Tuesday 16 June 2020

സി.എ. ഹമീദ് ഡോക്ടറെ പരിചയപ്പെട്ട ആ ദിവസം ..* / അസ്ലം മാവിലെ



*സി.എ. ഹമീദ് ഡോക്ടറെ പരിചയപ്പെട്ട ആ ദിവസം ..*
.............................
അസ്ലം മാവിലെ
.............................
എ. ജെ. ഹോസ്പിറ്റൽ. ജൂലൈ 31, 2017 എന്ന് തന്നെയാണെന്റെ ഓർമ്മ.  ഒരു തിങ്കളാഴ്ച. അന്നാണ് എന്റുമ്മയെ  വിദഗ്ദ്ധ ചികിത്സയ്ക്കായ് കാസർകോട് മാലിക് ദീനാർ ആസ്പത്രിയിൽ നിന്ന് മംഗലാപുരത്തുള്ള എജെയിലേക്ക് ഷിഫ്റ്റ് ചെയ്യുന്നത്.
ഡോ. ബി. വി. മഞ്ജുനാഥ സാറാണ് ഉമ്മയെ ശുശ്രൂഷിക്കുന്നത്. ഡോക്ടറെ എനിക്ക് മുൻപരിചയമില്ല. ഉമ്മയെ  ഐസിയുവിലേക്ക് മാറ്റാൻ  മെഡിക്കൽ ടീമിനോട് നിർദ്ദേശിച്ചു ഡോക്ടർ പുറത്തിറങ്ങി. കുറച്ച് സിവിയറാണ് കാര്യമെന്നും അദ്ദേഹം  സൂചന നൽകി. ഹൃദ്രോഗമാണ്. ബ്ലോക്കാണ്. രണ്ടു ഓപ്ഷൻ പറഞ്ഞു, ബ്ലോക്ക് കൂടുതലാണെങ്കിൽ ബൈപാസ് മാത്രമേ നിർവ്വാഹമുള്ളു. പക്ഷെ, അങ്ങിനെയുള്ള  ഒരു ആരോഗ്യസ്ഥിതിയിലല്ലായിരുന്നു ഉമ്മ. ബ്ലഡ് പ്രഷർ ഏറിയും കുറഞ്ഞും കൊണ്ടിരിക്കുന്നുണ്ട്.
മുകളിലത്തെ നിലയിലാണ് ഐ സി യു. ആർക്കും അവിടെയ്ക്ക്  അങ്ങിനെ പ്രവേശനം നൽകില്ല - ഒരാൾക്ക് മാത്രം അകത്ത് കയറാൻ  അനുവാദം. മൂത്ത പെങ്ങളും ഭാര്യയും മാറിമാറി അവിടെ പോയ് വരുന്നുണ്ട്.
ഞാനും  അനിയനും താഴെ കാത്തിരിപ്പ് ഭാഗത്തു ആധിയോടെ ഇരിക്കുകയാണ്. ഡോക്ടറോട് ഒന്നു കൂടി കാര്യങ്ങൾ തിരക്കണമെന്നുണ്ട്. ഉമ്മാൻ്റെ ആരോഗ്യവസ്ഥ എന്താണ് എന്ന് ക്ലിയറായി അറിയണം. ഞങ്ങളെ  സമാധാനിപ്പിക്കാൻ വേണ്ടി ഡോക്ടർ എന്തെങ്കിലും പറഞ്ഞതാണോ ? അത്രമാത്രം അവശനിലയിലാണ് ഉമ്മ. രണ്ടും കൽപ്പിച്ചു  റിസ്ക്കെടുത്താണ്  ഉമ്മാനെ അതിരാവിലെ  ആംബുലൻസിൽ കൊണ്ടുവന്നത് തന്നെ.
പെട്ടെന്ന് ഒരാൾ ആസ്പത്രി പ്രവേശനകവാടത്തിനകത്ത് കയറി വരുന്നു. അനിയൻ സലിം പറഞ്ഞു, കണ്ടിട്ട് കേയർവെല്ലിലെ ഹമീദ് ഡോക്ടറെ പോലെ തോന്നുന്നു.
