Monday 11 November 2019

മധുരിക്കും ഓര്‍മകളിലെ കുട്ടിക്കാലം* *മദ്രസ്സാ കാലവും പ്രിയപ്പെട്ട മദ്രസ്സാധ്യാപകരും* /അസ്ലം മാവിലെ

*മധുരിക്കും ഓര്‍മകളിലെ കുട്ടിക്കാലം*
*മദ്രസ്സാ കാലവും പ്രിയപ്പെട്ട മദ്രസ്സാധ്യാപകരും* 
................................
അസ്ലം മാവിലെ
................................

https://www.kasargodvartha.com/2019/11/old-memories.html

എല്ലാവർക്കും മറക്കാത്ത ഒരു നീണ്ട മദ്രസ്സാകാലമുണ്ടാകും. 1975 - 1981 ആയിരുന്നു എന്റെ മദ്രസ്സാ കാലം.  ഒന്ന് മുതൽ ആറ് വരെയാണ് ഞാൻ മദ്രസയിൽ പഠിച്ചത്, പട്ലയിലെ മൻബഹുൽ ഹിദായയിൽ.

1981 ൽ മദ്രസ്സയിൽ രണ്ടു സംഭവമുണ്ടായി.  ഏഴാം ക്ലാസ്സിലെത്തിയ എന്നെ ഒരാഴ്ച കഴിഞ്ഞില്ല,  സദർ മൗലവി  രണ്ടു മൂന്ന് മാസക്കാലത്തേക്ക് ഒന്നാം ക്ലാസ്സിലേക്ക് അക്ഷരം പഠിപ്പിക്കാൻ അയച്ചു (ആ സമയത്ത്  സ്രാമ്പി പള്ളിയിൽ ഉസ്താദ് ഡ്യൂട്ടിയിൽ എത്തിയിരുന്നില്ല). ആ വർഷം തന്നെയായിരുന്നു ഖത്വീബുസ്താദ് എന്ന് ഞങ്ങൾ വിളിക്കുന്ന അലി മൗലവി  പെർമെനന്റായി മദ്രസ്സയിൽ നിന്നും റിട്ടയർ ചെയ്യുന്നതും 

അന്ന് ഓരോ ക്ലാസ്സും ഓരോ മഹല്ലുസ്താദുമാർക്ക് നീക്കി വെച്ചിരുന്നു.  ഒന്നാം ക്ലാസ്സ് സ്രാമ്പി ഉസ്താദിന്, രണ്ട് 'ബൂഡുസ്താദ് , മൂന്നാം ക്ലാസ്സിന്റെ ഉത്തരവാദിത്വം മൊഗറുസ്താദിന്, നാല് തായലുസ്താദിന്, ഖത്വീബുസ്താദിന് അഞ്ചാം ക്ലാസ്സ്, ആറാം ക്ലാസ്സും അഡ്മിനിസ്ട്രേഷനും സദറുന്നതാദിന്. ആറു കഴിഞ്ഞവർക്ക് വേണമെങ്കിൽ ഏഴാം ക്ലാസ്സിൽ വന്നിരിക്കാം.

ഞാൻ ചേരുന്നതിന് ഒന്നോ രണ്ടോ കൊല്ലം മുമ്പ് വരെ പ്രിമദ്രസാ സമ്പ്രദായമുണ്ടായിരുന്നു, ഇന്നത്തെ KG മോഡൽ. അരക്ലാസെന്നാണ് അന്നതിന്റെ നാടൻനാമം. അരക്കിലിരിക്കാൻ ഭാഗ്യമെനിക്കുണ്ടായില്ല. ഒന്നിലിരിക്കാനുള്ള പ്രായമുണ്ടെങ്കിലും ആരോഗ്യം കുറവുണ്ടെങ്കിൽ ആ കുട്ടിക്ക് പ്രിമദ്രസയായിരുന്നു മദ്രസാ മാനേജ്മെന്റ് അലോട്ട് ചെയ്യുക. അന്നതൊന്നും ഒരു വിഷയമേ അല്ല.

