടികൾ ഒരു നാടിന്റെ അഭിമാനമാകുമ്പോൾ.. / അസ്‌ലം മാവില

രണ്ടു കുട്ടികൾ
ഒരു നാടിന്റെ അഭിമാനമാകുമ്പോൾ..

അസ്‌ലം മാവില



കാൽപന്ത് കളി ഒരു ഹരമാണ്. ആനന്ദമാണ്. മറ്റുചിലപ്പോൾ അതൊരു വികാരമാണ്. എന്റെ ഓർമ്മ ശരിയാണെങ്കിൽ  ഡോ. സുകുമാർ അഴിക്കോട് വരെ ഫുടബോളിനെ കുറിച്ച് എഴുതിയിട്ടുണ്ടെന്നാണ്. ആന്റണി ക്ലാവെനിനെ  പോലുള്ളവർ ഫുടബോളിനെ കുറിച്ച് ക്ലാസ്സിക്കുകൾ വരെ രചിച്ചിട്ടുണ്ട്.

ഫുടബോൾ വ്യക്തിത്വം വികസിപ്പിക്കുന്നില്ല; ദൗര്ബല്യങ്ങളെയാണ് അതില്ലാതാക്കുന്നത്. ഒരിക്കലെങ്കിലും  ഫുടബോൾ കാലിൽ തൊടാത്തവരെ non-combatant അറബികൾക്കിടയിൽ ഇപ്പോൾ പറയാറുണ്ട് പോൽ . നിരായുധൻ, ഒരിക്കൽ പോലും പടയിൽ ചേരാത്തവൻ  എന്ന് അർഥം. അൽനാസർ, അൽ അഹ്‍ലി, അൽഹിലാൽ, അൽഇതിഹാദ്‌, അൽശബാബ്  തുടങ്ങി സഊദിയിലെ വിവിധ പ്രൊഫെഷണൽ ടീമുകളുടെ ഫുട്ബോൾ ഭ്രാന്തമാരാണ് ഞാനുള്ള കമ്പനിയിൽ ഉള്ളത്. അവർക്ക് പറഞ്ഞു പറഞ്ഞൊട്ടു തീരാറുമില്ല, മടുപ്പും വരാറില്ല. തലേ ദിവസത്തെ  കളികളിലെ വിജയിക്കുന്ന ടീമിന്റെ ''മുരീദുമാർ'' സന്തോഷം പങ്കിടുമ്പോഴുള്ള മധുരം ഏന്തി വലിഞ്ഞെത്തിയെങ്കിലും  ഞാൻ മിസ്സാക്കാറുമില്ല.  ഇതെഴുതുന്നത് തന്നെ ഇപ്പോൾ ഇവിടെ രണ്ടു വിദ്വാന്മാർ നടത്തുന്ന ചൂടേറിയ ഫുടബോൾ വീരവാദങ്ങൾക്കിടയിൽ വച്ചാണ്.

ഓഫ്‌സൈഡ് റൂൾ അറിയുന്നവളെങ്കിൽ, കണ്ണടച്ചു അവളെ  താലികെട്ടാമെന്ന്  ബ്രസീലിൽ ഒരു  തമാശ പറച്ചിലുണ്ട്.  ജീവിതം ലളിതം,  തിന്നുക,കുടിക്കുക, കാൽപന്ത് കളിക്കുക. ഇങ്ങിനെ പറയുന്നിടത്തേക്കു വരെ ഈ ഗെയിം എത്തിച്ചിട്ടുണ്ട്. മാന്യന്മാരുടെ കളിയെന്നാണ് ഫുട്‍ബോളിന്റെ മറുപേര്. കാമുകൻ തന്റെ പ്രണയിനിയോട്  ചോദിച്ചു പോൽ - Honey,  Do you have anything to say before football SEASON starts ? പ്രിയേ, നിനക്കും വല്ലതുമെന്നോട്  പറയാനുണ്ടോ ഫുടബോൾ സീസൺ വരാൻ പോകുന്നു.

ഇത്രയൊക്കെ ആമുഖമായി  എഴുതിയത് നമ്മുടെ നാട്ടിലെ രണ്ടു കുട്ടികൾ, മുനാസിറും സഫ്‌വാനും  (മുന്നു & സപ്പു)  ജില്ലാ തല ഫുടബോൾ ക്യാമ്പിലേക്ക് സെലക്ട് ചെയ്യപ്പെട്ടു എന്നറിഞ്ഞപ്പോഴാണ്. വളരെ അഭിമാനം തോന്നുന്നു അവർ അങ്ങിനെയൊരു അംഗീകാരത്തിന് മുന്നിൽ വന്നതിൽ. പ്രത്യേകിച്ച് പടല പോലുള്ള റിമോട്ട് ഭാഗങ്ങളിൽ നിന്നും കുട്ടികൾ ശ്രദ്ധിക്കപ്പെടുമ്പോൾ.

 പരുപരുത്ത മൈതാനത്താണ് അവർ പന്തുരുട്ടി പഠിച്ചത്. പാടത്തും പാക്കല്ല് വീണ റോഡിലുമാണ് അവർ കളിയുടെ ബാലപാഠം ചെയ്തത്. നമ്മുടെ ഗ്രാമത്തിൽ പറയാൻ പറ്റിയ ഒരു മൈതാനം തന്നെയില്ലല്ലോ. എങ്കിൽ പോലും ജില്ലാ തലത്തിലേക്ക് നമ്മുടെ ചുണക്കുട്ടികൾ എത്തുക എന്നത് ഒരു സുപ്രഭാതത്തിൽ നടക്കുന്ന ഒന്നല്ല. നിരന്തരമായ പ്രയത്നവും പ്രോത്സാഹനവും ഉണ്ടാകണം. അവിടെയാണ് യുണൈറ്റഡ് പടല പോലുള്ള കൂട്ടായ്മകളുടെ പ്രതിബദ്ധത വിലയിരുത്തപ്പെടേണ്ടത്. അവസരങ്ങൾ മുട്ടാത്തത് വാതിലുകൾ ഇല്ലാഞ്ഞിട്ടെന്ന് തിരിച്ചറിഞ്ഞത് അവരാണ്. അതിനവർ പരിമിതികളിൽ നിന്ന് കതകുണ്ടാക്കാൻ  എടുത്ത ധൈര്യത്തെ ഞാൻ എഴുന്നേറ്റ് നിന്ന്  പ്രശംസിക്കുന്നു.

കഴിഞ്ഞ കുറെ വർഷങ്ങളായി യുണൈറ്റഡ് പടല നമ്മുടെ നാട്ടിലെ ഫുട്ബോളിലെ അവസാന വാക്കുപോലെ തോന്നിത്തുടങ്ങിയിട്ട്. ഒരു പാട് മൈതാനങ്ങളിൽ നമ്മുടെ കുട്ടികൾ ഇവരുടെ ബാനറിലാണ് മത്സരിച്ചതും ജയിച്ചതും.  നാലോ അഞ്ചോ  വർഷങ്ങൾക്ക് മുമ്പ്  ഒരു ഓക്ഷൻ  ചടങ്ങിൽ  ഞാനും അവരുടെ വേദിയിൽ ക്ഷണിക്കപ്പെട്ടിട്ടുണ്ട്. അവരുടെ സംഘാടന കഴിവ് അന്നാണ്  ഞാൻ നേരിട്ട് കണ്ടറിഞ്ഞത്.

കാൽപന്ത് കളിയിൽ വിഖ്യാതമായ ഒരു നല്ല സ്ലോഗൻ ഉണ്ട്-  Rise as ONE. ഒന്നായ് കുതിക്കുക. നമ്മുടെ കുട്ടികൾക്ക് നമുക്കത് തന്നെ നേരാം. എന്റെ വകയായി ഒരു സ്ലോഗൻ പടലയുടെ മുഴുവൻ ഫുടബോൾ പ്രേമികൾക്കും സമർപ്പിക്കുന്നു.   let us  move in as one man, നമുക്കതിനു ഒറ്റക്കെട്ടായി നീങ്ങാം.

അവസാനം ആ കുട്ടികൾ തന്നെ എന്റെ  മുന്നിൽ.
ചിയേർസ് ബോയ്സ്, ചിയേർസ് 

Sunday 21 August 2016

ഈ സേവനങ്ങൾ കാണാതെ പോകരുത്, അഭിനന്ദനം അർഹിക്കുന്നു ... / അസ്‌ലം മാവില

ഈ സേവനങ്ങൾ കാണാതെ പോകരുത്,
അഭിനന്ദനം അർഹിക്കുന്നു ...

