Thursday 1 December 2016

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക് ഇനി ഒരശ്രദ്ധകൊണ്ട് ദുരന്തം വിളിച്ചു വരുത്തരുത് / അസ്‌ലം മാവില

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്
ഇനി ഒരശ്രദ്ധകൊണ്ട് ദുരന്തം വിളിച്ചു വരുത്തരുത്

http://www.kasargodvartha.com/2016/11/Kids-death-Attention-to-parents.html

അസ്‌ലം മാവില


കഴിഞ്ഞ ദിവസം ഒരു ദുരന്തം കാസർകോട് ബദിയടുക്കയിൽ  നടന്നു. രണ്ടു പിഞ്ചുമക്കൾ വീട്ടുമുറ്റത്തുള്ള കിണറിൽ വീണു അതി ദാരുണമായാണ് മരണപ്പെട്ടത്. രണ്ടു സഹോദരരുടെ നാലും രണ്ടും വയസ്സ് പ്രായമുള്ള കുട്ടികൾ. 

കിണറിനു ആൾമറയുണ്ട്, കുട്ടികൾക്ക് എത്തിനോക്കാൻ പോലും പറ്റാത്ത പാകത്തിലാണ് അതുള്ളതും. പക്ഷെ അത് മാത്രമായിട്ട് കാര്യമായില്ലല്ലോ. പിഞ്ചു പൈതങ്ങൾക്ക് കിണറിന്റെ ചുറ്റുമതിലിൽ കയറാൻ പാകത്തിന് അതിനു ചുറ്റും  കോൺക്രീറ്റ്  ജല്ലി കൂട്ടിയിട്ടുണ്ടായിരുന്നു. മാസങ്ങളായിരിക്കണം അതവിടെ തന്നെ. പലവട്ടം കുട്ടികൾ അതിനു മുകളിൽ കയറിയിരിക്കണം. ഉമ്മമാരും അയൽപ്പക്കക്കാരും അത് ശ്രദ്ധിച്ചിരിക്കണം. ഒരു വിരട്ടലോ കണ്ണുരുട്ടലോ കൊണ്ടോ കുട്ടികൾ അവിടെ നിന്ന് മാറിയിരിക്കും.  നാം അവിടെനിന്ന് മറയുന്ന സമയം വീണ്ടും കുട്ടികൾ വരും.  

കുഞ്ഞുമക്കളെ സംബന്ധിച്ചിടത്തോളം അതപകടമാണെന്നറിയില്ലല്ലോ. അവർക്കതൊരു സാഹസമാണ്, ഉത്‍സാഹമാണ്.  ആരുമില്ലാത്ത സമയം അവർക്ക് എത്തിനോക്കാൻ കിട്ടിയ അവസരം അവർ ഉപയോഗിച്ചു, മുതിർന്നവരുടെ അശ്രദ്ധ ഒന്നു കൊണ്ട് മാത്രം ആ അരുമ മക്കളുടെ ജീവൻ എന്നെന്നേക്കുമായി അങ്ങിനെ നഷ്ടപ്പെട്ടു. 

വിധിയെ നമുക്കാർക്കും തടുക്കാൻ സാധിക്കില്ല. പക്ഷെ വിധിയുടെ പേരും പറഞ്ഞു നാം ചെയ്യേണ്ട പ്രാഥമിക ഉത്തരവാദിത്തത്തിൽ നിന്ന് ആർക്കും ഒഴിഞ്ഞു മാറി നിൽക്കാനും  സാധിക്കില്ല. നമ്മുടെ വീട്ടുമുറ്റത്തും കിണറിന്റെ പരിസരത്തും സമാനമായ സീനുകൾ കാണാൻ പറ്റും.  അപകടമാണെന്ന് നമുക്ക് നൂറു ശതമാനം ഉറപ്പുള്ളത്, നാളേക്ക് ചെയ്യാമെന്ന് മാറ്റി വെച്ചത്. തലനാരിഴകൊണ്ട് രക്ഷപ്പെട്ട അപകട സീനുകൾ ഉണ്ടാക്കിയത്. ഇതേ പോലെ കോൺക്രീറ്റ് ജല്ലി യാകാം. ചെങ്കല്ലുകളാകാം. പൂഴിയാകാം. മണ്ണാകാം .  മടലാകാം. വിറക് കഷ്ണങ്ങളാകാം. തേങ്ങ പൊതിച്ച ചകിരിക്കൂട്ടമാകാം. എന്തു മാകാം.  ഇന്നേക്ക് തന്നെ അവിടെനിന്ന് നീക്കാൻ പറ്റണം.  അതും അവിടെകൂട്ടിയിട്ടു കിണറിനു ആൾമറ പൊക്കി കെട്ടിയിട്ട് ഒരു കാര്യവുമില്ല, കുഞ്ഞുമക്കളുള്ള വീട്ടിൽ പ്രത്യേകിച്ച്. ഇത് മാത്രമല്ല, സമാനമായ ഒരു പാട് നിസ്സാരമെന്ന് നമുക്ക് തോന്നുന്ന അപകടങ്ങൾ പതിയിരിക്കുന്ന കാര്യങ്ങളുണ്ട്. വീട്ടിൽ തൂങ്ങിയാടുന്ന ഇലക്ട്രിക്ക് വയർ മുതൽ ഇൻസുലേഷൻ പോയ  ഇസ്തിരി പെട്ടിവരെ.

ആ പിഞ്ചു മക്കൾ, നസ്‌വാനും റംസാനും,  പടച്ചവന്റെ സന്നിധിയിൽ എത്തിക്കഴിഞ്ഞു. പിലാങ്കട്ടയിലെ അവരുടെ   മാതാപിതാക്കളുടെ വറ്റാത്ത കണ്ണീർ ഇനിയും ബാക്കിയുണ്ട്. ആ കണ്ണീരിൽ നിന്ന്  നമുക്ക് പാഠമുൾക്കൊള്ളാൻ പറ്റണം . ചെറിയ ഒരശ്രദ്ധ കൊണ്ട് ആരുടെ  മക്കളും നഷ്ടപ്പെടരുത്. നമ്മുടെ അശ്രദ്ധയെ പഴിക്കുന്ന ഒരു അന്തരീക്ഷം ഉണ്ടാക്കുകയുമരുത്.  

No comments:

Post a Comment