Monday 28 October 2019

*ഈ ഒതുങ്ങിയ ജീവിതത്തിനിടയിലും മുഹമ്മദ് ആരെക്കാളും സന്തോഷവാനാണ് / അസ്ലം മാവിലെ


*ഈ ഒതുങ്ങിയ ജീവിതത്തിനിടയിലും മുഹമ്മദ് ആരെക്കാളും സന്തോഷവാനാണ്; വര്‍ത്തമാനങ്ങളില്‍ ഗൃഹാതുരത്വത്തിന്റെ മന്ദസ്മിതമുണര്‍ത്തുന്ന നല്ല മനുഷ്യനെ കുറിച്ച്*
....................................
✍ *അസ്ലം മാവിലെ*
....................................

https://www.kasargodvartha.com/2019/10/muhammad-is-happier-than-anyone.html

മുഹമ്മദിനെ കുറിച്ചു  ആരെന്തെഴുതാൻ ?
അന്റാർട്ടിക് ധ്രുവങ്ങളിൽ  മഞ്ഞുതുരന്നു അതിസാഹസികമായി ഗവേഷണത്തിൽ മുഴുകി,  ശാസ്ത്രലോകത്ത് വിസ്മയം തീർത്ത് കൊണ്ടിരിക്കുന്ന,  ഇന്ത്യയുടെ അഭിമാനമായി മാറിയ മേലോത്തെ  ഡോ. തമ്പാനടക്കമുള്ള എന്റെ ക്ലാസ്മേയ്റ്റുകൾക്കിടയിൽ  സാധാരണക്കാരിൽ സാധാരണക്കാരനായ ബൂഡിലെ  മുഹമ്മദ് പക്ഷെ, എന്റെ പേനത്തുമ്പത്ത് നിന്ന്  ഒരിക്കലും മാറി നിൽക്കേണ്ട ഒരാളെന്ന്  തോന്നിയിട്ടില്ല. അവനെപ്പോലുള്ളവരും എനിക്ക് വലിയ വിഷയം തന്നെയാണ്.

ഒന്ന് മുതൽ പത്ത് വരെ ഞാൻ മുഹമ്മദിനോടൊപ്പവും മുഹമ്മദ് എന്നോടൊപ്പമുണ്ട്, പട്ലയിലെ പള്ളിക്കൂടത്തിലും അങ്ങോട്ടുള്ള  പോക്കുവരവുകളിലും.

എന്നെക്കാളേറെ പതുക്കെയാണ് മുഹമ്മദ് അന്നുമിന്നും നടത്തം, അതിലും പതുക്കെയാണവന്റെ സംസാരം. പക്ഷെ, ഇന്നും നാടൻ കാർഷികഭാഷയും അതിൽ മെനെഞ്ഞെടുത്ത നടപ്പുരീതിയും  ലാളിത്യം തുളുമ്പുന്ന നാട്ടുഭാഷയും പ്രാസവും ഒഴുക്കും തെറ്റാതെ സംസാരിക്കുന്ന അപൂർവ്വം ചില സഹപാഠികളിൽ ഒരാളാണ് മുഹമ്മദ്, 'മാനക' മലയാളം മുഹമ്മദിന് അറിയാഞ്ഞിട്ടല്ല, ഇവിടെയൊക്കെ അത്രമതി എന്ന കുസൃതിയിൽ പൊതിഞ്ഞ തീരുമാനം തന്നെ.

