Tuesday 14 February 2017

ഇനിയുള്ള നാളുകൾ അതിരൂക്ഷ ജലക്ഷാമത്തിന്റേത്; ജല ഉപഭോഗത്തിന്റെ കാര്യത്തിൽ നിയന്ത്രണം ഉണ്ടായേ തീരൂ/ അസ്‌ലം മാവില

ഇനിയുള്ള നാളുകൾ
അതിരൂക്ഷ ജലക്ഷാമത്തിന്റേത്;
 ജല ഉപഭോഗത്തിന്റെ കാര്യത്തിൽ
നിയന്ത്രണം ഉണ്ടായേ തീരൂ

http://www.kvartha.com/2017/02/control-water-usage.html

അസ്‌ലം മാവില


ഇന്നലെ ഒരു വീഡിയോ ഷോർട്ട് ക്ലിപ്പ് കാണാനിടയായി. തമിഴ്നാടിലെ ഒരു സെമി അർബൻ ഏരിയ. വെള്ളവും വഹിച്ചു രണ്ടു ടാങ്കർ വണ്ടികൾ  രണ്ടു തലക്കൽ. അതിനിടയിൽ കിലോമീറ്ററുകൾ നീളത്തിൽ റോഡിന്റെ ഒരു വശത്തായി നിരനിരയായി ആയിരക്കണക്കിന് കുടങ്ങൾ, ഉത്കണ്ഠമുറ്റി നിൽക്കുന്ന മുഖങ്ങളുമായി  അവയ്ക്ക് കാവൽ നിൽക്കുന്ന സ്ത്രീകളും കൈകുഞ്ഞുങ്ങളും. എല്ലാവരും വെള്ളത്തിനായുള്ള കാത്തിരിപ്പിലാണ് !

സൗകര്യപ്പെടുമെങ്കിൽ  ആ വീഡിയോത്രെഡ്  സംഘടിപ്പിച്ചു എല്ലാവർക്കുമെത്തിക്കണം, നോക്കി ആസ്വദിക്കാനോ തമിഴന്മാരുടെ പരിതാപകര അവസ്ഥ കണ്ടു പരിഹാസനിർവൃതി കൊള്ളാനോ അല്ല. ജലക്ഷാമത്തിന്റെ ഭീകരരംഗഭൂമിയിൽ നിന്നും  അവനവനു പാഠമുൾക്കൊള്ളാൻ, വെള്ളം ഉപയോഗിക്കുന്നതിൽ  സ്വയം നിയന്ത്രണം കൊണ്ട് വരാൻ , മറ്റുള്ളവരെ ഉണർത്താൻ, ആ കാഴ്‌ച ഉപകാരപ്പെടാൻ വേണ്ടിയാണ്.

സാന്ദർഭികമായി എഴുതട്ടെ,  ഇന്നലെയും ഞങ്ങളുടെ ഫ്ലാറ്റിൽ  (യാമ്പു) വെള്ളം എത്താൻ വൈകി. കഴിഞ്ഞ ആഴ്ച രണ്ടു ദിവസം തീരെ വെള്ളം തന്നെയുണ്ടായിരുന്നില്ല. വെള്ളത്തിൽ ആറാട്ടു നടത്തിയിരുന്ന ആ കെട്ടിടത്തിലെ മലയാളികളടക്കമുള്ള താമസക്കാർ ഒരു കുടം വെള്ളത്തിനു വേണ്ടി വാതിൽ മുട്ടുന്നത് കഴിഞ്ഞ ഒരു മാസമായി സ്ഥിരം കാഴ്ചയായിരിക്കുന്നു. കിട്ടിയ വെള്ളത്തിൽ അവർ കാണിക്കുന്ന അതിസൂക്ഷ്മത വീഡിയോ  പകർത്തി വീണ്ടും വീണ്ടും നോക്കണം. അത്രയയ്ക്കും സൂക്ഷ്മത ! പക്ഷെ, ആ സൂക്ഷമതയാകട്ടെ,  ടാങ്കിൽ വെള്ളം നിറയുന്നത് വരെ മാത്രം. പിന്നെ നമ്മുടെ സ്വഭാവം പഴയപടി തന്നെ.

എപ്പോഴാണ് നാമിനി പഠിക്കുന്നത് ? ഞാനൊരാൾ മാത്രം നിയന്ത്രിച്ചാൽ ഇവിടെയുള്ള ജലാമിതഉപയോഗം തടയാൻ പറ്റുമോ ? ഇതാണ് പലരും സ്വയം ചോദിച്ചു, ജല ദുർവ്യയത്തിന് ഞൊടിഞായം കണ്ടെത്തുന്നത്.