അസ്‌ലം മാവില


ഒരു കാലത്തു ശ്രമദാനം ചെറുപ്പക്കാരുടെ ഓരം ചേർന്ന് നടന്നിരുന്ന ഒന്നായിരുന്നു. വർഷകാലമായാലും വേനലായാലും മെയ്യനങ്ങി സഹായിക്കുക എന്നത് എന്തോ ഒരു ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നായിരുന്നു. പിന്നെ അതെവിടെയോ തൽക്കാലം പോയിപ്പോയത് പോലെ.  ഇന്ന് നമ്മുടെ നാട്ടിലെ ഏതാനും നല്ല മനസ്സുള്ള  ചെറുപ്പക്കാർ സ്‌കൂൾ പരിസരത്തു വന്നു തൂത്ത് വാരി വൃത്തിയാക്കുന്നത് കണ്ടപ്പോൾ പഴയകാലത്തേക്ക് എന്റെ മനസ്സ് പോയത് സ്വാഭാവികം.  പറച്ചിലും പ്രവൃത്തിയും യൗവ്വനത്തോടൊപ്പമുണ്ടെങ്കിൽ അവരിൽ നാം വരും ദിനങ്ങളിലും നല്ലത് പ്രതീക്ഷിക്കണം. അവരിൽ സാമൂഹിക പ്രതിബദ്ധത built ചെയ്തു വരുന്നു എന്നതാണ്അതിലെ  കാര്യം.  സേവനത്തെകുറിച്ചു പറയുന്നിടത്തൊക്കെ 9  കാര്യങ്ങൾ ആരും പറയാതെ പോയിട്ടില്ല.  പരിശീലനം, സംഘാടനം, വിട്ടുവീഴ്ചാ മനോഭാവം, വൈവിധ്യങ്ങോടുള്ള ആദരവ്, സഹാനുഭൂതി, നൈതികത,  അറിവും അറിയാനുള്ള തൃഷ്ണയും,  ധൈര്യം, ഉത്തരവാദിത്ത മനോഭാവം,

അവയിൽ  ഏറ്റവും ശ്രദ്ധേയം എന്റെ കാഴ്ചപ്പാടിൽ  സംഘംബോധവും (സംഘാടനം), വൈവിധ്യങ്ങോടു കാണിക്കുന്ന ആദരവുമാണ്. ഇവ രണ്ടുമാണ് കൂട്ടായ പ്രയത്നത്തിന്റെ ആത്മാവ്.  അവയിൽ ബാക്കി പറഞ്ഞ മുഴുവനും പ്രത്യക്ഷമായും ഗോപ്യമാവും സമ്മേളിച്ചിരിക്കും.

 ക്ഷീണം പോലും ആവേശമാകുന്ന ഒന്നാണ് സംഘമായി ചെയ്യുന്ന സാമൂഹ്യപ്രവർത്തനങ്ങളിലെ രാസപ്രക്രിയ.  ഉറുമ്പിൻ സംഘവും  തേനീച്ച കൂട്ടവും നമുക്ക് ആ മാസ്മരികത പറഞ്ഞു തന്നിട്ടുണ്.  ഒരിക്കലും തീരാത്തത് ഒന്നായ് ചെയ്യുമ്പോഴാണ് മുഴുവനും തീരുക. ഒന്നുകളുടെ കൂടിച്ചേരലിന്റെ ഒന്നായ്ക.

സേവന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് എല്ലായിപ്പോഴും കയ്യടി കിട്ടണമെന്നില്ല,  അവരുടെ പ്രവർത്തനങ്ങളെ ചിലർ കൊച്ചായും കാണും. കാലിടറലിൽ വേറെ ചിലരെ സന്തോഷിക്കുകയും ചെയ്യും. അവയൊക്കെ ഊർജ്ജമാക്കി മാറ്റാൻ സേവന രംഗത്തുള്ളവർക്ക് സാധിക്കുന്നിടത്താണ് വിജയം.  ഒരിക്കലും വീഴാതിടത്തല്ല നമ്മുടെ ശ്രേയസ്സ്,  വീണിടത്തു നിന്നും അതിലേറെ ഊർജ്ജസ്വലതയോടെ എഴുന്നേൽക്കുന്നിടത്താണെന്ന് കൺഫ്യൂഷ്യസിനെ പോലുള്ളവർ   പറഞ്ഞു വെച്ചിട്ടുണ്ട്.

ഇന്ന് നമ്മുടെ നാട്ടിലെ ചെറുപ്പക്കാർ കാണിച്ച സേവന മനസ്കത മറ്റു കൂട്ടായ്മകൾക്ക് ഒരു നല്ല സിഗ്നൽ ആകട്ടെ. എന്നും നാം പോകുന്ന വഴിയിലും കാണും ഒരു പക്ഷെ ഇത് പോലുള്ള തടസ്സങ്ങളും മാലിന്യങ്ങളും.  എന്നും നാം കണ്ടോണ്ടിരുന്നത് കൊണ്ട് നമുക്ക് അതൊരു വിഷയമായോ വിശേഷമായോ  തോന്നിയിട്ടുമുണ്ടാകില്ല. ഇന്ന് മുതൽ ഒരുപക്ഷെ നമുക്ക് അവ വഴിനീക്കാൻ തോന്നിയാൽ ആ ചെറുപ്പക്കാരുടെ പ്രയത്നത്തിന്റെ ഇമ്പാക്റ്റ് മറ്റിടങ്ങളിൽ കൂടി പ്രകടമായി  ആയി എന്നും പറയാം. വഴിതടസ്സങ്ങൾ നീക്കുക എന്നത് പറഞ്ഞു പോകാനുള്ള വിശ്വാസത്തിന്റെ ഭാഗമല്ലല്ലോ, പ്രവർത്തിച്ചു കാണിക്കാൻ കൂടിയുള്ളതാണ്.

നല്ല  മനസ്സോടെ ഈ ചെറുപ്പക്കാരെ അഭിനന്ദിക്കട്ടെ, അവർക്ക് മാർഗ്ഗ നിർദ്ദേശം നല്കിയവരെയും.

Saturday 20 August 2016

ഹജ്ജാജിമാരേ, യാത്ര നേരുന്നു / അസ്‌ലം മാവില

ഹജ്ജാജിമാരേ, യാത്ര നേരുന്നു 

 അസ്‌ലം മാവില
http://www.kvartha.com/2016/08/farewell-to-hajj-team.html

ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് തീര്‍ത്ഥാടനത്തിനു ഭാഗ്യം സിദ്ധിച്ചവര്‍ ഒരുങ്ങുകയാണ്. ഇനിയുള്ള ദിവസങ്ങളില്‍ അല്ലാഹുവിന്റെ നല്ല അതിഥികളായി അവര്‍ യാത്ര തിരിക്കും, ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന്. വിവിധ ദേശങ്ങളില്‍ നിന്ന്...സന്തോഷത്തോടെ നേരുന്നു അവര്‍ക്കെന്റെ യാത്രാമംഗളങ്ങള്‍!

ദീര്‍ഘ നാളത്തെ കാത്തിരിപ്പിനും അകമഴിഞ്ഞ പ്രാര്‍ത്ഥനകള്‍ക്കും അതിലപ്പുറമുള്ള പ്രതീക്ഷകള്‍ക്കും ശേഷമാണ് ഈ ഒരു സൗഭാഗ്യത്തിന് അവസരം ലഭിക്കുന്നത്. അതിനു പല കാരണങ്ങള്‍.. പല സാഹചര്യങ്ങള്‍.. എല്ലാം ഒരുപോലെ അനുകൂലമാകുമ്പോള്‍ പടച്ചവന്റെ വിളിയാളത്തിനു ഉത്തരവുമായി അവര്‍ യാത്രതിരിക്കുന്നു. മനസ്സില്‍ മാണിക്യക്കല്ലായി കൊണ്ട് നടന്നത്.. മരണത്തിനു മുമ്പ് ആദ്യത്തെയും അവസാനത്തെയും ആഗ്രഹമായി അവശേഷിപ്പിച്ചത്.. മതിവരാത്ത ആ നാളുകള്‍ക്ക് വേണ്ടി രാവും പകലും കാംക്ഷിച്ചത്.. നല്ല ദിനം വന്നണയാന്‍ മനസ്സും മെയ്യും പാകപ്പെടുത്തി പ്രതീക്ഷിച്ചത്.. എല്ലാം, അവര്‍ക്ക് ഇനി പൂവണിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി, ഇന്‍ഷാ അല്ലാഹ..! ആ നല്ല മനുഷ്യരുടെ ആയുരാരോഗ്യത്തിന് വേണ്ടി നമുക്കെല്ലാവര്‍ക്കും വീണ്ടും വീണ്ടും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം. സ്വീകാര്യമായ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ അവര്‍ക്കെല്ലാവര്‍ക്കും സാധിക്കുമാറാകട്ടെ.

സെപ്റ്റംബര്‍ ഒമ്പതിന് തുടങ്ങി 14 നു ഹജ്ജ് കര്‍മ്മങ്ങള്‍ തീരും. അതായത് ദുല്‍ഹജ്ജ് എട്ട് മുതല്‍ 13 വരെ. ഗള്‍ഫില്‍ അത്യാവശ്യം ചൂടുള്ള കാലാവസ്ഥയാണ്. സെപ്റ്റംബര്‍ ആദ്യം 40 ഡിഗ്രിയാണ് ചൂട്. പ്രസന്നമായ ആകാശം. സെപ്റ്റംബര്‍ ഒന്നിനു സൂര്യോദയം 6:04നാണ്. അസ്തമയം 6:37 നും. മാസം അവസാനമാകുമ്പോഴേക്കും 6:12 നും 6:09 നും യഥാക്രമം ഉദയാസ്തമയങ്ങള്‍ ഉണ്ടാകും. പകലിന്റെ ദൈര്‍ഘ്യം കുറഞ്ഞു കുറഞ്ഞു വരും. ദുല്‍ഹജ്ജില്‍ ഏറ്റവും കുറഞ്ഞ പകല്‍ 11.57 മണിക്കൂര്‍. കൂടിയത് 12.33 മണിക്കൂര്‍. ഇത് പൊതു വിവരം.