ഒന്നാം ക്ലാസ്സിൽ ഞാൻ ചേരുമ്പോൾ കറുത്ത ജിന്നാ തൊപ്പി വെച്ച സ്രാമ്പി പള്ളിയിലെ ഉസ്താദാണ് ഞങ്ങളുടെ ക്ലാസധ്യാപകനായുണ്ടായിരുന്നത്. മദ്രസ്സധ്യാപകരുടെ പേരുകൾ അന്ന് ആരും ചോദിക്കാറില്ല, അവരിങ്ങോട്ട് പറയാറുമില്ല. അത് കൊണ്ട് ഈ ഉസ്താദിന്റെ പേരും അറിയില്ല.

അന്ന് ഓടിട്ട പച്ച നിറം തേച്ച, റോഡിന് ഇടതുവശത്തോട് ചേർന്ന കെട്ടിടമായിരുന്നു മദ്രസ്സ. തകിടു കഷ്ണങ്ങൾ കൊണ്ട് പ്രത്യേകം ചാലിച്ച മദ്രസ്സാ ബോർഡു ഇങ്ങേയറ്റ് തൂക്കിയിട്ടു കാണാം. ഒരു ഭാഗം നോക്കിയാൽ മലയാളത്തിൽ ഒത്ത നടുവിലെത്തിയാൽ ഇംഗ്ലിഷ്, അപ്പുറത്ത് നോക്കുമ്പോൾ അറബിമലയാളത്തിൽ വായിക്കാൻ പാകത്തിന് ബോർഡ് തൂങ്ങിയാടും.

ഞാൻ ഒന്നിലിരുന്നത് അകത്തെ ക്ലാസ്സിലാണോ  പുറത്തെ വരാന്ത ക്ലാസ്സിലാണോ എന്ന് കൺഫ്യൂഷനുണ്ട്. അന്ന് പുതിയ മദ്രസ്സയുടെ പണിയാലോചനയിലാണ്. തിങ്ങി ഞെരുങ്ങിയാണ് മൊത്തം പിള്ളാരുടെ ഇരുത്തം.

നീണ്ടു മെലിഞ്ഞു മുതുക്  ചെറുതായി വളച്ച്  ഉസ്താദ് ഒരു വടി പിടിച്ചു നീളത്തിലും വിലങ്ങിലും അലിഫ്, ബാ പറഞ്ഞ് ഒന്നാം ക്ലാസ്സിൽ  നടന്നു കൊണ്ടേയുണ്ടാകും. ഞങ്ങളുടെ ശ്രദ്ധ തെറ്റിയാൽ അടി ഉറപ്പാണ്. ഓരോ ഊഴം നടത്തത്തിനും ഉസ്താദ് ഒരടി നൽകും. അത് ഒന്നുകിൽ ബഞ്ചിന്റെ സൈഡിലേക്ക്, ഇല്ലെങ്കിൽ ഞങ്ങളുടെ മുതുകത്തേക്ക്. ഒരു വട്ടം ബഞ്ചിന്റെ സൈഡിൽ കൈ വെച്ച എനിക്കും കിട്ടി വെറുതെ ഒരടി.