അവനവൻ ഉറച്ച തീരുമാനമെടുത്തു പ്രവൃത്തിപഥത്തിൽ കൊണ്ട് വന്നാൽ  മറ്റുള്ളവരോടുമത്  പറയാൻ കിട്ടുന്ന ആത്മധൈര്യത്തിനു തെളിമ വേറെത്തന്നെയാണ്. ഒരാൾ തെറ്റ് ചെയ്യുമ്പോൾ, അമിത വ്യയം ചെയ്യുമ്പോൾ,  അവരെ നേരിട്ട് തിരുത്താനും സാധിക്കും, അതവർ ചെവികൊള്ളുകയും ചെയ്യും.

പൊതുസ്ഥാപനങ്ങളിലെ ജലോപയോഗത്തിന്റെ കാര്യത്തിലാണ് ഏറെ ശ്രദ്ധ വേണ്ടത്. പള്ളിക്കൂടങ്ങൾ, ആരാധനാലയങ്ങൾ, റസ്റ്റോറന്റുകൾ, വാടക കെട്ടിടങ്ങൾ എല്ലായിടത്തും വളരെ സൂക്ഷ്മത പാലിച്ചേ തീരൂ.   നോട്ടീസ് പതിച്ചത് കൊണ്ട് മാത്രമായില്ല. ഇടക്കിടക്ക് ബോറടിക്കാത്ത രൂപത്തിൽ  അഞ്ചോ പത്തോ മിനിറ്റ് ബോധവൽക്കരണസന്ദേശം  നൽകാൻ സ്ഥാപന ഉത്തരവാദികളും  അതാത് ഏരിയകളിലുള്ള സന്നദ്ധ പ്രവർത്തകരും മുന്നിട്ടിറങ്ങണം. പള്ളികളിലേക്ക്  പോകുമ്പോൾ വീട്ടിൽ നിന്ന് തന്നെ അംഗശുദ്ധി വരുത്തുന്ന ശീലം കുട്ടികൾക്ക് വരെ പഠിപ്പിക്കാൻ ഉമ്മമാർ ശ്രദ്ധിക്കുകയും വേണം.

കേരളത്തിലെ ഈ വർഷത്തെ ജല ലഭ്യതയുടെ അവസ്ഥ വളരെ ആശങ്കളോട്‌ കൂടിയാണ് ബന്ധപ്പെട്ടവർ നോക്കികാണുന്നത്. ഭൂഗർഭജല വിതാനം കുറഞ്ഞു കുറഞ്ഞു വരുന്നു. മൂന്നു വര്ഷം മുമ്പ് കേരള കാർഷിക യൂണിവേഴ്സ്റ്റിറ്റി നടത്തിയ പഠനത്തിൽ 2021-ന്നോട്  കൂടി പ്രവചനാതീതമായ ജല ദൗർലഭ്യമാണ് കേരളത്തെ കാത്തിരിക്കുന്നത് (അവലംബം : ഹിന്ദു ദിനപത്രം ജൂലൈ 26, 2014 ).

48,600 Mm3 വെള്ളം ആവശ്യമുള്ളിടത്ത് 47,332 Mm3 മാത്രമേ ജലസ്രോതസ്സുകളിൽ നിന്ന് ലഭിക്കൂ. പ്രസ്തുത  ആവശ്യകതയിൽ  ജലസേചനത്തിനുള്ള 59 ശതമാനം, വ്യവസായികം-ഗാർഹികാവശ്യത്തിനു 15.4 ശതമാനം, ബാക്കിയുള്ള 26 ശതമാനം ഉപ്പുവെള്ള ഉപയോഗ്യമാക്കിത്തീർക്കൽ (salinity control and reclamation).  ലഭിക്കുമെന്ന് കണക്ക് കൂട്ടുന്ന 47,332 Mm3 വെള്ളത്തിൽ 42,700 Mm3 മഴയെ ആശ്രയിച്ചാണ്, അതും നേരെ ചൊവ്വെ പെയ്താൽ. ബാക്കിയുള്ളത്   ഭൂഗർഭ ജലത്തിൽ നിന്നും. കഴിഞ്ഞ ഒരു ദശാബ്ദം കൊണ്ട് മാത്രം ഭൂഗർഭ ജലവിതാനം 72.84 ശതമാനം കുറഞ്ഞുവെന്ന് പ്രസ്തുത റിപ്പോർട്ടിലുണ്ട്. തൃശൂർ, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, ആലപ്പുഴ, കണ്ണൂർ ജില്ലകളിലായിരിക്കുമത്രേ ഏറ്റവും കൂടുതൽ ജലക്ഷാമമുണ്ടാകുക.  ഇതിൽ ഒന്നാമത് തൃശൂരും രണ്ടാമത്   എറണാകുളവുമാണ്.   കോട്ടയം, പാലക്കാട്, പത്തനംതിട്ട, കാസർകോട് ജില്ലകൾ  റെഡ് സോണിലില്ലെങ്കിലും  ജലക്ഷാമ പട്ടികയിൽ നിന്ന് ഒഴിവുമല്ല.   ഇടുക്കിയും വയനാടും മാത്രമാണ് സെയ്ഫ് സോണിൽ ഉൾപ്പെട്ടിട്ടുള്ളത്.

