Saturday, 11 March 2017

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പറയുന്നതെന്ത്? പാഠം ആര്‍ക്കൊക്കെ? /അസ്‌ലം മാവില


തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പറയുന്നതെന്ത്? പാഠം ആര്‍ക്കൊക്കെ?

http://www.kvartha.com/2017/03/what-election-2017-results-say.html

അസ്‌ലം മാവില



ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞെടുപ്പ് ഫലങ്ങൾ ഏകദേശം വന്നു. എല്ലാവരുടെയും കണ്ണ് പതിവ് പോലെ യു.പി.യിലായിരുന്നു. എക്സിറ്റ് ഫലങ്ങൾ പോലെ തന്നെ യു.പി. ബിജെപി വിജയം നേടി. പലർക്കും അത് ഉൾക്കൊള്ളാൻ പറ്റുന്നില്ല എന്നത് അവരുടെ മാത്രം രാഷ്ട്രീയ നിരീക്ഷണകുറവാണ്.

മുലായത്തിന്റെ തറവാട് വീട്ടിലും  അഖിലേഷിന്റെ  മന്ത്രി ഭവനത്തിലും ഇന്ന് രാവിലെ മുതൽ നടന്നിരിക്കാൻ ഇടയുള്ള സംഭാഷണങ്ങൾ മനസ്സിൽ വായിക്കാൻ ശ്രമിക്കാം.

മുലായത്തിന്റെ കൂടെ  രണ്ടാം ഭാര്യ മാൽതിയുടെ മകൻ പ്രതീക് യാദവ്, അഖിലേഷിനോട് ഇരന്നു കിട്ടിയ സീറ്റിൽ മത്സരിച്ച   പ്രതീകിന്റെ ഭാര്യ അപർണ,  പാർട്ടി പ്രസിഡണ്ടും  അനിയനുമായ  ശിവ് പാൽ യാദവ്, കാര്യസ്ഥൻ  അസംഖാൻ എന്നിവരും,  മുലായത്തിന്റെ ആദ്യഭാര്യ സദ്നയിൽ നിന്നുണ്ടായ   മകൻ അഖിലേഷ്,  മരുമകൾ ഡിംപ്ൾ, പാർട്ടി സെക്രട്ടറിയും  മുലായത്തിന്റെ അമ്മാവന്റെ മകനുമായ  രാംഗോപാൽ യാദവ് എന്നിവരും എന്തായാലും  രാവിലെ തന്നെ കാപ്പിയും  ഖുബ്ബൂസും ചവച്ചു അവിടെ ഉണ്ടായിരിക്കണം.

ഓരോ ഫലം വരുമ്പോഴും മുലായത്തിന്റെ വീട്ടിൽ കൂടിയവരുടെ മനസ്സിൽ എമ്മാതിരി ലഡുവായിരിക്കും പൊട്ടിയിരിക്കുക.  അവരുടെ നാടൻ വർത്തമാന ശൈലിയിൽ പറഞ്ഞു ചിരിച്ചിരിക്കാനിടയുള്ള സംസാരങ്ങൾ അതിലും സൂപ്പർ ആയിരിക്കും.

ബിജെപി ജയിച്ചതിലേക്കാളേറെ സന്തോഷം അഖ്‌ലേഷിന്റെ സൈക്കിൾ തോറ്റതിലും തോൽപ്പിച്ചതിലും മുലയത്തിനും അസംഖാന്റെ സുയിപ്പിൽ മാറ്റി നിർത്തിയ അമർ സിങ്ങിനും പങ്കില്ലേ ?

കേരളത്തിലും പരിസരത്തും ചർച്ച ചെയ്ത 500 -1000 നോട്ട് വന്ധീകരിക്കൽ യുപിയിൽ  ഒരു വിഷയം തന്നെയായിരുന്നില്ല.  അത് അവിടെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അറിയാം. ( നോട്ട്മാറ്റ ന്യായീകരണത്തിനു വേണ്ടി ബിജെപി ദേശീയ നേതൃത്വം യുപി തെരെഞ്ഞെടുപ്പ് ഫലം ഇനിയുള്ള കാലം  ഉപയോഗിക്കുമെങ്കിലും ). ഉത്തരപ്രദേശിലെ  സാദാ ഭയ്യമാർക്കെന്ത് നോട്ടും നോട്ടുമാറ്റവും ? നാം വിചാരിക്കുന്നത് പോലെ അവിടെയുള്ള സാധാരണക്കാരന്റെ കീശയിൽ അഞ്ഞൂറിന്റെ നോട്ട് കുമിഞ്ഞു കൂടിയിരുന്നോ ? അഞ്ഞൂറിന്റെ ഒറ്റനോട്ട്, കാണാതെ പത്തിന്റെയും ഇരുപതിന്റയും ഒന്നോ രണ്ടോ  നോട്ടു കീശയിൽ കൊണ്ട് നടക്കുന്ന ആ പാവങ്ങൾക്ക് ബാങ്ക്നോട്ടും നാണയമൂല്യമില്ലാതാക്കലും ഒരു വിഷയമേ ആയിരുന്നിരിക്കില്ല.