ഏറ്റവും വലിയ ജനസഞ്ചയങ്ങള്‍ സന്ധിക്കുന്ന ഒന്നാണ് ഹജ്ജ്. വ്യത്യസ്ത നിറങ്ങളില്‍, ഭാഷകളില്‍, പക്ഷെ ഒരേ വേഷത്തിലും ഒരേ പ്രാര്‍ത്ഥനയിലും ഒരേ പ്രകീര്‍ത്തനങ്ങളിലുമായി അവര്‍ അല്ലാഹുവിന്റെ അതിഥികളായി 'ലബ്ബൈക്ക' പറഞ്ഞെത്തും. പുണ്യഭൂമിയില്‍ 'ഇഹ്‌റാമി'ലായി ഒത്തു കൂടും. തിരുഗേഹം വലയം വെക്കും. തിരുനബിയുടെ പാത പിന്തുടര്‍ന്ന് സഫയിലും മര്‍വവയിലും ചലിക്കും. മിനായില്‍ രാപ്പാര്‍ക്കും. സൂര്യന് കീഴെ അറഫയില്‍ സമ്മേളിക്കും. ജംറയില്‍ കല്ലെറിയും. തലമുണ്ഡനം ചെയ്യും. ഉരുവിനെ ബലിനടത്തും. ആദരണീയരായ ഇബ്രാഹീമും ഇസ്മായീലും ഹാജിറയും പിന്നെ നിറഞ്ഞൊഴുകുന്ന സംസമും, അവരുടെ മനസ്സുകളില്‍ ചരിത്രം മിന്നിമറയും. വിടവാങ്ങലിന്റെ ത്വവാഫ് നടത്തി അവര്‍ നിറകണ്ണുകളോടെ തിരിക്കും, പരിശുദ്ധ ഹജ്ജും പരിപാവന ഉംറയും പരിപൂര്‍ണ്ണമായി ചെയ്ത സന്തോഷത്തോടെ..

ഒരുപാട് ക്ഷമ അവലംബിക്കേണ്ട ഒന്നാണ് ഹജ്ജ് വേളകള്‍. പരസ്പരം ക്ഷമിച്ചും സഹായിച്ചും സഹകരിച്ചും സാന്നിധ്യമുണ്ടാകണം. പ്രായമേറിയവര്‍ ഏറെ കാണും. പിന്നെ സ്ത്രീകള്‍. കുഞ്ഞുമക്കള്‍. ആരോഗ്യം കുറഞ്ഞവര്‍. ആദ്യമായിട്ടായിരിക്കും അവരിലധികം പേരും ആ മണ്ണില്‍ കാല്‍വെക്കുന്നത്. വഴി തെറ്റിപ്പോകും. കൂട്ടത്തില്‍ നിന്ന് ഒരു പക്ഷെ വിട്ടേക്കും. അവരെ കൂട്ടത്തില്‍ കൂട്ടാന്‍, കൂടാരത്തിലെത്തിക്കാന്‍ ആകണം. ദാഹം അവശരാക്കും. ആ വരണ്ട ചുണ്ടുകള്‍ നനയ്ക്കാന്‍ ആകണം.

തിരിച്ചറിയല്‍ കാര്‍ഡ് കളയാതെ നോക്കുക. ഇപ്രാവശ്യം ഇ-ബ്രേസ്‌ലെറ്റ് ഉണ്ടാകുമെന്നാണ് പുതിയ വിവരം. (എല്ലാ വിവരങ്ങളും അടങ്ങിയ ഇലക്ട്രോണിക് ഡിവൈസ്). എങ്കില്‍ പോലും നമ്മുടെ മുന്‍കരുതല്‍ നാമെടുത്തേ തീരൂ. ഭക്ഷണത്തില്‍ പോലും സൂക്ഷമത ഉണ്ടാകണം. ചൂട് കാലമാണ്. നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ജലപാനം നല്ലവണ്ണം ചെയ്യുക. അവരവരുടെ സംഘനേതാവിന്റെ നിര്‍ദേശങ്ങള്‍ അര്‍ഹിക്കുന്ന രൂപത്തില്‍ കാണുക. തിരക്കില്‍ പോലും ക്ഷമയും സഹനവും കൈമുതലാക്കുക. എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും നമ്മുടെ ഭാഗത്തുനിന്നും സജ്ജമാണെന്ന് ഉറപ്പും വരുത്തുക.

യാത്ര നേരുന്നു ഹജ്ജാജിമാരേ. നിങ്ങള്‍ എത്ര ഭാഗ്യവാന്മാര്‍..! ഭാഗ്യമതികള്‍..! മനസ്സും ശരീരവും ശുദ്ധീകരിച്ചു പുതിയ മനുഷ്യന്‍ ആകാന്‍ ഈ തീര്‍ത്ഥയാത്ര ഇടവരുത്തട്ടെ. പാപങ്ങള്‍ കഴുകിക്കളഞ്ഞു പുതു ജീവിതം നയിക്കാന്‍ ഈ സദ്പ്രയാണം ഇടയാകട്ടെ. എല്ലാ യാത്രാമംഗളങ്ങളും..!

കഴുത പുരാണം. / അസ്‌ലം മാവില


കഴുത പുരാണം.


പണ്ട് ഒരാൾ തന്റെ പ്രിയതമയേയും കൂട്ടി കഴുതപ്പുറത്ത് ഗ്രാമം ചുറ്റാനായി ഇറങ്ങി. ഒരു കൂട്ടം വഴിപോക്കർ അത് കൊണ്ട് അവർ കേൾക്കാൻ വണ്ണം പറഞ്ഞു - ചാകാനായ ഒരു കഴുത , അതിന്റെ പുറത്തു പോത്ത് പോലെയുള്ള രണ്ടെണ്ണം, എത്ര ക്രൂരന്മാർ. അത് കേട്ട് അയാളുടെ ഭാര്യയ്ക്ക് വല്ലാത്ത ഫീലായി. അവർ ഇറങ്ങി നടന്നു, ഭർത്താവ് കഴുതപ്പുറത്തും.  അതാ മറ്റൊരു കൂട്ടർ വഴിയിൽ അവരുടെ പ്രതികരണം ഇങ്ങിനെ. സ്വന്തം  പെണ്ണുമ്പിള്ളയെ നിലത്തു നടത്തിച്ചു കഴുതപുറത്ത് നമ്മളിരുന്നു പോകുമോ, എങ്ങിനെ മനസ്സ് വരുന്നു ഇവനൊക്കെ. ഇപ്പ്രാവശ്യം പ്രയാസമായത് ഭർത്താവിന്.  ഉടനെ ഭാര്യയെ നിർബന്ധിച്ചു കഴുതപ്പുറത്തിരുത്തി അയാൾ ഇറങ്ങി നടന്നു. മുന്നിൽ വഴിപോക്കരെ വീണ്ടും കണ്ടുമുട്ടി. പെൺകോന്തൻ, കെട്ട്യോളെ പേടീന്ന് നാട്ടാരെ അറിയിക്കണോ ? അവനവന്റെ വീട്ടിൽ അറിഞ്ഞാൽ പോരെ.  അവർക്ക് രണ്ടു പേർക്കും സഹിക്കുന്നതിലപ്പുറമായിരുന്നു ആ കമന്റ്സ്. അവർ രണ്ടാളും നടക്കാൻ തീരുമാനിച്ചു, കഴുത മുമ്പിലും.  അവർ പെട്ടത് വേറൊരു കൂട്ടരുടെ ഇടയിൽ.  എന്തൊരു വിഡ്ഢികൾ.  മുമ്പിൽ വാലുള്ള കഴുത, പിന്നിൽ വാലില്ലാത്ത രണ്ടെണ്ണം. ആരെങ്കിലും കഴുതയെ വെറുതെ നടത്തിച്ചു പോകുമോ ? ബുദ്ധി കുറഞ്ഞാൽ ഇങ്ങിനെയും കുറയുമോ ?

ഇതാണ് പൊതുജനം. പല അഭിപ്രായം. എല്ലാത്തിനും നിന്ന് കൊടുത്താൽ ഇങ്ങിനെയൊക്കെയേ നടക്കൂ. ശരിയെന്ന് തോന്നുന്നത് ചെയ്യുക. അല്ലാതെ കുറെ അഭിപ്രായങ്ങളും അതിന്റെ വരുംവരായ്കളും കേട്ടാലും ആലോചിച്ചാൽ പിന്നെ അതിനു മാത്രമേ നേരമുണ്ടാകൂ.

........

അഭിനന്ദനങ്ങൾ എം.കെ. ഹാരിസ് ! / അസ്‌ലം മാവില

അഭിനന്ദനങ്ങൾ
എം.കെ. ഹാരിസ് !

അസ്‌ലം മാവില

ഹാരിസ് എന്റെ ഏതാനും വർഷം പിന്നിലുള്ള ജൂനിയറാണ്. അന്നേ അത്യുത്സാഹിയാണ്. ഞങ്ങൾ പലപ്പോഴും ചില വിഷയങ്ങയിൽ യോജിച്ചു പോകാറുണ്ട്, ചിലതിൽ വിയോജിപ്പും. എങ്കിലും ഞാൻ അദ്ദേഹത്തിന്റെ നല്ല അഭ്യുദയ കാംക്ഷികളിൽ ഒരാളാണ്. ഹാരിസ് ഇങ്ങോട്ടും. ഇ- വിഷൻ വാർത്തയ്ക്ക് വല്ലപ്പോഴും ഒരു കോളമെഴുതാൻ എനിക്ക് ഇത് വരെ ആയിട്ടില്ലെന്നത് മാത്രമാണ് എന്നോട്  ഹാരിസിനു  ഉണ്ടായിരിക്കാൻ സാധ്യതയുള്ള ശുണ്ഠി.