ഇദ്ദേഹമെന്താ ഇവിടെ ? കൂടെ രണ്ട് പയ്യൻമാരുണ്ട്. ഞങ്ങൾ ഓടി അവരുടെ അടുത്തെത്തി. സലാം പറഞ്ഞു, പരിചയപ്പെട്ടു.  നിങ്ങൾ എന്താ ഇവിടെ എന്ന് അങ്ങോട്ട് ചോദിക്കുന്നത് മുമ്പ് അദ്ദേഹം ഇങ്ങോട്ട് മുൻപരിചയമുള്ളത് പോലെ ചോദിച്ചു തുടങ്ങി.
''ഉമ്മ, ഐ സി യു വിലാണ്. ഹൃദയ സംബന്ധമായ അസുഖം, രാവിലെ എത്തിയതാണ്. ......" ഞങ്ങൾ തുരുതുരാ ശ്വാസം വിടാതെ പറഞ്ഞ് കൊണ്ടിരുന്നു.
അദ്ദേഹം ചോദിച്ചു: മഞ്ചുനാഥ് ഡോക്ടറാണോ ഉമ്മയെ നോക്കിയത് ?
"അതെ, സാർ. നിങ്ങൾക്ക് പരിചയമുണ്ടോ ?" 
"ഞാനും അദ്ദേഹത്തെ കാണാൻ വന്നതാണ്."
പിന്നെ അദ്ദേഹത്തിൻ്റെ അസുഖകാര്യങ്ങളും മറ്റും പറഞ്ഞു. മാസാമാസമുള്ള ചെക്കപ്പിനാണത്രെ അവിടെ വന്നത്.
''ഒരു ഹെൽപ് സാർ ചെയ്യണം "
"എന്താണ് പറയൂ "
"മഞ്ചുനാഥ ഡോക്ടറെ ഞങ്ങൾ ആദ്യമായാണ് കാണുന്നത്. സാറിൻ്റെ പരിചയം വെച്ച് അദ്ദേഹത്തെ ഒന്ന് ബന്ധപ്പെടണം. ഉമ്മാൻ്റെ ഏറ്റവും ലേറ്റസ്റ്റ് രോഗാവസ്ഥ അറിയണം.  എന്താണ് ഏറ്റവും അനുയോജ്യമായ ട്രീറ്റ്മെൻ്റ് എന്നും അതിൻ്റെ വിശദാംശങ്ങളും എന്തെന്നും കൂടി സാർ അദ്ദേഹത്തോട് ആരായണം. നിങ്ങൾ ഒരു ഡോക്ടറും ഒപ്പം അദ്ദേഹത്തിൻ്റെ പേഷ്യൻ്റ് കൂടി ആയത് കൊണ്ട് എല്ലാ വശങ്ങളും ചോദിച്ചറിയാൻ പറ്റുമല്ലോ. ഞങ്ങൾക്കത് വലിയ ഉപകാരവും ആശ്വാസവുമാകും"
ഹമീദ് ഡോക്ടർ ഞങ്ങളെ നോക്കി. ആകാംക്ഷയും ഉത്കണ്ഠയും നിറഞ്ഞ കണ്ണുകൾ അദ്ദേഹം വായിച്ചെടുത്തിരിക്കണം.
"ഉമ്മ, ഇപ്പോൾ എവിടെയാണ് ? ആദ്യം ഞാനൊന്ന് കാണട്ടെ " വയ്യായ്ക ഉണ്ടെങ്കിലും അദ്ദേഹം ഞങ്ങളോട് പറഞ്ഞു.