രണ്ടിലെത്തിയതോടെയാണ് മദ്രസ്സയിലേക്ക് പുതിയ സദർ മൗലവി വരുന്നത്. അത് വരെ തായലുസ്താദിനായിരുന്നു സദർ ഇൻ ചാർജ്. രണ്ടിൽ ഞങ്ങൾക്ക് തുടക്കത്തിൽ അധ്യാപകനില്ലായിരുന്നുവെന്നാണ് ഓർമ്മ. അന്ന് ബൂഡിൽ പുതിയ ഉസ്താദ് എത്തിയിട്ടില്ല. ഒന്നിലെ സ്രാമ്പി ഉസ്താദ് സ്ഥലം മാറുകയും ചെയ്തു. ഇത് രണ്ടും പുതിയ സദറിന്റെ പിരടിയിലായി. അദ്ദേഹം ഒന്നാം ക്ലാസ്സിൽ ബോർഡിൽ അക്ഷരങ്ങൾ വലുതായി എഴുതും. മുതിർന്ന ക്ലാസ്സിലെ കുട്ടികളെ സ്റ്റൂളിൽ നിർത്തി ഒരു വടി നൽകി, അവനോട് ഉറക്കെ ചൊല്ലാൻ പറയും. കുട്ടികൾ ഒരു ഹാലിൽ അലിഫ് , ബാ, താ പറഞ്ഞു കൊണ്ടേയിരിക്കും. അന്ന് രണ്ടാം ക്ലാസിലുണ്ടായിരുന്ന ബി. ബഷീർ ഒന്നാം ക്ലാസ്സിൽ പോയി സ്റ്റുളിൽ കയറി നിന്ന് അക്ഷരങ്ങൾ അലക്ഷ്യമായി  ചൊല്ലിക്കൊടുക്കുന്ന ഒരു ഓർമ്മയുണ്ട്.

കുറെ കഴിഞ്ഞാണ് രണ്ടിലേക്ക്  അധ്യാപകൻ എത്തുന്നത്. അത് വരെ സദറും അപ്പുറമിപ്പുറം ഉള്ള അധ്യാപകരുമായിരുന്നു ഞങ്ങളുടെ അച്ചടക്ക കാര്യം നോക്കിയിരുന്നത്. അവസാനം ബൂഡ് ഉസ്താദ് എത്തി. അതോടെ രണ്ടിലേക്കാളുമായി.  അദ്ദേഹത്തിന്റെയും പേരെന്തെന്ന്  ഇപ്പഴും അറിയില്ല, എല്ലായ്പ്പോഴും പുഞ്ചിരി മുഖമുദ്രയാക്കിയ, ഒരു  സ്റ്റൈലൻ തലപ്പാവു ധരിച്ച ഉസ്താദായിരുന്നു ബൂഡുസ്താദ്.

ഞങ്ങൾ മൂന്നിലെത്തിയപ്പോൾ ഒരു ദിവസം ക്ലാസ്സധ്യാപകൻ മദ്രസയിൽ വന്നില്ല. അന്ന് രാവിലെ അറ്റൻഡൻസ് എടുക്കാൻ വന്നത് രണ്ടാം ക്ലാസിലെ ഈ ബുഡുസ്താദായിരുന്നു. അന്ന് മദ്രസ്സയിൽ കുട്ടികളെ ചേർക്കുന്ന തിരക്ക്. മിഠായി, ലഡു, ഈത്തപ്പഴം ഇവയേതെങ്കിലും ഞങ്ങൾക്ക് ദിവസവും കിട്ടും. അന്ന് സീനിയർ വിദ്യാർഥികൾ മിഠായിയുമായി ക്ലാസിൽ വന്നു. എല്ലാവർക്കും മിഠായി തന്നു. ഉസ്താദിനും ഒരു പിടി മിഠായി അവർ നൽകി.  ബൂഡുസ്താദ് തമാശ പൊട്ടിച്ചു:  എല്ലാവരോടും കണ്ണടക്കാൻ പറഞ്ഞു, അദ്ദേഹം പറഞ്ഞാൽ മാത്രം കണ്ണു തുറക്കാനും.  ഞങ്ങൾ കണ്ണടച്ചു. കുറച്ചു കഴിഞ്ഞ് ഞാൻ മെല്ലെ ഇടങ്ങണ്ണിട്ടു പാളി നോക്കി. ഉസ്താദ് വളരെ കൂളായി മിഠായി നുണയുന്നു ! ഞാൻ കണ്ണുതുറന്നത്, ഉസ്താദ് കാണുകയും ചെയ്തു. നുണക്കുഴിയുമായി ഉസ്താദ് എന്നോട് ചിരിക്കുന്നു. ഞാനുടനെ കണ്ണടച്ചു കളഞ്ഞു. 