അത് പറയാൻ ഒരു കാരണമുണ്ട്. അഞ്ചിലെത്തിയപ്പോൾ രണ്ടാം ഭാഷ ഒന്നുകിൽ മലയാളം അല്ലെങ്കിൽ അറബിക് എന്നായിരുന്നു വിദ്യാഭ്യാസ ചട്ടം. മുഹമ്മദിന്റെ ഉപ്പ അവനോട് പറഞ്ഞത്രെ - അറബിക് അത്യാവശ്യം  മദ്രസ്സയിൽ പഠിക്കുന്നണ്ടല്ലോ, സ്കൂളിൽ മലയാളമാണ് നല്ലത്. ആ തീരുമാനത്തോടൊപ്പം നിന്നതിനും ന്യായീകരിച്ചതിനും സ്കൂളിലെ മലയാളമറബിക്കാര്യങ്ങളിൽ മദ്രസ്സിലെ സദറുസ്താദ് ഇടപെടുന്നതെന്തിനെന്ന് കൂട്ടുകാരോട് തമാശ രൂപേണ ചോദിച്ചതിനും  സദറുസ്താദിന്റെ  കയ്യിന്ന് വടി ഒടിയുമാറ് അടി കിട്ടിയതും, എന്നിട്ടും  എടുത്ത തീരുമാനത്തിലവനുറച്ചു നിന്നതും മുഹമ്മദിന് ഓർമ്മയില്ലെങ്കിലും എനിക്ക് ഓർമ്മയുണ്ട്. അന്നടികിട്ടാൻ മാത്രം കാര്യങ്ങൾ ഉലയിലിട്ടൂതി വീർപ്പിച്ച്,  ഉസ്താദിന്  ഒറ്റിക്കൊടുത്തതോ ?  വൺ ഇയർ സീനിയറായ ഒരു മാന്യ വിദ്യാർഥിയും. അയാളാണെങ്കിൽ  അന്നും അതിന് ശേഷവും ഇന്നും ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരൻ തന്നെയാണ്. 

അന്ന് മലയാളമെടുത്ത  ഞങ്ങൾ ഒരു ശീലം തുടങ്ങി. രെജിസ്റ്ററിൽ ഉള്ളത് മാത്രം ഞങ്ങൾ ക്ലാസ്സിൽ സഹപാഠികളെ പേരു പറഞ്ഞു  വിളിക്കുക, ഇനീഷ്യൽ അടക്കം.  ( അത് മറ്റുള്ളവരും ഫോളോ ചെയ്ത് കാണണം.)  കെ. അബ്ദുല്ല, സി. അബ്ദുല്ല, കെ. ഏ അബ്ദുൽ ഖാദർ ,  ഏ  അബൂബക്കർ, ബി. ബഷീർ, കെ. ഖദീജ, എം. ഐ. ഷാഫി, ബി.എം. ആയിഷ, കെ.  ബീഫാത്തിമ അങ്ങനങ്ങനെ .. ഔക്കർഞ്ഞി, അദ്ള, ബസീറ്, കായ്ഞ്ഞി, സാപി, കഞ്ചൈ,  ഐസ, പാത്തൈ അതൊന്നും ഞങ്ങൾ ക്ലാസ്സിൽ  വിളിക്കില്ല, വിളിക്കാൻ പാടുമില്ല. (ലോ പോയന്റുമായി ചിലർ ഇപ്പോൾ  വരുമായിരിക്കും, തർക്കിക്കാനില്ല, അവരെ വിട്ടേക്കുന്നു ).  നമ്മുടെ B. മുഹമ്മദ് കുഞ്ഞി, ഞങ്ങൾക്ക് B. മുഹമ്മദാണ്.

മുഹമ്മദ് ഇന്ന് പട്ലയിലെ തിരക്കു പിടിച്ച വ്യക്തിയാണ്. ഗൾഫ്മാനിയ തലക്ക് പിടിച്ചു പലരും നാട്ടിലുണ്ടായിരുന്ന പല കൈതൊഴിലും കാർബാറും പാടേ ഒഴിവാക്കി അങ്ങോട്ടോടിയപ്പോൾ, പോയ ഗൾഫീന്ന് തിരിച്ചിങ്ങോട്ട് യാത്ര തിരിച്ച്, നാട്ടിലെ തൊഴിലാണ് ഭേദമെന്നും,  ഇവിടെ അതാണാവശ്യമെന്നും കണ്ട്,  മറ്റു ജോലിയോടൊപ്പം  വളരെ വൈകിയാണെങ്കിലും തെങ്ങുകയറ്വും അഭ്യസിച്ചു അത് തന്റെ അഭിമാന തൊഴിലായി സ്വീകരിച്ച ആളാണ് മുഹമ്മദ്.

