Friday 23 June 2017

ഖുർആൻ ഹൃത്തിൽ സൂക്ഷിച്ച് ത്വയ്യിബ് വന്നു പട്ലയിൽ ഒരു ഹാഫിദ് കൂടി .../ അസ്ലം മാവില

*ഖുർആൻ ഹൃത്തിൽ*
*സൂക്ഷിച്ച് ത്വയ്യിബ് വന്നു*
*പട്ലയിൽ*
*ഒരു ഹാഫിദ് കൂടി ...*
________________

അസ്ലം മാവില
________________

ഖത്വീബ്  ഇബ്രാഹിം ദാരിമി  മൗലവി  ജുമുഅ: ഖുതുബയ്ക്കായി മിമ്പർ ലക്ഷ്യമാക്കി നടന്നു. അദ്ദേഹം സലാം പറഞ്ഞിരുന്നു. ഇപ്പോൾ ബാങ്ക് വിളിക്കുന്നത്  തൂവെള്ള തൊപ്പി ധരിച്ച ഒരു കൗമാരക്കാൻ.  അതിമനോഹരമായ ശബ്ദം. എനിക്ക് ആളെ മനസ്സിലായില്ല. ജുമുഅ: നമസ്കാരം കഴിഞ്ഞ് ആരെന്ന് ഞാൻ തിരക്കി.  ഖുർആൻ ഹൃത്തിൽ
സൂക്ഷിക്കാൻ അപുർവ്വ ഭാഗ്യം സിദ്ധിച്ച കുഞ്ഞു വ്യക്തിത്വം, ത്വയ്യിബ്, ഹാഫിദ് ത്വയ്യിബ് സുവാദ്. കോയപ്പാടി ബഷീർ - നസീറ ദമ്പതികളുടെ മക്കളിൽ മൂന്നാമൻ.

കഴിഞ്ഞ മൂന്ന് വർഷമായി ത്വയ്യിബ് ഖുർആൻ ഹൃദിസ്ഥമാക്കാൻ തുടങ്ങിയിട്ട്.  നെല്ലിക്കട്ടയിലെ പ്രശസ്തമായ അൽനൂർ ഹിഫ്ദ് കോളേജാണ് ഗുരുകുലം.   മുഹമ്മദ് അബ്ദുൽ ഖാദർ സാഹിബ് മുൻ കൈ എടുത്ത് ആരംഭിച്ച സ്ഥാപനം തന്നെ. ഇവിടെ നിന്ന് തന്നെയാണ് പട്ലക്കാരായ ബാസിം ബഷീറും
സഫ്വാൻ അബ്ദുന്നാസറും
ഫഹീം അബ്ദുൽ അസീസും ഹാഫിദുമാരായത്.


 പ്രിൻസിപ്പാൾ ഹാഫിള് ഫഹദ് ഉസ്താദുൾപ്പെടെയുള്ള ഗുരുനാഥന്മാരുടെ സ്നേഹവും പരിലാളനയും ശിക്ഷണവുമേറ്റുവാങ്ങിയാണ് ത്വയ്യിബ് ഹാഫിദ് പഠനം പൂർത്തിയാക്കിയത്. അൽ നൂറിലെ കുട്ടികളുടെ എഴുത്തുപുരയിലെ സജിവ സാനിധ്യം കൂടിയാണ്  ഈ പതിനാലുകാരൻ. ചെറുതായി കവിതകളും  ഗാനങ്ങളും ത്വയിബിന്  വഴങ്ങും. (നല്ലൊരു ഗായകൻ കൂടിയായ  ത്വയ്യിബിന്റെ അനിയൻ മിസ്അബ് മദ്രസാ സാഹിത്യ- കലാ മൽസരങ്ങളിൽ സംസ്ഥാന തലത്തിൽ  പ്രതിഭ തെളിയിച്ച വിദ്യാർഥി കൂടിയാണെന്ന്  കൂട്ടത്തിൽ എഴുതട്ടെ). മിസ്അബിനെ കൂടാതെ ബഷ്റീന, മുആദ് ,  സെബാ എന്നിവർ സഹോദരങ്ങൾ.

എന്റെ പിതാവിന്റെ സുഹൃദ് വലയത്തിലെ മർഹൂം ഇംഗ്ലിഷ് മുഹമ്മദ് കുഞ്ഞി സാഹിബിന്റെ പേരക്കുട്ടി കൂടിയാണ് ത്വയിബ്.  (ഈ സന്തോഷം കാണുവാനും അത് പങ്കിടാനും അവരാരും ഇല്ലല്ലോ എന്നത് മാത്രമാണ് ഒരു സങ്കടം. അവരുടെ മഗ്ഫിറത്തിനും മർഹമത്തിനും വേണ്ടി റമദാനിന്റെ ഈ പുണ്യ നേരങ്ങളിൽ നമുക്ക് അകമഴിഞ്ഞ് പ്രാർഥിക്കാം.)

 കിടപിടിക്കാൻ പറ്റാത്ത
 ലോകത്തിലെ ഏറ്റവും ഔന്നത്യ സ്ഥാനം ലഭിക്കുന്ന ഒന്നാണല്ലോ ഹാഫിദ് പദവി. ത്വയ്യബ് എന്ന 14 കാരൻ പ്രായത്തേക്കാളേറെ ആദരിക്കപ്പെടുന്നതും അത് കൊണ്ട് തന്നെയാണ്.

ത്വയ്യബ് താങ്കൾക്കിത് എന്നെന്നും നിലനിർത്തുവാൻ റബ്ബ് അനുഗ്രഹിക്കട്ടെ, ഒപ്പം ആയുരാരോഗ്യ സൗഖ്യവും നേരുന്നു.

 ജസാക്കല്ലാഹ്! 🌱
________________________
www.rtpen.blogspot.com

No comments:

Post a Comment