മൂന്നിലെത്തിയപ്പോൾ ഞങ്ങളെ എതിരേറ്റത് കർക്കശക്കാരനായ മൊഗറുസ്താദാണ്. സ്ട്രിക്റ്റിന്റെ ആശാൻ. പറഞ്ഞ പാഠം പഠിച്ചു വന്നില്ലെങ്കിൽ പണി പാലും വെള്ളത്തിൽ തരും. സ്വലാ: പഠിച്ചത് ആ ഗുരുമുഖത്ത് നിന്നാണ്. വുളു തൊട്ട് സലാം വീട്ടൽ വരെ എല്ലാം എല്ലാം. ഒരിക്കലും അടിക്കാത്ത,  അവിടത്തെ ചൂരൽ ചുഴറ്റിലിൽ നിന്നും മാത്സര്യബുദ്ധിയോടെ സ്വായത്തമാക്കിയ വള്ളിപുള്ളി തെറ്റാത്ത വചനങ്ങളാണ് ഇന്നും എന്റെ നമസ്ക്കാരങ്ങളുടെ കരുത്ത്. 

അലക്ഷ്യമായി ചുറ്റിയ തലപ്പാവ്. വല്ലപ്പോഴും മുറുക്കുന്ന വായ. ഒരിക്കൽ പോലും കൈ ബട്ടൺസിടാത്ത വെള്ളക്കുപ്പായം. ചെറുതായി നിറം മങ്ങിയ പച്ച അരപ്പട്ട. ഹസ്കി ശബ്ദത്തിനുടമ. സുറുമ തേച്ച കണ്ണുകൾ. ചുളിവ് തുടങ്ങിയ മുഖം.  കണ്ണടച്ചാൽ  മൊഗറുസ്താദ് എന്റെ മുന്നിലിപ്പഴുമെത്തും. ഒരുപാട് കൊല്ലക്കാലം അദ്ദേഹം പട്ലയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നാലിലാണ് തായലുസ്താദ്.  അസിസ്റ്റന്റ് സദർ.  എന്റെ ചെറിയ മൂത്ത. ക്ലാസ്സിൽ ആ വക  ഒരു പരിഗണനയും എനിക്കില്ല. വിഷയം ചരിത്രമാണ്. പൊതുവെ മുന്നിലിരിക്കാറുള്ള ഞാൻ നാലാം ക്ലാസ്സിൽ രണ്ടാം ബെഞ്ചിലിരുന്നു. പക്ഷെ, വായന തെറ്റിയാൽ തല താഴ്ത്തി അടി ഉറപ്പ്. പ്രസംഗത്തിന്റെ ബാലപാഠം ചെറുതായി പഠിച്ചു തുടങ്ങിയത് എന്റെ മൂത്താന്റെ അടുത്ത് നിന്നാണ്.

