Tuesday 16 June 2020

നിറച്ചാർത്ത് /ഡോ : ഫംസീദ ടി.പി. പട്ല

നിറച്ചാർത്ത്

ഡോ : ഫംസീദ ടി.പി. പട്ല 

ഉറക്കത്തിന്റെ കൂടൊഴിഞ്ഞ് കണ്ണു തിരുമ്മിയെണീറ്റപ്പോഴാണ് മൊബൈലിൽ കിളി ചിലച്ചത്. മെസേജിന്റെ റിങ്ടോൺ. വാട്സ്ആപ്പിന്റെ വാതായനത്തിൽ ഹായ് എന്ന ആമുഖത്തോടെ അയച്ച മെസേജാേടു കൂടിയുള്ള തുടക്കം. അതിന് ചുവടെയുള്ള പേര്  ഭൂതകാലത്തിന്റെ നിമിഷങ്ങളിലേക്ക് ക്ഷിപ്രപ്രയാണം നടത്തിച്ചു.

''ഉമ്മാ... ദേ ഈ മെസ്സേജ്  നോക്കിയേ... ഇനായാന്റെ ഇതു പോലെ പിടിച്ചിരിക്കുന്ന ഫോട്ടോ അയക്ക്.''

Stay home എന്നെഴുതി വെച്ച കാർഡ് ബോർഡുമായി പിടിച്ച് നിൽക്കുന്ന കുട്ടിയെ മെൻഷൻ ചെയ്ത് അവൾ ആവശ്യപ്പെട്ടു. ഇപ്പോ ട്രെൻഡിങ് ആയിട്ടുള്ള ഫോട്ടോ കൊളാഷിന്റെ ഭാഗമായുള്ള പരിപാടിയാണ്.

''ഓ.. കെ..''

ചിരിക്കുന്ന സ്മൈലി ദാനമായി നൽകി.

മേൽപറഞ്ഞ സംഭവം ഒരുക്കുന്നതിന് വേണ്ടി പേപ്പറും കത്രികയും വെച്ച് കോപ്പ് കൂട്ടുന്നതിനിടയിൽ പതിവ് സംശയങ്ങളുടെ ഭാഗമെന്നാേണം ഓരോന്ന് ചോദിച്ച് അവൾ എന്റെ ഓരം പറ്റി നിന്നു.

'' എന്റെ ഹോം വർക്ക് എഴുതുന്നതാണോ?"

ചുരുണ്ട മുടി പിടിച്ച് കിണുങ്ങി അവൾ ചോദിച്ചു.

കാര്യങ്ങൾ സംഭവബഹുലമായി വിവരിച്ചു കൊടുക്കുന്നതിനിടയിൽ ഇടയ്ക്കൊന്നു ചോദിച്ചു:

'' കൊറോണ എന്താന്നറിയോ? ''

''ഉമ്മക്കറിയില്ലേ? അതൊരു വൈറസാണ്."

ഒട്ടും സങ്കോചമില്ലാതെയുള്ള മറുപടിയിൽ ഞാനൊന്നത്ഭുതപ്പെട്ടു.

'' നിനക്ക് വേറെ എന്തൊക്കെ അറിയാം ?''

''മൊബൈലില് കണ്ടതല്ലെ ? കൊറോണ വന്നാൽ പനി വരും. പപ്പാക്ക് മസ്കറ്റ്ന്ന് വരാൻ പറ്റുവോ. ? ഇങ്ങോട്ടേക്ക് ഫ്ലൈറ്റ് ഇല്ലല്ലോ? എന്റെ വെക്കേഷന് വരാമെന്ന് പപ്പ പറഞ്ഞതല്ലേ.. എന്നിട്ട് ..''

ദേഷ്യം കൊണ്ടവളുടെ മുഖം തുടുത്തു.

തുടർന്ന് അവളുടേതായ ആഖ്യാനരീതിയിൽ കൊറോണയെ കുറിച്ച് എനിക്ക് കയ് മെയ് കാട്ടി
വിവരിച്ചുതന്നു.

എന്റെ മൊബൈലെടുത്ത് കുത്തി കുറിക്കുന്നതിനിടയിൽ ഈ വിവരങ്ങളൊക്കെയും അവൾ മനസിലാക്കിയിരിക്കുന്നുവെന്ന് അന്താളിപ്പോടെയാണ് ഞാൻ തിരിച്ചറിഞ്ഞത്.

ശബ്ദങ്ങളുടെ ആരവങ്ങളില്ലാത്ത റോഡ് ചൂണ്ടിക്കാട്ടി ലോക് ഡൗണിനെ കുറിച്ച് എനിക്കവൾ കുഞ്ഞുവായിൽ വിവരിച്ചു.