സാധാരണ തെരഞ്ഞെടുപ്പുകളിൽ ഭരണനേട്ടങ്ങളല്ലേ ഭരണകക്ഷികൾ പറയുക. ഈ തെരഞ്ഞെടുപ്പിൽ എന്തായിരുന്നു അവരുടെ പ്രചാരണം ? അല്ലെങ്കിലും അതൊക്കെ പറയാൻ സമയമുണ്ടായിരുന്നില്ലലോ. അഞ്ചു കൊല്ലം ഭരിച്ച അഖിലേഷിന് തന്റെ ഭരണം പറയാനുള്ള സാവകാശം തന്നെ കൂടെയുള്ളവർ നൽകിയില്ല എന്ന് പറയുന്നതാകും കൂടുതൽ ശരി.  എക്കണോമിക്‌സ് ടൈമ്സ് ജനുവരിയിൽ റിപ്പോർട് ചെയ്തത് പോലെ  അഖിലേഷിന്റെ വെല്ലുവിളി തന്നെ അച്ഛനെയും ഇളയച്ഛനെയും എങ്ങിനെ ഒതുക്കുമെന്നതിലായിരുന്നു. മറ്റൊരു ഭാഗത്താകട്ടെ  മകനെ ചവുട്ടിപ്പുറത്താക്കാൻ മുലയവും കുടുംബവും കൊണ്ട് പിടിച്ച ശ്രമത്തിലും.  കോൺഗ്രസ്സിനെ വരെ കൂടെക്കൂട്ടിയത് ആത്മാർത്ഥതയോട് കൂടിയാണെന്ന് കൂട്ടിയവരും കൂടെക്കൂടിയവരും പറയില്ല. അച്ഛന്റെ ശല്യത്തിന് മുന്നിൽ സഹിക്കാൻ പറ്റാഞ്ഞിട്ടാണ് രാഹുലിന്റെ തോളിൽ അഖിലേഷ്  കയ്യിട്ടത്. അവസാനം കോൺഗ്രസ്സ് അവിടെ ശവമായി പവനായി ആൾക്കൂട്ടത്തിൽ ഒന്നുമല്ലാതായി.

ചിലതൊക്കെ നാട്ടുകാരും ശ്രദ്ധിക്കുന്നുണ്ടാകുമല്ലോ.  അഖ്ലാഖിന്റെ വിഷയത്തിൽ വരെ ഒരു നീതിപൂർവകമായ തീരുമാനം ഉണ്ടാക്കാൻ അവിടെ ഭരിക്കുന്നവർക്കായോ? വാരണാസി വിഷയത്തിലോ ? ഇക്കഴിഞ്ഞ ജനുവരി മുതൽ,  എസ് പി എന്നാൽ അഖിലേഷും  അച്ഛനും അച്ഛന്റെ രണ്ടാം ഭാര്യയും അവരുടെ മോനും മരുമകളും ചെറിയച്ഛനും അമ്മാവന്റെ മകനും കൂടിയുള്ള തരികിട ഏർപ്പാടെന്ന് നാട്ടുകാർക്ക് മൊത്തം മനസ്സിലായി.  ഇലക്ഷൻ പ്രഖ്യാപിച്ചതോടെ പരസ്പരം പുറത്താക്കൽ പരിപാടിയിലായിരുന്നു അച്ഛനും മോനും. ഇലക്ഷൻ സമയത്ത് പോലും ശരിക്കും ചക്കളത്തിൽ പോര് തന്നെ നടന്നു.  ബിജെപി ഇത് നന്നായി മുതലെടുത്തു.  ഇവരൊക്കെ എത്തുന്നതിനപ്പുറം വോട്ടർമാരുടെയടുത്തു അവർ  എത്തിക്കഴിഞ്ഞിരുന്നു.  ഒരു മുസ്ലിം സ്ഥാനാർത്ഥിയെ പോലും മത്സരിപ്പിക്കാതെ ജാതി-ഉപജാതി രാഷ്ട്രീയം കളിക്കാൻ, പ്രാദേശികമായി സംഘടിച്ച മോഡി സേനയുടെയും എച്.ബി. ബി. ബി. സംഘർഷ് സമിതികളുടെയും മറ്റും പ്രവർത്തനങ്ങൾ ബിജെപി ശരിക്കും  ഉപയോഗപ്പെടുത്തി. കട്ജു എഴുതിയത് പോലെ ജാതിക്കളി ഫലവും കണ്ടു, യാദവിതര ഒബിസിക്കാരെയും മായാവതിപെടാത്ത ദളിത് വിഭാഗത്തെയും കൂടെക്കൂട്ടുന്നതിലും വിജയിച്ചു.