നമ്മുടെ ഗ്രാമത്തെ സംബന്ധിച്ചിടത്തോളം മത സാമൂഹിക രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർ ഏറെയുണ്ടെങ്കിലും,  പിന്നാമ്പുറത്തു നിൽക്കാനാണ്ആണ് ആഗ്രഹം. അല്ലെങ്കിൽ നിർത്താനാണ് മറ്റുള്ളവർക്കും ആഗ്രഹം.  ഒറ്റപ്പെട്ടവർ മാത്രമാണ് മണ്ഡലം തലത്തേക്കെങ്കിലും മുൻ നിരയിൽ എത്തുന്നത്. സമീർ (എം.എസ്.എഫ് ), സാകീർ (എസ്.എഫ്. ഐ) തുടങ്ങിയ ചുരുക്കം ചിലരാണ് കഴിവ് കൊണ്ടും സംഘാടനം കൊണ്ടും മുൻ നിരയിൽ ശോഭിച്ചിട്ടുള്ളത്. അതൽപം പച്ച പിടിക്കാൻ തുടങ്ങുമ്പോൾ തന്നെ അരങ്ങൊഴിഞ്ഞു റിട്ടയർമെന്റിലേക്കാണ് അവർ പോയത്. ജീവിത നിവൃത്തിയാന്വേഷണവും അതിന്റെ തുറയായ  ഗൾഫ് പ്രവാസവും   മറ്റുമാകാം കാരണങ്ങൾ.  അത് കൊണ്ട് നല്ല രണ്ടു സംഘാടകരെയും ഭാവി വാഗ്ദാനങ്ങളെയും  നമ്മുടെ നാടിന് നഷ്ടവുമായി. സാകിറാണെങ്കിൽ പ്രസംഗ കലയിൽ വളരെ പ്രതീക്ഷ നൽകിയിരുന്ന വ്യക്തി കൂടിയായിരുന്നു.

ഞാൻ എഴുതിയത് എന്റെ തലമുറയെ കുറിച്ചാണ്. പഴയ തലമുറയെ കുറിച്ചോർക്കുമ്പോൾ  ആദരണീയരായ ഏതാനും ചിലരുടെ പേരുകൾ ഓർമ്മയിൽ വരുന്നു.  ഒരാവർത്തി പോലും വായിക്കാതെയുള്ള  എന്റെ ''ക്ഷിപ്ര എഴുത്തിൽ''   ആരെയെങ്കിലും വിട്ട് പോകുമെങ്കിൽ അത് മറ്റു ചർച്ചകളിലേക്ക് പോകരുതെന്ന നിർബന്ധം ഉള്ളത് ഇപ്പോൾ അങ്ങോട്ടേക്ക് എഴുത്തു നീട്ടുന്നില്ല. പിന്നീടൊരിക്കൽ സാവധാനത്തിലാകാം.

ഹാരിസ് പടല എന്നതിനേക്കാളേറെ എം.കെ. ഹാരിസ് എന്നതാണ് കൂടുതൽ പറയാൻ സുഖം. എന്റെ അഭിപ്രായമാണ് കേട്ടോ, പലരും എന്നോട് കോപിക്കുമെന്നുമറിയാം. ഏതായാലും നല്ല നിരീക്ഷണ പാടവവും
സംഘാടക മികവും ഉള്ള ഹാരിസ് തീർച്ചയായും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൽ കൂടുതൽ ഉയരുമെന്ന് തന്നെ ഞാൻ പ്രതീക്ഷിക്കുന്നു.  നന്നായി പ്രസംഗിക്കുവാനും വിഷയങ്ങൾ അവധാനത യോട് കൂടി അവതരിപ്പിക്കുവാനും അദ്ദേഹത്തിന് അറിയാം.

വർഷങ്ങൾക്ക് മുമ്പ് മെഴുകുതിരി വെട്ടത്തിൽ സ്‌കൂൾ കാമ്പസിന് പുറത്തു പടിഞ്ഞാറോട്ടായുള്ള പൊതുനിരത്തിൽ  പ്രസംഗം പഠിക്കാൻ നാണം കുണുങ്ങി വന്നിരുന്ന ഒരു ഹാരിസുണ്ട് എന്റെ ഓർമ്മയിൽ. പക്ഷെ, ഞങ്ങളുടെയൊക്കെ ഗ്രാഫിൽ ആവറേജിനും മുകളിലായിരുന്നു അന്നേ  ഹാരിസിന്റെ പ്രസംഗം രേഖപ്പെടുത്തപ്പെട്ടിരുന്നത്. തുടർന്നുള്ള ദിവസങ്ങളിലും വർഷങ്ങളിലും ഹാരിസിന്റെ വാക്ചാരുതി അവകാശങ്ങൾക്ക് വേണ്ടിയും അശരണർക്കു വേണ്ടിയും ഉപയോഗപ്രദമാകട്ടെ എന്ന് ആശംസിക്കുന്നു.

ഇക്കഴിഞ്ഞ ടേമിൽ അദ്ദേഹം യൂത്ത്‌ ലീഗിന്റെ മണ്ഡലം ജനറൽ സിക്രട്ടറി ആയിട്ടുണ്ട്. ആ കാലയളവിൽ അദ്ദേഹം നടത്തിയ സംഘാടക മികവാകാം തീർച്ചയായും ഹാരിസിനെ യൂത്ത്‌ ലീഗ്ജി ല്ലാ ഭരണ സമിതിയുടെ 13 അംഗ നേതൃസമിതിയിൽ അർഹിക്കുന്ന സ്ഥാനം  ലഭ്യമാകാൻ ഇടയാക്കിയത്.

ചില സന്ദർഭങ്ങളിൽ രാഷ്ട്രീയം മറന്നും അഭിപ്രായ വ്യത്യാസം മറന്നും ഒരു ഗ്രാമം സന്തോഷം പങ്കിടാറുണ്ട്. അതിലൊന്നായി ഹാരിസിന്റെ ഈ സ്ഥാന ലബ്ദിയും അതുമായി ബന്ധപ്പെട്ട സന്തോഷവും ഞാൻ കാണുന്നു.

പ്രസംഗകൻ കൂടിയായ ഹാരിസിന്  ഒരു നല്ല വാചകം കൂടി പറഞ്ഞു തരട്ടെ . ''A good leader takes a little more than his share of the blame, a little less than his share of the credit.  - ഒരു നല്ല നേതാവ് ഇങ്ങിനെ -  തനിക്ക് കിട്ടാവുന്ന പഴിയുടെ വിഹിതത്തിലേറെ കയ്യോടെ എടുക്കും. തനിക്ക് അർഹതപ്പെട്ട അംഗീകാരത്തിന്റെ വിഹിതത്തിൽ നിന്ന് ഒരൽപ്പം അൽപ്പം കുറച്ചും.''  അങ്ങിനെയാകട്ടെ താങ്കളും.   ഹാരിസിന്റെ വായനയിൽ അമേരിക്കൻ ഹാസ്യ സാഹിത്യകാരൻ  അർണോൾഡ് എച്. ഗ്ളാസ്സോ വന്നിട്ടുണ്ടെങ്കിൽ ഈ വാചകങ്ങൾ  ഓർമ്മയിൽ ഉണ്ടാകും.  ഇല്ലെങ്കിൽ എന്റെ ഓർമ്മപ്പെടുത്തലായിക്കൊള്ളട്ടെ. 

Thursday 18 August 2016

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ പാതിരായ്ക്ക് കടയും തുറന്നിരിക്കുന്നവരോട് .../ അസ്‌ലം മാവില

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 
പാതിരായ്ക്ക് കടയും തുറന്നിരിക്കുന്നവരോട് ...

അസ്‌ലം മാവില 

ഇന്നലെയും റിപ്പോർട്ട് ചെയ്‌തു.  ഗൾഫിൽ ഒരു കടയിൽ ജോലി ചെയ്യുന്ന ഒരു സെയിൽസ്മാൻ പാതിരായ്ക്ക് ഒന്നും രണ്ടും പറഞ്ഞു  ആക്രമിക്കപ്പെട്ടു. കഴിഞ്ഞ മാസമാണ്  ഒരു മലയാളി വെടിയേറ്റു മരിച്ച വാർത്ത വായിച്ചത് . നാൽപത് വയസ്സുള്ള ആലംകോട് സ്വദേശി . ഭക്ഷണം കഴിച്ചു പേയ്‌മെന്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയം. അത് മൂത്ത് മൂത്ത് വഴക്കിലേക്ക്. അവിടെ നിന്നും ഇറങ്ങിപ്പോയ ആ കാലമാടന്മാർ  തിരിച്ചു വന്നത് തോക്കുമായി. അവിടെ ജോലിചെയ്യുന്ന ബാക്കി നാലുപേരെ ആട്ടിയോടിച്ചാണ് അവർ ഈ ഹതഭാഗ്യനെ വെടിവെച്ചിട്ടത്. ഒരുമാസം പോലും ആയിട്ടില്ല സമാനമായ മറ്റൊരു റിപ്പോർട്ട് നാം വായിച്ചതും കേട്ടതും. പെട്രോൾ സ്റ്റേഷനിലാണ് അന്നൊരു മലയാളി  വെടിയേറ്റ് മരിച്ചത്. അതും പണ സംബന്ധമായ പ്രശ്നം തന്നെ. 