ഇക്കഴിഞ്ഞ ഡിസംബർ 31 നു കേരള നിയമസഭയിൽ റവന്യുമന്ത്രി കേരളത്തിലെ മുഴുവൻ ജില്ലകളെയും വളർച്ചബാധിത (drought-hit ) പ്രദേശമായി പ്രഖ്യാപിച്ചു കഴിഞ്ഞു  (അവലംബം :  ഹിന്ദു, നവ 01. 2016).  തെക്ക് -പടിഞ്ഞാറൻ മൺസൂണും (ജൂൺ -സെപ് ) വടക്ക് -കിഴക്കൻ മൺസൂണും (ഒക്ടോ -ഡിസം ) യഥാക്രമം 34 ശതമാനവും 69 ശതമാനവും കുറഞ്ഞാണ് ഈ വർഷം കേരളത്തിൽ  പെയ്തത്. അതിനു ശേഷം എവിടെയും കാര്യമായ മഴയും പെയ്തിട്ടുമില്ല.

ജൂൺ -സെപ്റ്റർ മാസങ്ങളിൽ സാധാരണ ലഭിച്ചിരുന്ന മഴയുടെ അളവ് പകുതിയോളം കുറഞ്ഞത് ചെറുതായി കാണരുത്. മറ്റു പരിഹാരങ്ങൾ ഒന്നുമില്ല, ഓരോരുത്തരുടെ ഭാഗത്തുനിന്നുള്ള നിയന്ത്രണമല്ലാതെ. ചുറ്റുഭാഗങ്ങളിലുള്ള പുഴകളും,  കൈതോടുകളും ചിറകെട്ടാതെ ഒഴുകി വിടാൻ അനുവദിക്കരുത്. ഇത്തരം ജലസ്രോതസ്സുകളും കുളം , കിണർ തുടങ്ങിയവയും മലിനമാക്കാതെ നോക്കേണ്ടതും പൊതു ആവശ്യമായി പരിഗണനയിൽ വരികയും വേണം.  A river is more than an amenity, it is a treasure (Oliver W.Holmes)

കൊച്ചി പോലുള്ള മെട്രപൊളിറ്റൻ സിറ്റികളിൽ വരൾച്ച തുടങ്ങിക്കഴിഞ്ഞു; ആശുപത്രികളിൽ വരെ വെള്ളമില്ലാത്ത അവസ്ഥയാണുള്ളതെന്നു ഐ. എം. എ. കൊച്ചി ചാപ്റ്റർ പ്രസിഡണ്ട് ഡോ. എം. നാരായണനറെ പ്രസ്താവന മുഖവിലക്കെടുക്കേണ്ടതാണ്. എല്ലാ തരം വ്യാപാര- വ്യവസായങ്ങളെയും ജല ദൗർലഭ്യം ബാധിച്ചിട്ടുണ്ട്.  നിലവിലുള്ള  പൈപ്പ് വാട്ടർ സംവിധാനം  ഒരു പരിഹാരമല്ലെന്ന് കേരളത്തിൽ തെളിയിച്ചുകൊണ്ടിരിക്കുന്നു.

തലങ്ങും വിലങ്ങും ഓടുന്ന വാട്ടർ ടാങ്കുകളാണ് ഇനി കേരളം കാണാൻ പോകുന്നത്. ഗ്രാമങ്ങളിലെ കുളങ്ങളും കിണറുകളും ഇവർ ഉപയോഗിക്കുവാൻ തുടങ്ങിയിട്ടുണ്ട്. കേരളത്തിന്റെ നെല്ലറയായ കുട്ടനാട-ടങ്ങുന്ന ആലപ്പുഴയും പരിതാപകരമായ അവസ്ഥയിലേക്കാണ് നീങ്ങുന്നത്.  കൃഷിയുടെ കാര്യം പിന്നെ  പറയേണ്ടല്ലോ. വരും ദിനങ്ങളിൽ ഉണ്ടായേക്കാവുന്ന പകർച്ചവ്യാധിയെയും ആരോഗ്യവകുപ്പധികൃതർ ഉത്കണ്ഠയോടെയാണ് നോക്കുന്നത്.