ഞങ്ങളെല്ലാരും സ്നേഹപൂർവം വിളിക്കുന്ന ഖതീബുസ്താദാണ് അഞ്ചിലെ ഞങ്ങളുടെ ഗുരുനാഥൻ. മധുരമായ ഖിറാഅത്തിനുടമ. (അദ്ദേഹത്തെ കുറിച്ച് മാത്രം ഞാനൊരു ദിവസം വിശദമായെഴുതാം). തജ് വീദ് നിയമങ്ങൾ പാലിച്ചു നീട്ടാനും മണിക്കാനും ഖിറാഅത്ത് പഠിപ്പിച്ച ഗുരുവര്യൻ. എന്റുപ്പാന്റെ ഏറ്റവും അടുത്ത സുഹൃത്ത്.
പക്ഷെ, ക്ലാസിൽ ആ ബന്ധങ്ങളൊന്നും എന്റെ തലമുടി പിടുത്തത്തിന് ഒരു ഇളവും തന്നില്ല. മൊട്ടത്തല, കുറ്റിമുടി കൂടിയാൽ കുട്ടിക്രോപ് ഇത് വരെ അദ്ദേഹം സഹിക്കും. നെറ്റിയിൽ മുടി വീഴുന്ന ക്രോപ് അദ്ദേഹത്തിന് കണ്ടുകൂട. അത്കൊണ്ട് പിടുത്തം മുഴുവൻ എന്റെ തലമുടിയിലും. എന്നും ഇശാ നിസ്കാരം കഴിഞ്ഞ് ഉപ്പാന്റെ ഒന്നിച്ച് നാട്ടുവർത്തമാനം പറഞ്ഞ് നടക്കുന്ന ഖത്വീബുസ്താദിന് ഉപ്പാനോട് പറഞ്ഞാൽ തീരുന്ന വിഷയം മാത്രമായിരുന്നു എന്റെ ഹെയർ ഡ്രെസ്സിംഗ്, പക്ഷെ, അത് പറയില്ല !

ആറാം ക്ലാസ്സിലെയും മദ്രസയിലെയും നാട്ടിലെത്തന്നെയും ഐക്കണായിരുന്നു സദറുസ്താദ്.  ഒരുപാട് തവണ ഞാനദ്ദേഹത്തെ കുറിച്ച് എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഖുർആൻ ക്ലാസ് അപാരമായിരുന്നു. ഏത് വിഷയത്തെ കുറിച്ചും സംസാരിക്കും, എഴുതും. അദ്ദേഹത്തിന്റെ ക്ലാസിൽ പിൻഡ്രോപ് നിശബ്ദതയായിരിക്കും. ശ്വാസം വരെ ഞങ്ങൾ പിശുക്കിപ്പിശുക്കിയാണ് വിട്ടിരുന്നത്. പഠിപ്പിക്കുന്നതിനിടയിൽ തന്നെ അദ്ദേഹത്തിന്റെ കണ്ണ് ആ ഹാളിലെ ഏറ്റവും അങ്ങേയറ്റത്തെ ക്ലാസ്സിലുമുണ്ടാകും, പുറത്തെ റോഡിലുമുണ്ടാകും. പള്ളിക്കകത്തും കവലയിലും കടത്തിണ്ണയിലുമുണ്ടാകും - അഞ്ചാറ്  സി സി ക്യാമറകൾ ഫിറ്റ് ചെയ്തത് പോലെ.

അദ്ദേഹമാണ് അഞ്ചു മുതൽ സാഹിത്യ സമാജം തുടങ്ങിയത്, മൂതിർന്ന മൂന്ന് ക്ലാസ്സുകളിലെ കുട്ടികൾക്ക് മാത്രമാണ് പ്രവേശനം. എല്ലാ ഞായറാഴ്ചയും പത്ത് മണി കഴിഞ്ഞാൽ മുകളിലെ ഹാളിൽ സമാജം ഗംഭീരമായി നടക്കും.  അതിന്റെ സെക്കന്റ് മേൽനോട്ടം (ഡിസിപ്ലിൻ ചാർജ്)  തായലുസ്താദിനായിരുന്നു. ഞങ്ങൾ പ്രസംഗിച്ചു പഠിച്ചതും സംഘാടകരായതും സംഘടനാ പരിചയം സിദ്ധിച്ചതും മറ്റും മറ്റും സദറുസ്താദിന്റെ ശിക്ഷണത്തിൽ. (സാഹിത്യ സമാജ വിശേഷങ്ങൾ പിന്നൊരിക്കൽ എഴുതാം)