( പത്തിരുപത്തഞ്ചു വർഷങ്ങൾ മുമ്പ് എന്റെ നാട്ടുകാരൻ ഗൾഫ്മരുഭൂമിയിൽ കൊല്ലപ്പെട്ടത് ഓർമ്മ വരുന്നു. മണി എക്സ്ചേഞ്ചിലെ  ജോലിയും കഴിഞ്ഞു, വരുന്ന വഴിക്ക് കാത്തിരുന്നായിരുന്നു ഒരു കൂട്ടം .....ന്മാർ ആ സാധുവായ മനുഷ്യനെ നിഷ്ടൂരം വധിച്ചു കളഞ്ഞത്. )

ചില സ്ഥലങ്ങൾ ഉണ്ട്. കസ്റ്റമേഴ്സ് വരില്ലെങ്കിൽ പോലും പാതിരായ്ക്കു ഹോട്ടലും ബഖാലയും  തുറന്ന് ചിലർ ഇരിപ്പുണ്ടാകും. പ്രത്യേകിച്ച് മലയാളികൾ. വല്ലപ്പോഴും വരുന്ന ഇടപാടുകാരനോ വഴിപോക്കനോ വണ്ടിക്കാരനോ മറ്റോ ആണ്ഇവരുടെ  അസ്ഥാനത്തെ പ്രതീക്ഷ.   രാത്രി ''ചാമ''മിട്ടു ഇരിക്കുന്നതിന്റെ ഉദ്ദേശം ഇതല്ലെങ്കിൽ വേറെ എന്താണെന്ന് പറയട്ടെ. കറണ്ട് ബില്ലും കത്തിയ ബൾബും ഒക്കെ കണക്ക് കൂട്ടി നോക്കിയാൽ വലിയ ലാഭമൊന്നും ഈ കുത്തിയിരുപ്പിന് ഉണ്ടാകില്ല. കമ്പനിക്ക് നഷ്ടമായിരിക്കും  മിക്കവാറും ഉണ്ടാകുക. 

ടെലഫോൺ കാർഡ് വാങ്ങും, കാശ് വണ്ടിയിൽ വെച്ച് മറന്നെന്ന് പറഞ്ഞു ഗാഡിവാല കസ്റ്റമർ  റോഡിലേക്ക് വിളിക്കും. ഇവൻ വെപ്രാളത്തിൽ ഗല്ലയും തുറന്ന് പാന്റ്സും മെപ്പോട്ട് വലിച്ചു ഇറങ്ങി ഓടും.   പിന്നെ ഉണ്ടാകുന്ന ഉന്തലും തള്ളലിലും മിക്കപ്പോഴും കടക്കാരന്റെ ഷർട്ടിന്റെ ബട്ടൺസാണ് പൊട്ടുക. ടെലഫോൺ കാർഡും മാൾബറോ  സിഗരറ്റും ബെസ്റ്റ് കടലയും  തണുത്ത കോളയും വാങ്ങിയവൻ വണ്ടി പറപറപ്പിച്ചു എത്തേണ്ടിടത്ത് എത്തിയിട്ടുമുണ്ടാകും. കടയിൽ മൂലയ്ക്ക് വെച്ച കുപ്പി പൊട്ടിയ  മീശക്കാരന്റെ എണ്ണ തേച്ചു ''കുത്തായി'' കൊള്ളാൻ  ഒരവസരമായി.   മിക്ക ആൾക്കാരും ഇത് പറയാറില്ല എന്നതാണ് വാസ്തവം. 

എനിക്ക് ഇത് വരെ മനസിലായിട്ടില്ല ഒറ്റപ്പെട്ട സ്ഥലങ്ങളിൽ എന്തിനാണ് ഇവർ കൂമനെ പോലെ രണ്ടു ചാമത്തിലും (രണ്ടാം യാമം) സ്ഥാപനവും തുറന്നിരിക്കുന്നത് ? ഉറക്കം മാത്രമല്ല, ജോലി ചെയ്യാനുള്ള ഉന്മേഷവും നഷ്ടപ്പെടും. കടയുടമകളാണ് ശ്രദ്ധിക്കേണ്ടത്. ''മൊതലാകണ്ടേടോ  ? '' എന്നോട് ഒരു സുപ്രമാമു  (സൂപ്പർ മാർക്കറ്റ് മുതലാളി ) പറഞ്ഞതാണ്.

ദീർഘ ദൂര റോഡിന്റെ  അങ്ങേപ്പുറവും ഇങ്ങേപ്പുറവും ചില റിമോട്ട് ഏരിയയിലും ഇമ്മാതിരി കടകൾ വെറുതെ തുറന്നിരിക്കുന്നത് കണ്ടിട്ടിട്ടുണ്ട്. പണിക്കാർ, ഈ  പാവങ്ങൾ അവരോട് നാം  ഒന്ന് ചോദിച്ചു രണ്ടാമത് ഒന്ന് പറഞ്ഞാൽ പെട്ടെന്ന് അവർക്ക്ദേ ഷ്യം വരും. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പകൽ മുഴുവൻ ജോലി ചെയ്ത ക്ഷീണത്തിൽ ഒന്ന് റൂമെത്താൻ ഒരുക്കം കൂട്ടുന്നവരാണ് അവരൊക്കെ. ഒരു ദിവസം പോലും ഇവർക്ക് ഒഴിവും നൽകില്ല; അരമണിക്കൂർ വല്ല ദിവസം വൈകിയാൽ ഒടുക്കത്തെ  ''കിരികിരി'' ആയിരിക്കും.   അതിനിടയിൽ നിസ്സാരമായി തോന്നാവുന്ന വല്ല വിഷയത്തിലായിരിക്കും പാതിരാ പണിക്കാർ  ചൂടാകുക. 

ഭാഷയും ഒരു വിഷയമാണ്. മറ്റൊരുത്തന്റെ ഭാഷ ചൂടായ നേരത്തൊക്കെ ''ഏലും താലു''മില്ലാതെ പറയാൻ തുടങ്ങിയാൽ കേൾക്കുന്നവന് നാം ഉദ്ദേശിക്കുന്ന രൂപത്തിലായിരിക്കില്ല അർഥം പിടികിട്ടുക. നമ്മൾ പിന്നെ എല്ലാ ഭാഷയും റൊക്കമായി ഏറ്റെടുത്തു കൈകാര്യവും ചെയ്യും. ( കാലിടറി വീണപ്പോൾ ''അൽഹംദുലില്ലാഹ്'' എന്ന് സഹതാപം ചൊരിഞ്ഞ  എന്റെ പഴയ  ഗുജറാത്തി തുസാൽ ബായി മാനേജരുടെ കപാലം നോക്കി തലയിലെ  ''വട്ടെ''ടുത്ത്  വീക്കിയ അറബിയെ ഓർമ്മ വരുന്നു. പുള്ളി ഉദ്ദേശിച്ചത് ''ഇന്നാലില്ലാഹ്'', വായിന്നു വന്നത് സന്തോഷം കൊണ്ട് പറയേണ്ട വാക്കും ! )

പെങ്ങളെ കെട്ടിയവൻ തന്ന വിസ, അമ്മോശൻ  മരുമകനെ നന്നാക്കാൻ കൂട്ടുകാരനോട് പറഞ്ഞൊപ്പിച്ച വിസ, നാട്ടിൽ ''കുരുത്തക്കേടി''ൽ സഹിക്കാതായപ്പോൾ കുടുംബക്കാർ ''ഒൻത്തിക'' ഇട്ടൊപ്പിച്ച പണിയോട് കൂടിയുള്ള വിസ, വീട്ടിൽ തന്റെ ജേഷ്ഠനോ ഉപ്പയോ ഗൾഫ്കടമൊതലാളിയായ അയൽക്കാരനെ   നാട്ടിൽ സഹായിച്ചു  എന്നത് കൊണ്ട് മാത്രം കയ്യയച്ചു സഹായിച്ച  ''സ്മരണ'' വിസ. അങ്ങിനെ എന്തെങ്കിലും ഒന്നായിരിക്കും ഇതൊക്കെ. വന്നതിനു രണ്ടു കൊല്ലമോ വരുന്ന വെക്കെഷനോ കണക്കാക്കിയോ മാത്രം ''പണ്ടാരടങ്ങാൻ'' നിയ്യത്തും ചെയ്ത പുതുവിസക്കാരനെ കഴിയുന്നത്ര മൊതലാക്കാനാണ് കടമുതലാളി ഇൻസും  ജിന്നും ഉറങ്ങുന്ന നേരത്തു ഉറക്കമൊഴിപ്പിച്ചു കടയിൽ ഇരുത്തുന്നത്. 

സത്യം, അങ്ങിനെയുള്ള പണിക്ക് നിൽക്കരുത്. വേണ്ട എന്ന് പറഞ്ഞു ഇട്ടേച്ചു പോകണം. നമ്മുടെ ആരോഗ്യവും ആയുസ്സും ബാക്കിയുണ്ടാകും. ഠപ്പേന്ന്പൊട്ടാനും  ആരാന്റെ കൈക്കും തോക്കിനും ഇരയാകാനും  പ്രവാസീ,  താങ്കൾ  എല്ലുമുറിഞ്ഞു പണിയെടുത്ത ശരീരം നേർച്ചക്കിടാൻ തയ്യാറാകണോ ? ഉറക്കമില്ലാത്ത അവസ്ഥയുണ്ടായാൽ നമ്മുടെ നാക്കിന്റെ നിയന്ത്രണവും മനസ്സിന്റെ സന്തുലനവും ബുദ്ധിയുടെ പ്രവർത്തനവും എല്ലാം disorder ആകും, താളംതെറ്റും. താറുമാറാകും.  നിസ്സാരമെന്നു പകൽ ചിന്തിക്കുന്നത് പാതിരായ്ക്ക് സാരമുള്ളതായി തോന്നും, തോന്നിപ്പിക്കും. 

വിദേശത്തായാലും സ്വദേശത്തായാലും അവനവന്റെ സുരക്ഷ വളരെ പ്രധാനമാണ്.നമ്മുടെ  നാട്ടിലും രാവേറെ കഴിഞ്ഞു കടയും പൂട്ടി മൊബൈലിൽ  സൊറപറഞ്ഞു  വരുന്നവർ ഉണ്ട്. എന്തൊരു തൊന്തരവാണ്‌ അവർ അത് വഴി ഉണ്ടാക്കുന്നത്. ഒരു വൈകി വരവിലോ , വൈകി ഇരിക്കലിലോ,  നാക്കുപിഴയിലോ നമ്മുടെ വിലപ്പെട്ട ജീവൻ നഷ്ടപ്പെടുത്താൻ സാഹചര്യം ഉണ്ടാക്കരുത്. എവിടെയും, എപ്പോഴും. 