സഊദിയിലേക്ക് മാത്രമല്ല ഗൾഫിലേക്ക് തന്നെ പണിക്കായി ഇനിയില്ല എന്ന് തീരുമാനിച്ചാണ് മുഹമ്മദ് 8 വർഷത്തെ പ്രവാസം മതിയാക്കിയതും നാട്ടിലേക്ക് തിരിച്ചു വരുന്നതും.

ദമാമിലെ സെക്കണ്ട് ഇൻഡസ്ട്രിയൽ ഏരിയയിലെ ബഗ്ലസ് പ്ലാസ്റ്റിക് മാനുഫാക്ടറിംഗ് കമ്പനിയിൽ സ്കിൽഡ് ലേബറായാണ് 1995 ൽ  മുഹമ്മദ് ജോലിയിൽ പ്രവേശിക്കുന്നത്.  4 മാസത്തിനകം കമ്പനിയിൽ കട്ടിംഗ് ഓപറേറ്റർ തസ്തികയിലെത്തി. ആ പണി മറ്റുള്ളവർക്ക് പഠിപ്പിച്ച് കൊടുക്കലായി പിന്നെപ്പണി. ചുരുക്കിപ്പറഞ്ഞാൽ,  ഗൾഫിൽ നിന്ന് സ്വപ്രയത്നം കൊണ്ട് സ്വായത്തമാക്കിയ ഒരു പണിപരിചയം കൂടി  ബയോഡാറ്റയിൽ ചേർത്താണ് മുഹമ്മദ് വിമാനം കയറിയത് , ആവശ്യമെങ്കിൽ പുറത്തെടുക്കാൻ.

മുഹമ്മദ് തെങ്ങുകയറ്റ തൊഴിൽ സ്വായത്തമാക്കുന്നത് തന്റെ 30 വയസ്സും കഴിഞ്ഞാണ്. അതൊരു യദ്യശ്ചിക സംഭവത്തിൽ നിന്ന് തുടങ്ങിയതാണ്. ഒരത്യാവശ്യത്തിന് ഒരു ദിവസം  നാട്ടിലുള്ള  ഒന്ന് രണ്ട് ഈന്ത്മരങ്ങളിൽ കയറി. അന്ന്  ആരോ ഉണ്ടാക്കിക്കൊടുത്തതാണ് പോൽ തളപ്പു തന്നെ. മന്നിപ്പാടിയിലെ സ്വന്തം വീട്ടുമുറ്റത്തെ മൂന്ന് തെങ്ങുകൾ അയൽക്കാരന്റെ വീട്ടു മുറ്റത്തേക്ക് വഴിമാറി നീങ്ങി തേങ്ങ വീഴ്ത്താൻ തുടങ്ങിയപ്പോൾ,  ഒന്ന് പറിച്ചിടാൻ കുറെ പേരോട് മുഹമ്മദ് പറഞ്ഞു നോക്കി; ആരും വരാതായപ്പോൾ ഒരു തളപ്പുണ്ടാക്കി രണ്ടും കൽപ്പിച്ചു മുഹമ്മദ് ആ മൂന്ന് തെങ്ങുകളും കയറി. മറ്റൊരാളുടെ പുരപ്പുറത്ത് തേങ്ങ വീണ്, അത് വഴി  അയൽപ്പക്കബന്ധം വഷളാക്കേണ്ടെന്ന നല്ല ഉദ്ദേശം വെച്ചാണ് ധൈര്യം സംഭരിച്ച് അന്ന് തെങ്ങ് കയറാൻ നിർബന്ധിതനായത് തന്നെ.  അവിടെന്ന് കിട്ടിയ ധൈര്യത്തിലാണ് ഈ ജോലിയുടെ തുടക്കം - മുഹമ്മദ് വാചാലനാകും.