ജലസംഭരണകാര്യത്തിലും ജലസ്രോതസ്സ് സംരക്ഷണ കാര്യത്തിലും വളരെ പ്രായോഗിക സമീപനവും ഒരു പുതിയ ജല ഉപഭോഗ സംസ്കാരവും നമുക്കുണ്ടായേ തീരൂ. അതിനാവശ്യമായ പുതിയ പുതിയ നിർദ്ദേശങ്ങളും ചർച്ചകളും നല്ല മാതൃകകളും ഓരോരുത്തരിലും നിന്നുമുണ്ടാകട്ടെ. ജല ദുരുപയോഗ സാധ്യകകളിൽ നിന്ന് എല്ലാവരും മാറി നിൽക്കുക തന്നെ വേണം. ആഘോഷങ്ങളും കല്യാണആർഭാടങ്ങളും ലളിതവൽക്കരിക്കാൻ അവ  സംഘടിപ്പിക്കുന്നവർ തയ്യാറായേ തീരൂ.  ആരാധനാലയങ്ങൾ  ഇത്തരം വിഷയങ്ങൾക്കുള്ള ഉത്ബോധനകേന്ദ്രങ്ങളാകട്ടെ. ജീവന്റെ  ഉത്ഭവവും ഉള്ളടക്കമാണ് (matter & matrix)  ജലമെന്ന ബോധം എല്ലാവർക്കും ഉണ്ടാകട്ടെ.  വരും ദിനങ്ങൾ അത്ര ശുഭകരമല്ല. ചൂട് മീനത്തിൽ മാത്രമുള്ളതല്ല. അത് പണ്ട്;  ഇനി തെക്ക് പടിഞ്ഞാറൻ മൺസൂൺ വരുന്നത് വരെ കേരളത്തിന് എപ്പോഴും മീനമാണ്.

''ഒരു  കാലം വരും; വെള്ളത്തിന് വേണ്ടിയായിരിക്കും അന്ന് പരസ്പരം പോരടിക്കുക.'' ഇത് കുറെയായി നാം water wars എന്ന പേരിൽ  കേൾക്കാൻ തുടങ്ങിയിട്ട്.  ഇപ്പോൾ അത് പ്രാക്ടിക്കൽ ആയിത്തുടങ്ങിയെന്നു വടക്കൻ സംസ്ഥാനത്തു നിന്ന് വാർത്തയും വന്നു.   മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ ചിത്വാദ് ഗ്രാമത്തിൽ ഇന്നലെ ഒരു ലഹള നടന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നുണ്ട്.  രണ്ടു ഗ്രാമവാസികൾ തമ്മിൽ.  ഒരാൾ അതിദാരുണമായാണ് മരിച്ചത്.  അഞ്ചുപേർ ഗുരുതര നിലയിൽ ആസ്പത്രിയിലുമാണ് . വിഷയം, വെള്ളം !  ജലം  പങ്കിട്ടിരുന്ന രണ്ടു ഗ്രാമവാസികൾ തമ്മിൽ , വരണ്ടുവറ്റാനായ കിണറിനെ ചൊല്ലിയാണ് വാക്കേറ്റം മൂത്ത് മൂത്ത്  കൊലപാതകത്തിൽ കലാശിച്ചത്.

ഭൂമിയെ വലയം ചെയ്തിട്ടുള്ളത് മൂന്നിൽ രണ്ടു ഭാഗവും വെള്ളമെന്നാണ്  നാം പഠിച്ചതും പഠിപ്പിക്കുന്നതും; ശതമാനക്കണക്കിൽ 70 ശതമാനം.  അതിൽ  ശുദ്ധജലത്തിന്റെ അളവ് രണ്ടു  ശതമാനം മാത്രമെന്ന് നാം പഠിക്കാതെ പോയി. അതിൽ തന്നെ ഒരു ശതമാനത്തിൽ താഴെ മാത്രമേ വെള്ളം  എളുപ്പം ലഭിക്കുന്നുമുള്ളൂ . നമ്മുടെ ഉപയോഗരീതിയോ  68  ശതമാനം വരുന്ന ഉപ്പുവെള്ളത്തിന്റെ കണക്ക് പിടിച്ചും. ഒഴുകുന്ന വെള്ളത്തിലും സൂക്ഷമത കാണിക്കണമെന്ന് ദീർഘ ദർശനം ചെയത  നബിയുടെ വചനം പ്രസംഗിക്കാനും  ഉദ്ധരിക്കാനുമുള്ളതല്ല, എല്ലായിപ്പോഴും പ്രവർത്തിപഥത്തിൽ കൊണ്ട് വരാനുള്ളതാണ്. 

No comments:

Post a Comment