എല്ലാ നാട്ടിലെയും ''സുപ്രമാമു''മാരും  എന്റെ കുറിപ്പ് വായിക്കുന്നുണ്ടാകുമല്ലോ. 

Wednesday 17 August 2016

അനുസ്മരണം / പ്രിയപ്പെട്ടവരിൽ പ്രിയപ്പെട്ടവനായ മജൽ റഹീം / അസ്‌ലം മാവില

പ്രിയപ്പെട്ടവരിൽ പ്രിയപ്പെട്ടവനായ മജൽ റഹീം

അസ്‌ലം മാവില




റഹീം എന്നെക്കാളും മൂന്നോ നാലോ വയസ്സ് കൂടുതൽ ആയിരിക്കും. ഞാൻ കാണുമ്പോൾ തന്നെ റഹീം നല്ല തടിയുള്ള വ്യക്തിയാണ്. അധിക കാലവും പ്രവാസ ജീവിതമായിരുന്നു നയിച്ചത്. മുംബയിൽ ഏറ്റവും കൂടുതൽ പ്രവാസ ജീവിതം നയിച്ച അഞ്ചെട്ടു പേരുടെ കൂട്ടത്തിൽ റഹീമും ഉണ്ടാകും.

കഴിഞ്ഞ റമദാനിൽ ഒരു നോമ്പ് ദിനത്തിലെ വൈകുന്നേരമാണല്ലോ റഹീമിനെ രക്ഷിതാവ് അവന്റെ സന്നിധിയിലേക്ക് തിരിച്ചു വിളിക്കുന്നത്. അസർ നമസ്ക്കാരം കഴിഞ്ഞു. ചെറിയ അസ്വാസ്ഥ്യം. കണ്ണാടി പള്ളിയിലെ ഒരു മൂലയിൽ ആരോടും പറയാതെ ഇരുന്നതാണ്. നോമ്പിന്റെ അസ്വാസ്ഥ്യമാകാമെന്ന കണ്ടു നിന്നവരുടെ സംശയത്തിനിടയിൽ റഹീം പടച്ചവൻ അയച്ച മാലാഖമാരുടെ കൂടെ നോമ്പോട് കൂടി പൊയ്‌പോയി. അപ്രതീക്ഷിതമായ ആ വേർപാടിൻറെ  വാർത്ത ശരിക്കും ഞെട്ടലുണ്ടാക്കി. അന്ന് ശരിക്കും പടല കരയുകയായിരുന്നു.  

റഹീമിന്റെ മരണ വാർത്ത കേട്ട് സീതിച്ചാന്റെ അസ്‌ലം വാക്കുകൾ മുഴുമിപ്പിക്കാനാകാതെ പൊട്ടിക്കരയുന്നത് മനസ്സിൽ നിന്ന് വിട്ടുമാറുന്നില്ല.  അങ്ങിനെ എത്രയെത്ര പേർ കരഞ്ഞിരിക്കും. കാരണം എല്ലാവർക്കും റഹീം വേണ്ടപ്പെട്ടവനായിരുന്നു. സി.പി. അടക്കമുള്ള വാട്ടസ്ആപ് ഗ്രൂപ്പുകളിൽ റഹീം നിശബ്ദ സാന്നിധ്യമായിരുന്നല്ലോ. എന്റെ വോയിസുകൾ താല്പര്യപൂർവ്വം റഹീം കേൾക്കാറുണ്ടെന്ന് നാട്ടിൽ പോയപ്പോഴാണ് അറിഞ്ഞത്. ഏറ്റവും അവസാനം എന്റെ കൂടെ റഹീം കുറെ സമയം ഉണ്ടായത് ഇക്കഴിഞ്ഞ വർഷം കുഞ്ചാറിൽ എനിക്ക് ഒരു സ്ഥലം കാണിക്കാൻ ആയിരുന്നു. ആ ദിവസവും നല്ല ഓർമ്മയുണ്ട്. 14 ഡിസംബർ, ഒരു തിങ്കളാഴ്ച. അന്ന് വൈകുന്നേരമായിരുന്നു എനിക്ക് സഊദിയിലേക്കുള്ള മടക്കടിക്കറ്റ്. ഗൾഫിലേക്ക് ഇങ്ങോട്ടു പോകുന്നതിന്റെ തിരക്ക് പറഞ്ഞിട്ട് പോലും റഹീം എന്നോടുള്ള താല്പര്യം കൊണ്ട് നിർബന്ധിച്ചാണ് കൂട്ടിക്കൊണ്ട് പോയത്. ഒരു മണിക്കൂറിലധികം സമയം  എന്റെയും മകന്റെയും കൂടെ റഹീം അന്നുണ്ടായിരുന്നു. പിന്നെ റഹീമുമായി നേരിൽ അങ്ങിനെ ദീർഘ നേരം സംസാരിക്കാൻ അവസരം ലഭിച്ചില്ല.

പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് എന്നോടാണ് റഹീമിന് കൂടുതൽ അടുപ്പമെന്ന്. ചോദിച്ചവരോടൊക്കെ അവർക്ക് അതേ പോലുള്ള മറുപടിയായിരുന്നു. റഹീം അങ്ങിനെയാണ് എല്ലാവരോടും അടുപ്പം കാണിക്കും. അടുത്തവരാരും റഹീമിൽ നിന്ന് അകലുകയുമില്ല. പതിഞ്ഞേ സംസാരിക്കൂ. കൈ കട്ടിലിലോ മറ്റോ കുറച്ചു ഊന്നി ജാഗ്രതയോടു കൂടിയാണ്  മിണ്ടുക. കൂടുതലും അദ്ദേഹത്തിന് കേൾക്കാനാണ് താൽപര്യം. അതൊരു വലിയ ഗുണമാണല്ലോ.

 ഗൾഫിലേക്കുള്ള പോക്കുവരവുകൾക്കിടയിൽ  ഇടത്താവളമായി 90-കളുടെ അവസാനം വരെ നാമധികവും തെരഞ്ഞെടുക്കുക ബോംബെ നഗരത്തെയാണല്ലോ. അന്നും നമ്മുടെ ആതിഥേയനായി റഹീം ഉണ്ട്. പോക്കിലും ഉണ്ട്.   വരവിലും ഉണ്ട്.   അതിരാവിലെ നാം ഉണരുന്നതിനു മുമ്പ് തന്നെ എവിടെയാണോ നാം താമസം അവിടെ ടാക്സി വിളിച്ചു  എത്തും. നമ്മുടെ അന്നത്തെ രാപാർക്കൽ ജമാഅത്തു റൂമിലാകാം, അല്ലെങ്കിൽ ഒരു ഹോട്ടൽ മുറിയിലാകാം, ഹോട്ടൽ മുറിയിലെ ഒരു ബെഡ് സ്പെയിസിലാകാം. ഒരു ഇരുത്തം വന്ന കാരണവരെ പോലെ റഹീം നമ്മുടെ കയ്യിലുള്ള രേഖകൾ പരിശോധിക്കും. ടിക്കറ്റ്, തിയ്യതി, പാസ്പോർട്ട്  വിസപേജ്, വിസയുടെ കോപ്പി എല്ലാം. വെറുപ്പിക്കാതെ കാര്യങ്ങൾ പറഞ്ഞു തരും. നമ്മുടെ വിമാനം റ്റെയ്ക് ഓഫ് ആയെന്ന് ഉറപ്പു വരുത്തി മാത്രമേ എത്ര തിരക്കുണ്ടെങ്കിലും പോലും റഹീം എയർ പോർട്ട് വിടൂ.  നാമൊരാവശ്യം പറഞ്ഞാൽ മതി, എന്തെങ്കിലും ഒന്ന്. അതൊരു പക്ഷെ വാങ്ങാൻ പലഹാരം, അല്ലെങ്കിൽ ഉടുപ്പ്, അല്ലെങ്കിൽ കളിപ്പാട്ടംവേറെന്തെങ്കിലുമൊന്ന് റഹീം അത് സ്വന്തം ആവശ്യം പോലെ ഏറ്റെടുക്കും.

കുറച്ചു വർഷങ്ങളായി റഹീം ബോംബെ വിട്ടിട്ട്. നാട്ടിലെ ശ്വാസോച്ഛാസങ്ങളോടൊപ്പം ശിഷ്ട കാലം ചെലവഴിക്കണമെന്നത് ഏതൊരു പ്രവാസിയുടെയും ആഗ്രഹമാണല്ലോ. പക്ഷെ, പടച്ചതമ്പുരാന്റെ തീരുമാനം നേരത്തെ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. അതിന് മാറ്റമുണ്ടാകില്ലല്ലോ. റഹീം ജീവിച്ചു തീരാതെ അങ്ങിനെ അല്ലാഹുവിന്റെ സമക്ഷത്തിലെത്തുകയും ചെയ്തു. അരുമ മകൾക്ക് വേണ്ടി താൻ കണ്ടുറപ്പിച്ചു വെച്ച  പുയ്യാപ്ലയുടെ കയ്യിൽ  അവളെ ഏൽപ്പിക്കാൻ നിശ്ചയിച്ച ദിവസം വരുന്നത്പോലും കാത്തു നിൽക്കാതെ റഹീം പോയ്മറഞ്ഞത്.