മുഹമ്മദിനോട് സംസാരിക്കാൻ നല്ല രസമാണ്. ഓർത്തോർത്ത് ഓരോ കാര്യങ്ങളും പറഞ്ഞു കൊണ്ടേയിരിക്കും. ഗൃഹാതുരത്വമുണർത്തുന്ന സ്കൂൾ കാലങ്ങൾ, അന്നത്തെ നാട്ടുമ്പുറ വിശേഷങ്ങൾ, പട്ലയിലെ പച്ചപ്പും പച്ചയോലക്കഥകളും, കൃഷി വർത്തമാനങ്ങളും... എല്ലാം ആ നീട്ടിപ്പറച്ചിലിലുണ്ടാകും. പൊയ്പ്പോയ ഗ്രാമ്യഭംഗിയോടൊപ്പം മഴയും വെയിലും മഞ്ഞും കൊണ്ട് നടക്കുന്ന പ്രതീതി.

കൂട്ടത്തിൽ പറയട്ടെ, മുഹമ്മദിന്റെ മാതാപിതാക്കൾ രണ്ടു പേരും എനിക്കേറ്റവും പ്രിയപ്പെട്ടവരായിരുന്നു. പിതാവ് അദ്ലച്ച മരണപ്പെട്ട് 10 - 13 വർഷമായിക്കാണും.  ഉമ്മാലിയുമ്മയാണ് മുഹമ്മദിന്റെ മാതാവ്. 5 സഹോദരിമാരടക്കം മജീദ്, ഹാരിസ്, അൻവർ എന്നിവരടങ്ങിയ വലിയ കുടുംബത്തിലെ മൂത്തയാളാണ് മുഹമ്മദ്.

ഒരാവേശത്തിന് മന്നിപ്പാടിയിൽ വീടു വെച്ചെങ്കിലും പെറ്റനാടിനോടുള്ള മണ്ണുമണം മാറാഞ്ഞ് പട്ലയിൽ ബൂഡിൽ തറവാട്ടിന് കാണാം ദൂരത്തിൽ  തന്നെ സ്ഥലവും വീടുമെടുത്ത് വീണ്ടുമിവിടെ താമസമാണിപ്പോൾ, ഒരു പഴയ പട്ലക്കാരനായിത്തന്നെ.  ഹഫ്സത്താണ് ഭാര്യ.  12 ഉം 9 ഉം വയസ് പ്രായമുള്ള രണ്ടാൺ മക്കൾ ആ വീടിന്റെ സന്തോഷങ്ങളാണ് - ഷമ്മാസും ഷാമിലും. ഇതാണവരുടെ കുഞ്ഞുകുടുംബ ലോകം. 

മുഹമ്മദ് എന്റെ ഉമ്മയോട് വലിയ സ്നേഹവും ആദരവും കാണിച്ചിരുന്നു. എത്ര തിരക്കുണ്ടെങ്കിലും ഉമ്മാന്റെ വിളിക്ക് മുഹമ്മദ് എന്നും  അത്രമാത്രം കാത് കൊടുക്കുമായിരുന്നു. ഉമ്മാന്റെ വിയോഗ ശേഷം, എപ്പോൾ എവിടെ വെച്ച് കണ്ടാലും അവരുടെ ഓർമ്മകൾ പറഞ്ഞാണ് സഹപാഠിയായ മുഹമ്മദ് എന്നെ എതിരേൽക്കുക, തിരക്കുകൾക്കിടയിൽ പോലും സംസാരിക്കുക.

ചില നിമിത്തങ്ങളും നിമിഷങ്ങളുമാണ് ഓർമ്മകളിൽ ഓളങ്ങൾ സൃഷ്ടിക്കുന്നത്. മുഹമ്മദ് നിനക്കാതെ കടന്നു വന്നതും അങ്ങനെയാണ്.  സ്നേഹവാത്സല്യങ്ങൾ നിലനിർത്തി തിരക്കുകൾക്കിടയിലും,   സുഹൃദ്ബന്ധങ്ങളും കുട്ടിക്കാല കൂട്ടാളിത്തവും സുദൃഢമായി  ഊട്ടിയുറപ്പിക്കാനാകണമെന്ന സന്ദേശം നൽകാൻ കൂടിയാണ് എന്റെ ഈ എഴുത്ത്.   നന്മകൾ !   

No comments:

Post a Comment