Monday 26 December 2016

ചെറുകഥ / പൂമ്പാറ്റ/ അസീസ് പട്ള

ചെറുകഥ


പൂമ്പാറ്റ



...പിടിച്ചേയ് , അയ്യോ.. പിന്നേം പറന്നു, ചിന്നു ചിത്തംതുടിച്ചു പറന്നകലുന്ന പൂമ്പാറ്റയെ പിന്‍തുടര്‍ന്നു

“ചേച്ചീ...... ചേച്ചീ....... എനിക്കോടമേല , മെല്ലെ പൊകൂ...”

മണിക്കുട്ടന്‍ ഒരു ഇടതുകൈ മുട്ടിലൂന്നി തൊടിയിലെ പുല്‍മേടയില്‍ നിന്ന് ഇത്തിരി ഉയരമുള്ള ചെരുവിലേക്ക്‌ വലതു കാല്‍ വെച്ചു കൊണ്ട് പറഞ്ഞു., ഒരു നാലര അഞ്ചു വയസ്സ് പ്രായം കാണും, ചിന്നുന് ഏഴും.

അന്നൊരു ഞാറാഴ്ച, മണിക്കുട്ടന്‍ ചിന്നുവിന്‍റെ അപ്പച്ചിയുടെ മകന്‍, വിരുന്നു വന്നതായിരുന്നു, നഗരമദ്ധ്യത്തിലെ വീര്‍പ്പുമുട്ടിയ പ്ലാറ്റ് സംസ്കാരത്തിന്‍റെ നാല് ചുവരുകള്‍ക്കുള്ളില്‍ പൂമ്പാടറ്റകളുടേയും പക്ഷികളുടെയും ജീവനില്ലാത്ത ചിത്രങ്ങള്‍ മാത്രം ഓര്‍മയിലുള്ള മണിക്കുട്ടന് പറക്കുന്ന പൂമ്പാറ്റ അത്ഭുതമായി, അവന്‍റെ കൌതുകം വായിച്ചറിഞ്ഞ ചിന്നു അതിനെ ജീവനോടെ പിടിച്ചു കൊടുക്കാന്‍ തന്നെ തീരുമാനിച്ചു.

കുങ്കുമ നിറത്തിലുള്ള പെറ്റികൊട്ടും ഇരുവശങ്ങളിലായി ഹയര്‍ക്ലിപ്പ് കൊണ്ട് ചേര്‍ത്തുവെച്ച മുടിക്കെട്ടും നെറ്റിയില്‍ ഒരു കൊച്ചു പൊട്ടും, സുന്ദരിയാണ്, കൈകളില്‍ കരിവള, പാദസരമണികള്‍ അവളുടെ ഓട്ടത്തിനൊത്തു തെയ്യം തുള്ളി.

“ന്നാ വേഗം വാ........”

ഓട്ടം നിര്‍ത്തി ഇത്തിരി ഉയരത്തില്‍ നിന്നും തിരിഞ്ഞു നോക്കി ചിന്നു പറഞ്ഞു, നിക്കറും ടീശേട്ടും, ഇടതു കയ്യില്‍ ഒരു സ്വര്‍ണ്ണവള, ഇരു കവിളിലും കറുത്ത കുത്തുപൊട്ടു, ചിരിക്കുമ്പോള്‍ പൊട്ടു നുണക്കുഴിയില്‍ മറയും, കുറുമ്പന്‍... അതാ മണിക്കുട്ടന്‍

മണിക്കുട്ടന്‍ അടുത്തെത്തിയപ്പോള്‍ ചിന്നു പറഞ്ഞു

“നീ പിന്നില്‍ നിന്നും വിളിച്ചപ്പോള്‍ പൂമ്പാറ്റ എങ്ങോ പറന്നു പോയി,”

നിരാശാഭാവത്തില്‍ മുഖം കോട്ടി അവനെ നോക്കി,
പേടിയും സങ്കടവും തളം കെട്ടിയ മുഖമുയര്‍ത്താതെ കണ്ണിലൂടെ മേല്പോട്ട് നോക്കി.

പാവം തോന്നിയ ചിന്നുവിന്‍റെ മുഖത്തു പുഞ്ചിരി വിടര്‍ന്നു.