അത്ര ആരോഗ്യകരമായ അവസ്ഥയിലല്ല ഡോക്ടറെങ്കിലും അദ്ദേഹത്തിൻ്റെ കൂടെ വന്നവരോട് അവിടെ ഇരിക്കാൻ പറഞ്ഞിട്ട് വളരെ പതുക്കെ ഞങ്ങളുടെ കൂടെ  ലിഫ്റ്റിൽ കയറി. ഐ സി യു കവാടത്തിൽ എത്തി. ഞാനും സലിമും പുറത്ത് നിന്നു. ഡോക്ടർ എന്ന് പരിചയപ്പെടുത്തി വിസിറ്റിംഗ് കാർഡ് കാണിച്ച അദ്ദേഹത്തെ നഴ്സുമർ അകത്തേക്ക് കൂട്ടി കൊണ്ടു പോയി. പിന്നെ, കുറച്ചു കഴിഞ്ഞു പുറത്തു വന്നു. അൽപം മാറി നിന്ന് അദ്ദേഹം മഞ്ചുനാഥ് സാറിനെ ഫോണിൽ വിളിച്ചു. കുറെ അവർ  സംസാരിച്ചു.
പിന്നീട് ഞങ്ങളെ അടുത്ത് വിളിച്ച് അദ്ദേഹം ഓരോ കാര്യങ്ങളും വിശദീകരിച്ചു - ഞങ്ങൾക്ക് തൃപ്തിയാകുന്നത് വരെ അദ്ദേഹം സമയമെടുത്ത് പറഞ്ഞു കൊണ്ടേയിരുന്നു. ലിഫ്റ്റിൽ നിന്നിറങ്ങുമ്പോൾ ഞങ്ങൾ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു. അദ്ദേഹത്തിൻ്റെ കൂടെ ഉള്ള രണ്ടു യുവാക്കളെ അപ്പോഴും ഡോക്ടർ ശ്രദ്ധിക്കുന്നേയില്ല. എന്നിട്ടവർ ആസ്പത്രിക്കകത്ത് മറ്റൊരു ഭാഗത്തു കൂടി കയറി.
ഒരു മണിക്കൂർ കഴിഞ്ഞിരിക്കണം, ഹമീദ് ഡോക്ടർ പുറത്തെ കവാടത്തിലേക്ക് നടക്കുന്നു. ഞങ്ങൾ എഴുന്നേറ്റു നിന്നു. അദ്ദേഹമിങ്ങോട്ടാണ് വരുന്നത്. ഞങ്ങൾക്ക് വിസിറ്റിംഗ്‌ കാർഡ്/നമ്പർ തന്നു പറഞ്ഞു - എന്തെങ്കിലും അത്യാവശ്യമെങ്കിൽ വിളിക്കാം. ഒന്നും പേടിക്കണ്ട, ഉമ്മാൻ്റെ അസുഖം എത്രയും പെട്ടെന്ന് ഭേദമാകും. പ്രാർഥിക്കുക.
ആദ്യമായാണ് ഹമീദ് ഡോക്ടറെ ഞങ്ങൾ കാണുന്നതും മിണ്ടുന്നതും. പക്ഷെ ആ കൂടിക്കാഴ്ച ആദ്യമെന്നൊരിക്കലും തോന്നാത്തത് പോലെ ഒന്നായിരുന്നു. എത്ര പെട്ടെന്നാണ് ആ ശരീരഭാഷ ഞങ്ങളുമായി ഇണങ്ങിയത്. ദിവസങ്ങൾ കഴിഞ്ഞു അസുഖം ഭേദമായി ഉമ്മ ആസ്പത്രിയിൽ നിന്ന്  പുറത്തിറങ്ങി കാറിൽ കയറുന്നതിന് മുമ്പ് ഞാൻ ഹമീദ് ഡോക്ടറെ  വിളിച്ചു സന്തോഷം പങ്കു വെച്ചു.
ഇന്നലെ നമ്മെ വിട്ടുപിരിഞ്ഞ ജേഷ്ഠസഹോദരതുല്യനായ ആ ഭിഷ്വഗ്വരൻ്റെ പരലോകജീവിതം സന്തോഷത്തിലാക്കട്ടെ, സ്വർഗ്ഗപൂങ്കാവനം നൽകി അദ്ദേഹത്തെ അനുഗ്രഹിക്കുമാറാകട്ടെ - ആമീൻ

No comments:

Post a Comment