റഹീമിന് നാല് മക്കളുണ്ട്. എല്ലാവരുടെയും പേരെനിക്കറിയില്ല. ഒരു മോൻ, അബ്ദുല്ല, എന്റെ സാനിന്റെ കൂട്ടാണ്. ഒന്നിച്ചു ഇക്കുറി സാനിന്റെ കൂടെയാണ് അവൻ പത്താം ക്ലാസ് പരീക്ഷ എഴുതിയത്. റഹീമിന്റെ  ഉപ്പയും എനിക്ക് ഏറെ വേണ്ടപ്പെട്ട വ്യക്തിയായിരുന്നു. മജൽ  അദ്ലച്ച . അർഹിക്കുന്നതിലേറെ പരിഗണന എനിക്ക് നൽകി അദ്ദേഹം എന്നോട് സംസാരിക്കുമായിരുന്നു. കാലിക രാഷ്ട്രീയ, സാമൂഹ്യ വിഷയങ്ങളൊക്കെ സംസാരിക്കാൻ അദ്ദേഹം ഔത്സുക്യം കാണിച്ചിരുന്നു. മജൽ മുഹമ്മദ് കുഞ്ഞി ഹാജാർച്ച, അദ്ദേഹത്തിന്റെ മകൻ അബ്ദുല്ല ഹാജി, കാദരാജാർച്ചന്റെ അദ്‌ലന്ച്ച,  പിന്നെ മജൽ അദ്ലച്ച - ഈ നാൽവർ സംഘം ഇശാ നമസ്കാരം കഴിഞ്ഞു ഞങ്ങളുടെ വീടിന്റെ മുൻവശത്തുള്ള ഇടവഴിയിൽ കൂടിയായിരുന്നു നടന്നു പോയിരുന്നത്. അവരുടെ കൂടെ എല്ലാവരുടെയും പിന്നിലായി  റഹീമും ഉണ്ടാകും.  ആ വഴിയിലൂടെയുള്ള  അവരുടെ  കടന്നു പോക്കോടെ കൂടി ആ രാത്രിയിലെ  ടോർച്ചു ലൈറ്റുകളുടെ അവസാന മിന്നലാട്ടവും നിൽക്കും. ഞങ്ങൾക്കൊക്കെ അവരുടെ അനക്കവും ആൾപെരുമാറ്റവുമൊക്കെ നന്മയുടെ അടയാളങ്ങൾ കൂടിയായിരുന്നു.

റഹീമിന്റെ ഉപ്പ അബ്ദുല്ല മജൽ, ഉമ്മ  ആയിഷ.  സഹോദരങ്ങൾ ഷാഫി, ഹമീദ്,  കരീം,സഹീദ്, അഷ്‌റഫ്, അബ്ബാസ്, ഫാത്തിമത് സുഹറ

റഹീമിന്റെ നന്മകൾ എന്നും ബർസഖീ ജീവിതത്തിൽ കൂട്ടാകട്ടെ.  റഹീമിനെയും നമ്മിൽ നിന്ന് മരിച്ചു പോയ നമ്മുടെ മാതാപിതാക്കളെയും ബന്ധുമിത്രാദികളെയും അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ.

ഒളിമ്പിക്‌സില്‍ ഇന്ത്യ ക്ലച്ചു പിടിക്കാതെ പോകുന്നത്.../ അസ്‌ലം മാവില

അസ്‌ലം മാവില
http://www.kvartha.com/2016/08/rio-olympics-and-india.html
ഒളിമ്പിക്‌സ് ഓഗസ്റ്റ് അഞ്ചിന് തുടങ്ങി. ഓഗസ്റ്റ് 21നു തീരും. 2020 ല്‍ ജപ്പാനിലാണ് അടുത്ത വേദി. ബ്രസീലില്‍ തീപാറുന്ന മത്സരങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. അമേരിക്ക പതിവ് പോലെ മെഡല്‍ പട്ടികയില്‍ മുന്നില്‍. ബ്രിട്ടനും ചൈനയും റഷ്യയും തൊട്ടു പിന്നാലെ ഉണ്ട്. 14ഓളം രാജ്യങ്ങള്‍ മെഡല്‍ നിലയില്‍ രണ്ടക്കം പിന്നിടുകയും ചെയ്തു. ഇന്ത്യക്കാരവന്മാര്‍ പോയിട്ടുണ്ട്, ഇത് വരെ ഒരാള്‍ കാരണവും അവിടെ വിക്ടറി സ്റ്റാന്‍ഡ് പശ്ചാത്തലമായി ജനഗണമന കേട്ടിട്ടില്ല. എന്തിനേറെ, മൂന്നാം സ്‌റ്റെപ്പില്‍ പോലും ഒരു കുഞ്ഞിമോനെയും കൈ വീശി കണ്ടിട്ടുമില്ല. 

എന്നാലും നമ്മുടെ കളിക്കാര്‍ മറക്കാനാ, റോഡ്രിഗോ, ഡിയോഡൊറോ ഇടങ്ങളില്‍, ഒളിമ്പിക്‌സ് ഇനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍, ഇപ്പോഴും ഉണ്ട് താനും. ഇപ്പോള്‍ അവരൊക്കെ ഷോപ്പിങിലായിരിക്കും. വരുമ്പോള്‍ മെഡല്‍ കിട്ടിയില്ലെങ്കിലും വേറെ വല്ലതും ഷോകേസില്‍ വെക്കാന്‍ കൊണ്ട് വരണമല്ലോ. മടക്ക ടിക്കറ്റ് ''ഓക്കേ'' ആക്കുകയേ അവര്‍ക്കിനി അവസാനം ചെയ്യാനുള്ളൂ. ഒളിമ്പ്യന്‍, തിരിച്ചു വരുന്നവര്‍ ഒളിമ്പ്യത്തി എന്ന പേരില്‍ ഇനി അറിയപ്പെടും. സന്തോഷം. നല്ല ഒരു സംഘം വി ഐ പികളും കൂട്ടത്തില്‍ ഉണ്ടാകണം. അവരുടെ പേരുവിവരങ്ങള്‍ ഈ കുറിപ്പുകാരന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഏതായാലും യാത്രാക്ലേശമില്ലാതെ തിരിച്ചു വരാന്‍ പ്രാര്‍ത്ഥിക്കാം. 

സന്ദേഹം ഇതാണ്. എന്തേ നമ്മള്‍ വളരെ പിന്നില്‍ ? കാരണങ്ങള്‍ ? ഉത്തരവാദികള്‍ ? ഇതൊക്കെ കായിക ലോകത്തുള്ളവര്‍ അര്‍ഹിക്കുന്ന പരിഗണനയോടെ വിശകലനം ചെയ്യാറുണ്ടോ ? വകുപ്പ് തലങ്ങളില്‍ വിഷയമാകാറുണ്ടോ ? സാര്‍ക് ഗെയിംസ്, ഏഷ്യാഡ് മുതലായ ഒരു പാട് കായിക മാമാങ്കത്തിന് ആതിഥ്യം വഹിച്ച നമുക്ക് ലോക നിലവാരത്തില്‍ പത്ത് പതിനഞ്ചു പേരെയെങ്കിലും എത്തിക്കുവാന്‍ എന്ത് കൊണ്ടാകുന്നില്ല ? ക്രിക്കറ്റ് മാത്രമേ ഉള്ളൂ നമ്മുടെ കായിക ഇനമായിട്ട് ? അതിന് മാത്രമേ പബ്ലിസിറ്റിയും പ്രോത്സാഹനവും പാടുള്ളൂ ? 

ഇനി അതല്ല മൊത്തത്തില്‍ ഇന്ത്യന്‍ മനസില്‍ തന്നെ ഒരു പൊതു സ്വഭാവം കായികം അതത്ര സുഖമുള്ള ഏര്‍പാടല്ലെന്ന് നിലനില്‍ക്കുന്നുണ്ടോ ? ഇപ്പറഞ്ഞത് ശരിയാകാനും സാധ്യതയുണ്ട്. സ്വതന്ത്രാനന്തര ഭാരതത്തില്‍ പഠിപ്പിക്കാന്‍ സൗകര്യം കിട്ടിയവര്‍ക്കൊക്കെ തങ്ങളുടെ മക്കളെ ആ വഴിക്ക് തിരിച്ചു വിടാനായിരുന്നു കൂടുതല്‍ താല്‍പര്യം. കളിയെ കളി മാത്രമായി കണ്ടു. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് മനഃശാസ്ത്ര വിദഗ്ദ്ധ മാധുലി കുല്‍ക്കര്‍ണി ഒരിടത്ത് എഴുതി 'Sport was never a priority for a majority of [Indian] parents and their kids,' ഒരു പറച്ചില്‍ ഇല്ലേ 'ഹിന്ദിയില്‍ 'ഖേലോഗെ തോ ഹോന്‍ഗേ ഖറാബ്, പഡോഗേ തോ ബനോഗേ നവാബ്'' (Your life will be a waste if you play but if you do well in academics you will be a king). 

രക്ഷിതാക്കള്‍ക്കാണ് കുട്ടികളുടെ സ്ട്രീം തെരഞ്ഞെടുപ്പ്. കുട്ടികളുടെ ഭാവി കൂടി ഉറപ്പുവരുത്തിയേ അവര്‍ എന്തിനും മുതിരൂ. മാത്രമല്ല , കുട്ടികള്‍ക്ക് തെരഞ്ഞെടുക്കാനുള്ള ഒരു സാധ്യത ആരും നല്‍കുന്നുമില്ല. ഇനി നല്‍കിയാല്‍ തന്നെ എന്ത് ഉറപ്പും ഉപ്പും ചോറുമാണ് ഭാവിയില്‍ കുട്ടികള്‍ക്ക് ഭരണ കൂടം ഒരുക്കി വെച്ചിരിക്കുന്നത് ? ''പഴയ ദേശീയ താരം തട്ട് കട നടത്തുന്നു'', ''പുഴയോരത്ത് അഷ്ടിക്കായി ചൂണ്ടയിടുന്നു '' എന്നൊക്കെ ഇടയ്ക്കിടയ്ക്ക് മാധ്യമ വാര്‍ത്തകളും ആകുമ്പോള്‍ പിന്നെ രക്ഷിതാക്കളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. 