“സരോല്ലട്ടോ, ഇനിയോരിക്കോ പിടിച്ചു തരാം... വാ നടക്കു”,

അവള്‍ അവന്‍റെ കൈ പിടിച്ചു കാട്ടാവണക്കിന്‍ (കമ്മട്ടി) കൂട്ടത്തിലേക്ക് ലക്‌ഷ്യം വെച്ചു.

“ഞാന്‍ വേറൊരു സൂത്രം കാണിച്ചു തരാം, മുത്തശ്ശി കാണിച്ചതാ..”

“എന്താ?,” ചൊറിയണം തട്ടിയ ഭാഗം തടവിക്കൊണ്ട് അവന്‍ ചോദിച്ചു

“വാ കാണിച്ചു, തരാം.... പറഞ്ഞാല്‍ മനസ്സിലാവില്ല്യ”,

നേരെ നടന്നു ചെത്തിപ്പൂപറിച്ചു മണിക്കുട്ടന്‍റെ പോക്കറ്റിലിട്ടു, പതുക്കെ വലതുകാല്‍ മുന്നോട്ടുവച്ചു അപ്പുറത്തുള്ള നല്ല പഴുത്ത മൂന്നു ചെത്തിപ്പഴം  കുലയോടെ പിഴുതെടുത്ത് ഒരെണ്ണം അവള്‍ വായിലിട്ടു, മറ്റേതു മണിക്കുട്ടനും കൊടുത്തു.

മിച്ചം വന്ന ഒന്ന് ചുരുട്ടിയ കൊച്ചിളം കൈവെള്ള നിവര്‍ത്തി പഴത്തെയും മണിക്കുട്ടനെയും മാറി മാറി നോക്കി, അടുത്ത് ചെന്ന് കുരു തുപ്പിക്കളയാന്‍ പറഞ്ഞു, വാത്സല്യത്തോടെ കയ്യിലുള്ള പഴം അവന്‍റെ വായില്‍ വെച്ചു കൊടുത്തു., അവന്‍ മനസ്സ് നിറഞ്ഞു പുഞ്ചിരിച്ചു.

കാട്ടാവണക്ക് ചെടിയില്‍ നിന്നും ഒരില പൊട്ടിച്ചു കറ ചെത്തിപ്പൂവിന്‍ തുമ്പത്തു പുരട്ടി പതുക്കെ ഊതി.......

“ഹായ് ... കുമിളകള്‍, കുമിളകള്‍...” അവന്‍ തുള്ളിച്ചാടി

വീണ്ടും കറ പുരട്ടി അവനെക്കൊണ്ട്‌ ഊതിച്ചു .. ഫൂ... ഒറ്റ ഊത്ത്, പൂവ് തെന്നെ തെറിച്ചു പോയി.....

“കുറുമ്പന്‍, നശിപ്പിച്ചു...” അവള്‍ പിറുപിറുത്തു.....

മണിക്കുട്ടന്‍ വലതു കൈ വലതു കണ്ണില്‍ തിരുമ്മി ചുണ്ട് കോട്ടി വിങ്കി..

“ഇനി അങ്ങിനെ ചെയ്യില്ലേച്ചി........”

അവന്‍റെ തളിരിളം മനസ്സില്‍ മനസ്താപം തുളുമ്പി

“സരോല്ലെട്ടോ... “

അവള്‍ വീണ്ടും അവന്‍റെ പോക്കറ്റില്‍ നിന്നും പൂവെടുത്ത് ആവര്‍ത്തിച്ചു . കുമിളകള്‍ അവരുടെ തലയ്ക്കു മീതെ വായുവില്‍ ആന്ദോളനമാടി... മണിക്കുട്ടന്‍ സന്തോഷം കൊണ്ട് കൈ കൊട്ടി ചുറ്റിത്തിരിഞ്ഞു കണ്ടാസ്വതിച്ചു.. സൂര്യന്‍ ഇരുള്‍ വീഴ്ത്തി പക്ഷികള്‍ കൂടുകള്‍ ലക്‌ഷ്യം വെച്ച് കളകളാരവം മുഴക്കി പറന്നകന്നു...


അസീസ് പട്ള

No comments:

Post a Comment