മൂന്നു മാസത്തെ അടച്ചിരിപ്പ് ആ അഞ്ചു വയസുകാരിയിലുണ്ടായ ചിന്തകളുടെ മാറ്റങ്ങൾ ചുറ്റുപാടും നടക്കുന്ന യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളാനും ഉൾക്കൊള്ളിക്കുവാനും പോന്നതായിരുന്നുവെന്ന് ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു.

കാത്തു കാത്തിരുന്ന വേനലവധിയിലെ പപ്പയോടൊപ്പമുള്ള ബീച്ചിൽ പോക്കും പാർക്കിലെ കളികളും മറ്റും മറ്റും നഷ്ടപ്പെട്ടതിലുള്ള രോഷം ആ മുഖത്ത് നിന്ന് ഞാൻ ത്സടുതിയിൽ വായിച്ചെടുത്തു.

എന്തിനും പോന്ന മനുഷ്യനെ കണ്ണിനു പോലും അപ്രാപ്യമില്ലാത്ത അണുക്കൾ വരുതിയിലാക്കിയിട്ട് മാസങ്ങൾ കഴിഞ്ഞു. ലോകത്തെങ്ങും ഭീമമായ നഷ്ടങ്ങളുടെ നിരക്ക് മാത്രം. അത്തരം പ്രതിസന്ധിഘട്ടങ്ങളിൽ നിന്ന് സുരക്ഷിതരാണെങ്കിലും ഇനായയെ പോലെയുള്ള കുട്ടികളുടെ ലോകം ഇരുളടഞ്ഞത് വലിയ സംഘർഷമാണ് സൃഷ്ടിക്കുന്നത്.

വേനലവധി. അതവരുടെ ലോകമാണ്. അവരുടേത് മാത്രമായത്. ചിരിച്ച് കളിച്ചുല്ലസിച്ച് നടക്കേണ്ട നാളുകൾ. പുസ്തകങ്ങളുടെ പിറകെപ്പാച്ചിലില്ലാതെ, ഹോം വർക്കുകളുടെ അലട്ടലുകളില്ലാതെയുള്ള കുറച്ച് ദിനങ്ങൾ. ആ നിമിഷങ്ങളുടെ വീണ്ടെടുപ്പിന് കൊതിച്ചിരിക്കുന്ന കുട്ടികളെ എത്ര നാളിങ്ങനെ കാഴ്ച്ചപ്പെട്ടി (TV)ക്ക് മുന്നിൽ തളച്ചിടാൻ പറ്റും ?

മുറിച്ച് വെച്ച കഷ്ണങ്ങളിൽ ഞാൻ എഴുതാൻ പോകുന്ന വാക്യം മനസിൽ നൂറാവർത്തി വായിച്ചു.

STAY HOME

ഒരു ബോധോദയം വന്നുദിച്ചത് പോലെ പെട്ടെന്ന് കൈകൾ കട്ടിലിൽ കിടന്ന ഫോണിലേക്ക് നീണ്ടു. വിരലുകൾ ഞൊടിയിടയിൽ മുമ്പ് മെസേജയച്ച ചങ്ങാതിയിലേക്ക് നയിച്ചു. ടിക് ടിക് ശബ്ദത്തിന്റെ അകമ്പടിയോടെ മംഗ്ലീഷിൽ സന്ദേശം അയച്ചു.

" പറ്റുമെങ്കിൽ എന്നെ ഒഴിവാക്കണം. എനിക്കിത്തിരി തിരക്കുണ്ട്. സോറി.''

ഒപ്പം കൈകൂപ്പിയുള്ള രണ്ട് സ്മൈയിലി.

വെട്ടിയൊതുക്കിയ കടലാസുകഷ്ണങ്ങളിലേക്ക് ഒന്ന് നോക്കി. പിന്നെ തവിട്ടു നിറമുള്ള മതിലിലേക്ക്.

''ഇനായാ...''
''എന്തേ ഉമ്മാ ''
''നമ്മൾക്ക് ഇവിടെ പാർക്ക് ഉണ്ടാക്കിയാലോ.... ''

തിരിഞ്ഞു നോക്കുമ്പോൾ പ്രഭാത സൂര്യന്റെ ചിരിയുമായി അവൾ പതിവിലും കൂടുതൽ ഉത്സാഹത്തോടെ തൊട്ടുപിന്നിൽ നിൽക്കുന്നത് കണ്ടു.

No comments:

Post a Comment