ഇടക്കാല തെരഞ്ഞെടുപ്പിലെ മറ്റൊരു പ്രധാന കാര്യമുണ്ട്.   മറ്റു സംസ്ഥാനങ്ങളിലെ കോൺഗ്രസ്സ് മിന്നാട്ടം മതേതരക്കാർക്ക്  നേരിയ  പ്രതീക്ഷയ്ക്ക് വകനൽകുന്നുവെന്നതാണത്.  ഇത് നിസ്സാരമായി കാണേണ്ട ഒന്നല്ല.  44 എംപിമാരിൽ ഒതുങ്ങിയ കഴിഞ്ഞ തെരഞ്ഞെടുപ്പ് മുന്നിൽ വെച്ച് കൊണ്ട് വീണ്ടുമൊരു ഇരുത്തം വന്ന ഗൃഹപാഠത്തിനു കോൺഗ്രസ്സ് തയ്യാറാകണമെന്ന സന്ദേശമാണ്   ആ ഫലങ്ങൾ സൂചിപ്പിക്കുന്നത്. 2019ൽ നൂറ്റമ്പത്,  2024ൽ ഭരണമെന്ന പ്രായോഗിക ലക്ഷ്യമായിരിക്കണം ആ ഗൃഹപാഠത്തിന്റെ കാതൽ.  തട്ടികൂട്ടി നാളെ തന്നെ അധികാരത്തിലെത്തിക്കളയാമെന്ന വ്യാമോഹം എന്തായാലും നല്ലതല്ല. അതിമോഹത്തിനു വിചാരബോധമില്ലല്ലോ.

ഈ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് കോൺഗ്രസ്സാണ് പാഠം പഠിക്കേണ്ടത്, മുലായം കുടുംബമല്ല.  എം.ജെ. അക്ബർ , എൻ.ഡി. തിവാരി, എസ്.എം. കൃഷണ, നജ്മ തുടങ്ങിയവരെ പ്പോലെയുളള അടിത്തൂൺ പറ്റിയവർ സ്വന്തം പാർട്ടിയിൽ നേരം വെളുക്കും വരെ ലഭിച്ച സ്ഥാനമാനങ്ങൾ ആസ്വദിച്ചു, പിന്നെയും കിട്ടുന്നില്ലെന്ന നന്ദികേടിന്റെ ഭാഗമായി,  ഇനിയും ഒരുപക്ഷെ ബിജെപി പാളയത്തിലേക്ക് പോയേക്കാം. പക്ഷെ, മതേതരമാഗ്രഹിക്കുന്ന സാധാരണക്കാർ ഇനിയും കോൺഗ്രസ്സിൽ ബാക്കിയുണ്ടെന്ന ബോധം കോൺഗ്രസ്സിനെപ്പോഴുമുണ്ടാകണം.  അവർക്ക് സ്ഥാനമാനങ്ങളിലല്ലല്ലോ കണ്ണ്. ഇത്തരക്കാരുടെ ആത്‌മവിശ്വാസം ചോരാത്ത രൂപത്തിൽ പ്രവർത്തിച്ചാൽ 2024 ലെങ്കിലും ഇന്ത്യയുടെ ചുക്കാൻ പിടിക്കാൻ കോൺഗ്രസ്സിന് സാധിക്കും.

ഇടത് പക്ഷത്തിന് ഒന്നുറക്കെ വാ തുറന്ന് നിലവിളിക്കാൻ വരെ ഈ ഇടക്കാല തെരഞ്ഞെടുപ്പിൽ റോൾ ഇല്ലാത്തത് ഏത്  രാഷ്ട്രീയ വിദ്യാർഥിയെപ്പോലെയും  എന്നെയും ആശങ്കപ്പെടുത്തുന്നു. ആദ്യ ഇന്ത്യൻ പാർലമെന്റിൽ ഒരു ഇടത് പക്ഷക്കാരനായിരുന്നു പ്രതിപക്ഷ നേതാവ്. സുര്ജിത്തിന്റെയും ജ്യോതി ബസുവിന്റെയും കാലങ്ങളിൽ പൊതുവെ പ്രതീക്ഷയുമുണ്ടായിരുന്നു.   ഉപേക്ഷ കൂടാതെ മാസാമാസം യൂണിറ്റ് തൊട്ട് മുകളളറ്റം വരെ മീറ്റിങ് കൂടി, ക്ലാസ്സായ ക്‌ളാസ് മൊത്തമെടുക്കുന്ന ഇടതുപാർട്ടികളെന്താണ് ഹേ ഇങ്ങിനെയായിപ്പോകുന്നത് ? ജനമനസ്സുകളിലേക്ക് ഇറങ്ങിച്ചെല്ലാനെന്ത് കൊണ്ട് സാധിക്കുന്നില്ല ? അവരുടെ ഫേവറേറ്റ് ലിസ്റ്റിൽ ഇടം കിട്ടാത്തതിന്റെ  കാരണമെന്താണ് ?  ഇടതുപക്ഷം തന്നെയാണ് അന്വേഷിക്കേണ്ടത്.