കായിക രംഗത്തേയ്ക്ക് കാലെടുത്തു വെക്കാന്‍ ആഗ്രഹിക്കുന്നവരില്‍ ഏറ്റവും പ്രധാനമായിവേണ്ട മൂന്ന് അവിഭാജ്യ ഘടകങ്ങളാണ് health, education, public information. ഇവ പരസ്പര പൂരകങ്ങളുമാണ്. കുട്ടികളിലും അവരുടെ രക്ഷിതാക്കളിലും കായിക ലോകത്തെ അനന്ത സാധ്യതകള്‍ മുന്നില്‍ നിരത്താനും അവര്‍ക്കാവശ്യമായ ഭൗതിക സാങ്കേതിക സൗകര്യങ്ങളും പരിശീലന വേദികളും ഒരുക്കി കൊടുക്കാനും അപ്പപ്പോള്‍ ഭരണാധികാരികള്‍ തയ്യാറാകേണ്ടതുണ്ട്. അങ്ങിനെയൊരു സ്വപ്നലോകത്തെ കുറിച്ച് ആലോചിക്കാന്‍ പറ്റുന്നവരേ ബന്ധപ്പെട്ട പോസ്റ്റുകളില്‍ ഇരിക്കാവൂ. ഇന്ത്യന്‍ സാഹചര്യത്തിലെ സാധ്യതകള്‍ മുന്നില്‍ കണ്ടു കൊണ്ട് വിശാലമായ ഒരു കായിക നയം നമുക്ക് രൂപപ്പെടുത്താനോ ഉള്ളതിനെ തച്ചുടച്ചു മോഡിഫൈ ചെയ്യാനോ സാധിക്കണം. 

എത്രയെത്ര സംസ്ഥാനങ്ങള്‍ ! അവയ്ക്ക് ഓരോന്നിനും ഓരോ സ്‌പോട്‌സ് വകുപ്പും മന്ത്രിമാരും. എല്ലാത്തിനും മുകളിലായി കേന്ദ്രത്തില്‍ ഒരു കായിക വകുപ്പും മന്ത്രിയും. അക്കാദമികള്‍, സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റികള്‍. എന്തുണ്ടായിട്ടെന്ത് ? കായിക രംഗത്തെ വെല്ലുവിളികളെ അതിജീവിച്ചു കൊണ്ട്, സൗകര്യങ്ങള്‍ ഒരുക്കിയുള്ള എത്ര അക്കാദമികളും സ്‌പോര്‍ട്‌സ് സ്‌കൂളുകളും നമുക്കുണ്ട് ? ഇനി അഥവാ പേരിന് ഉണ്ടെങ്കില്‍ തന്നെ അവ എത്രമാത്രം ക്രിയാത്മകമായാണ് പ്രവര്‍ത്തിക്കുന്നത് ? Poor infrastructure and Poor governance always provide zero result. അഴിമതിയും പക്ഷപാതിത്വവും അലംഭാവവും ഉദാസീനതയും ദുര്‍ബല ഭരണ നിര്‍വഹണവും ഉണ്ടെങ്കില്‍ പിന്നെ എങ്ങനെ നന്നാകും ഈ വകുപ്പ്. മാസങ്ങള്‍ മുമ്പ് നമ്മുടെ കേരളത്തില്‍ തന്റെ അനിയനെ കുത്തിത്തിരുകാന്‍ സ്‌പോര്‍ട്‌സ് വകുപ്പിന്റെ കുഞ്ചിക സ്ഥാനത്തിരിക്കുന്ന ഒരു കായിക താരം ശ്രമം നടത്തിയത് പുറമേയ്ക്ക് അറിഞ്ഞ ഒരു സംഭവം മാത്രം. താല്‍പര്യം കായിക പ്രോത്സാഹനമല്ല; വേറെ പലതാണ്. 

അറ്റലാന്റ, സിഡ്‌നി, ഏതന്‍സ് ഒളിമ്പിക്‌സുകളില്‍ പേരിന് ഒരു മെഡല്‍ വീതം നമുക്ക് കിട്ടി. 2008 ആകുമ്പോഴേക്കും ബീജിങ്ങില്‍ അത് മൂന്നായി. 2012 ലെ ലണ്ടന്‍ ഒളിമ്പ്കസില്‍ അത് ആറായി ഉയര്‍ന്നു. സ്വാഭാവികമായും ഇന്ത്യക്കാര്‍ വിശ്വസിച്ചുപ്പോയി നമ്മുടെ കായികരംഗത്ത് എന്തൊക്കെയോ ദീര്‍ഘ വീക്ഷണത്തോടു കൂടി നടപ്പിലാക്കുകയാണെന്ന്. എവിടെ ? ആര്‍ക്കറി, അത്‌ലറ്റിക്‌സ്, ജൂഡോ, ഷൂട്ടിങ്, നീന്തല്‍, വെയ്റ്റ് ലിഫ്റ്റിങ്, റെസ്റ്റലിങ്, ടെന്നീസ്, ബാഡ്മിന്റണ്‍, ബോക്‌സിങ്, ഹോക്കി, ജിംനാസ്റ്റിക് ഇതൊക്കെ നമുക്ക് മനസു വെച്ചാല്‍ പുതിയ താരങ്ങളെ ഉയര്‍ത്തിക്കൊണ്ട് വരാന്‍ പറ്റാവുന്ന ഇനങ്ങളാണ്. തുടര്‍ച്ചയായി ആറു വട്ടംഹോക്കിയില്‍ ഒളിമ്പിക് മെഡല്‍ നേടിയ ഇന്ത്യ ഇന്നെവിടെ ? മറ്റു നാടുകളിലെ ആണ്‍പിള്ളേര്‍ ആ കളിയും മനസിരുത്തി പരിശീലിച്ചു പഠിച്ചപ്പോള്‍ നാം നോക്കുകുത്തികളായി. ട്രോളന്മാര്‍ ചിലതൊക്കെ വരച്ചു ചോദിക്കുന്നത്‌പോലെ, ഇനി നമുക്ക് മറ്റുള്ളവരോട് മത്സരിച്ചു ജയിക്കാന്‍ ഏതിനം ''ഗോട്ടികളി'' യാണ് ബാക്കിയുള്ളത് ?

ഇക്കുറി ഒളിമ്പിക്‌സില്‍ പേരും ഊരുമില്ലാത്ത ഐ ഒ എ (സ്വതന്ത്ര ഒളിമ്പ്യന്‍സ്)ക്ക് വരെ രണ്ടു മെഡലുണ്ട്. ഒരു ''ബഹാമാസ്'' എന്നൊരു രാജ്യത്തെ പേരും കണ്ടു മെഡല്‍ പട്ടികയില്‍. ആദ്യമായിട്ടാണ് അങ്ങിനെയൊരു കരീബിയന്‍ ദീപ് സമൂഹമുണ്ടെന്ന് ഞാന്‍ അറിയുന്നത്. 400 മീറ്റര്‍ ഇനത്തിലാണ് അവിടെന്ന് നിന്നൊരു മിടുക്കിപ്പെണ്ണ് ഓടി സ്വര്‍ണ മെഡല്‍ കഴുത്തിലണിഞ്ഞത്. ''ഒരു പുതിയ നാടാണല്ലോ'' എന്ന് പറഞ്ഞു അങ്ങോട്ട് വണ്ടി കയറാന്‍ നില്‍ക്കാതെ നമ്മുടെ സാധ്യതകള്‍ മനസിലാക്കി ലോങ്ങ് ടേം സ്‌പോര്‍ട്‌സ് നയമുണ്ടാക്കാന്‍ ഭരണാധികാരികള്‍ തയ്യാറാകട്ടെ. 

ശേഷിപ്പ്: ഒളിമ്പിക് മെഡല്‍ നേടുന്നവര്‍ക്ക് 50 ലക്ഷം ഇനാം പ്രഖ്യാപിച്ചതായി കേട്ടപ്പോള്‍ എന്റെ സഹമുറിയന്‍ നാട്ടിലേക്ക് മോന് ഫോണ്‍ വിളിച്ചതാണ് ഓര്‍മ വന്നത്. പ്ലസ്ടു വില്‍ ഫസ്റ്റ് ക്ലാസില്‍ ജയിച്ചാല്‍ ബൈക്ക് വാങ്ങി താരാന്നു പറയുന്നത് കേട്ടപ്പോള്‍ ഞാന്‍ ചോദിച്ചു ''അല്ലാ, മോന് പ്ലസ് വണ്ണിലെ റിസള്‍ട്ട് എങ്ങിനെയുണ്ട്? അയാള്‍ പറഞ്ഞു: ''അവന്‍ പ്ലസ് വണ്ണില്‍ മൊത്തം പോയി. അതോടെ സ്‌കൂളിലെ പോക്കും നിര്‍ത്തി, ഇപ്പോള്‍ ഒരു കടയിലാണ് ജോലി. അതിനിടക്ക് അവന്‍ പ്രൈവറ്റായി മുഴുവന്‍ എഴുതി എടുക്കുമെന്നാ എഫ് ബി യില്‍ സ്റ്റാറ്റസ് ഇട്ടിരിക്കുന്നത് '' 

50 ലക്ഷമല്ല; 50 കോടി തന്നെ മെഡല്‍ ഓഫര്‍ കൊടുക്കാമായിരുന്നു. ചിരിക്കാന്‍ ഓരോ കാരണങ്ങള്‍ !