ഏഴിലെത്തി ഞാൻ ആറു ദിവസമായില്ല. നാട്ടിൽ പോയ സ്രാമ്പി ഉസ്താദ് തിരിച്ചു വന്നിട്ടില്ല. ഒന്നാം ക്ലാസാകെ ബഹളമയം. ഈ ഒച്ചപ്പാടിൽ രണ്ടിലെ ക്ലാസ് വരെ നേരെ ചൊവ്വെ നടക്കുന്നില്ല. എന്നും പരാതിയോട് പരാതി. പുതിയ ഉസ്താദിനെ അന്വേഷിക്കുന്ന തിരക്കിലാണ് സ്രാമ്പി മഹല്ലുകാരും. ഒരു ചോക്കും അറ്റൻഡൻസ് ബുക്കും തന്ന് സദറദ്ദേഹം എന്നെ ക്ലാസിന് പുറത്തേക്ക് വിളിച്ചു. എന്നിട്ട് എന്നോട്  ഒന്നിലേക്ക് പോകാൻ പറഞ്ഞു - ക്ലാസെടുക്കാൻ, പുതിയ അധ്യാപകൻ വരുന്നത് വരെ അവിടെ ഡ്യൂട്ടി. എന്നെ സഹായിക്കാൻ രണ്ടിലുസ്താദിന് സദർ ഉസ്താദ് മുകളിലെ പടി കയറി എത്തി നിർദ്ദേശവും നൽകി.

രണ്ടു മൂന്ന് മാസം എന്റെ വീട്ടിലാരുമറിയാതെ അവിടെ ഒരു കുഞ്ഞുസ്താദായി; ഉപ്പ അറിഞ്ഞതോടെ ഞാൻ അധ്യാപനം നിർത്തുകയും ചെയ്തു. പിന്നീട് ഞാൻ ഏഴിലും പോകാൻ നിന്നില്ല - ഉസ്താദ് പഠിക്കാറില്ലല്ലോ !

മദ്രസ്സയിൽ എനിക്ക് അക്ഷരങ്ങൾ പഠിപ്പിക്കുന്നതോടൊപ്പം നന്മയുടെ പവിഴ തുരുത്തുകളും കാണിച്ചു തന്ന ആ ആറധ്യാപകരിൽ അഞ്ചു പേരും ഇന്ന് ഭൂമിലോകത്തില്ല. അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി അവന്റെ സവിധത്തിലേക്കവർ എപ്പഴേ പൊയ്പ്പോയിക്കഴിഞ്ഞു. അവരുടെ ഖബറിടം വിശാലമാക്കട്ടെ, സ്വർഗ്ഗപൂന്തോപ്പിനാൽ അവർക്കവിടെ  സന്തോഷതമമായ നിത്യജീവിതം നൽകുമാറാകട്ടെ, ആമീൻ.

പക്ഷെ, ബൂഡുസ്താദ് മാത്രം എവിടെയാണെന്നെനിക്കറിയില്ല. നിറഞ്ഞു ചിരിക്കുന്ന മുഖം മാത്രം മനസ്സിൽ എന്നും യൗവ്വനത്തോടെ വിരിഞ്ഞു നിൽക്കുന്നു. ഈ കേരളക്കരയിൽ എവിടെയെങ്കിലും ഒരു പള്ളിയിൽ ഒരൊഴിഞ്ഞ മൂലയിൽ  തസ്ബീഹ് മാലയുമായി ആ ഗുരുശ്രേഷ്ഠൻ പ്രാർഥനാ നിരതനാണെന്ന് കേൾക്കാനും പറയാനുമാണെനിക്കിഷ്ടം. അങ്ങിനെയെങ്കിലും എനിക്കെന്റെ മരണം വരെ ഇങ്ങിനെ വിശ്വസിച്ചാശ്വസിക്കാമല്ലോ - എന്റെ  സ്നേഹനിധികളായ ഉസ്താദുമാരിൽ ഒരാളെങ്കിലും ഈ തുരുത്തിലെവിടെയോ  ജീവിച്ചിരിപ്പുണ്ടെന്ന് !

No comments:

Post a Comment