കേരളത്തിലെ  ഭരണമോ അഞ്ചെട്ടു എംപിമാരോ എപ്പോഴെങ്കിലും എന്തെങ്കിലും ഡൽഹിയിൽ ചലനങ്ങൾ ഉണ്ടാക്കിയ ചരിത്രമുണ്ടോ ? ഇരുപത് പേർ ഒന്നിക്കുന്ന അവസ്ഥയുമുണ്ടാകില്ല.  മുണ്ടുടുക്കുന്ന കേരളം ഒരു സംസ്ഥാനം മാത്രമാണ്, പാർലമെന്റിൽ പോലും എന്തെങ്കിലും മുക്കിമൂളിപ്പറയുന്നതിന് നമ്മുടെഭാഷയും ശരീര ഭാഷയും തടസ്സം നിൽക്കുന്നത് പോലും കേരളത്തിന്റെ കാര്യം ഇത്രയൊക്കെ തന്നെയുള്ളൂ എന്ന് വിലയിരുത്താൻ ഉപകരിക്കും.  ഭാവിയിലും ഇന്ത്യയിൽ കേരളമെന്നത് ചില പദ്ധതികൾ എളുപ്പം പരീക്ഷിച്ചു വിജയിക്കുവാനുള്ള, seismic ടെസ്റ്റൊക്കെ ചെയ്യുന്നത് പോലെ  എളുപ്പത്തിൽ കിട്ടുന്ന ഏരിയ മാത്രമായിരിക്കും. അതിൽ  കവിഞ്ഞു മറ്റൊന്നും ഒരു കാലത്തും കേരളത്തിൽ നിന്ന് കേന്ദ്രവും ആഗ്രഹിക്കുന്നില്ല.  മലയാളി നേതാക്കളും പ്രതീക്ഷിക്കുകയും വേണ്ട.

കേരളത്തിൽ ഒതുങ്ങുന്നതിന് പകരം, പൊയ്പോയ സംസ്ഥാനങ്ങളിൽ സജീവാകാനും പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കാനും ജനങ്ങളുടെ പ്രശ്നങ്ങളിൽ കാലത്തിനനുസരിച്ചു ഇടപെടാനും പ്രതീക്ഷക്കൊത്തുയരാനും ഇടത്പക്ഷത്തിനാകുമോ എന്നതും വലിയ ചോദ്യമാണ്.

പിൻകുറി : ടെലിഗ്രാഫ്/ഹിന്ദുസ്ഥാൻ ടൈംസ്  കോളമിസ്റ്റ്  രാമചന്ദ്രഗുഹയെ ഉദ്ധരിച്ചുകൊണ്ട് പ്രൊഫ . ആരിഫ് സൈൻ എഴുതിയതിൽ നിന്ന് -
''കോണ്‍ഗ്രസ്-മറ്റുള്ളവര്‍ എന്ന ദ്വന്ദ്വത്തില്‍ നിന്ന് ഇന്‍ഡ്യന്‍ രാഷ്ട്രീയം ബി.ജെ.പി-മറ്റുള്ളവര്‍ എന്ന ദ്വന്ദ്വത്തിലേക്ക് നീങ്ങിക്കഴിഞ്ഞു. അമ്പതുകളിലും അറുപതുകളിലും എഴുപതുകളുടെ ആദ്യപകുതിയിലും കോണ്‍ഗ്രസ് എങ്ങനെയായിരുന്നോ അങ്ങനെയാണ് ഇപ്പോള്‍ ബി.ജെ.പി. എതിര്‍പ്പധികമില്ലാത്ത ദേശീയ കക്ഷിയായി ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിന്‍റെ ആകാശത്തില്‍ ഉയര്‍ന്നുനില്‍ക്കും. പ്രാദേശിക കക്ഷികള്‍ കോണ്‍ഗ്രസിനു പിന്നില്‍ അണിനിരക്കുന്ന പ്രതിപക്ഷനിര അടുത്ത അഞ്ച് വര്‍ഷം കൊണ്ട് രൂപപ്പെട്ടേക്കാം. ശിവസേനപോലും ആ സഖ്യത്തിലിടം കണ്ടെത്തിയാല്‍ അത്ഭുപ്പെടേണ്ടതില്ല.''

No comments:

Post a Comment