Monday 5 September 2016

അധ്യാപക ദിനം: എന്റെ പ്രിയപ്പെട്ട നാരായണൻ മാഷ്


http://www.gulfevision.com/2016/09/05/art-tchr/
അസ്‌ലം മാവില

(www.gulfevision.com)എല്ലാ അധ്യാപകരും എനിക്ക് പ്രിയപ്പെട്ടവരാണ്. അവരുടെ സ്നേഹതലോടലുകളിൽ വളർന്ന ഒരാളാണ് ഞാൻ. ഇന്ന് എഴുതുന്നത് എന്റെ പ്രിയപ്പെട്ട നാരായണൻ മാഷെ പറ്റിയാണ്. മായിപ്പാടി നാരായണൻ മാഷ്.
ഞാൻ അഞ്ചാം ക്ലാസ്സിൽ ഉള്ളപ്പോഴാണ് അദ്ദേഹം പടല സ്‌കൂളിലേക്ക് വരുന്നത്. ഞങ്ങൾക്ക് ശാസ്ത്ര വിഷയങ്ങൾ പഠിപ്പിക്കാൻ മാഷ് വന്നിട്ടുണ്ടെന്ന് അറിയാം. അത് നാട്ടുകാരനായ ആളാണെന്നു അറിയില്ല. വന്നപ്പോൾ തന്നെ അദ്ദേഹത്തിന് പ്രധാനാധ്യാപകൻ ഉത്തരവാദിത്വം നൽകിയത് പാഠപുസ്തകങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ടതാണ്. അന്ന് പാഠപുസ്തകങ്ങൾ മാത്രമല്ല നോട്ടുബുക്കുകൾ സ്‌കൂൾ വഴി ലഭിച്ചിരുന്നു. കടലാസിന്റെ ഗുണമേന്മ കുറവാണെങ്കിലും വിലയും അതുപോലെ വളരെ കുറവായിരുന്നു.
പുസ്തക വിതരണ തിരക്കായത് കൊണ്ടാകാം, ഞങ്ങൾ അദ്ദേഹത്തെ ആദ്യം കാണുന്നത് ക്ളാസ് റൂമിലല്ല, പുസ്തകങ്ങൾ അട്ടിവെച്ച ഒരു ചെറിയ സ്റ്റോർ റൂമിലാണ്. അതിനിടയിൽ പുസ്തകങ്ങൾ വാങ്ങാൻ വരുന്നവരെയൊക്കെ ചിരിച്ചുകൊണ്ട് അറ്റെൻഡ് ചെയ്യുന്നുണ്ട്. രക്ഷിതാക്കളൊക്കെ പതിവിനു വിപരീതമായി വളരെ ഫ്രീ ആയിട്ടാണ് സംസാരിക്കുന്നത്, അതിന് അദ്ദേഹം മറുപടി പറയുന്നത് നമ്മുടെ തന്നെ തനി നാടൻ മലയാളത്തിൽ. ഒരു സ്‌കൂൾ മാഷ് കാസർകോടൻ മലയാളത്തിൽ സംസാരിക്കുന്നത് കാണുന്നത് ആദ്യമായിട്ടായിരുന്നു. പിന്നീടാണ് അറിഞ്ഞത് അദ്ദേഹം ഞങ്ങളുടെ തൊട്ടടുത്ത നാട്ടുമ്പുറത്ത് കാരനാണെന്ന്. വരുന്നതും പോകുന്നതും ഞങ്ങളുടെ വീടിനു തൊട്ടുമുകളിലുള്ള ഇടവഴിയിൽ കൂടി. അതോടെ അദ്ദേഹം മായിപ്പാടിക്കാരനെന്നു ഉറപ്പിച്ചു.
അഞ്ചിലേക്കുള്ള പാഠപുസ്തകങ്ങൾ വന്നെന്നറിഞ്ഞു അന്നൊരു ഒഴിവു ദിവസമാണ് ഞാൻ രാവിലെ തന്നെ സ്‌കൂളിൽ എത്തിയത്. തലേദിവസം രാത്രി ഉപ്പ എന്നോട് പറയുകയും ചെയ്തിട്ടുണ്ട് – പാഠ പുസ്തകങ്ങൾ വൈകുന്നേരം ഏറെ വൈകിയിട്ട് സ്‌കൂൾ എത്തിയിട്ടുണ്ട്, പിറ്റേ ദിവസം രാവിലെ ഒമ്പത് മണിക്ക് മുമ്പ് തന്നെ നാരായണൻ മാഷെ പോയി കാണണം, അദ്ദേഹം പുസ്തകങ്ങൾ തരുമെന്ന്. നല്ല മഴയുള്ള ദിവസമായിരുന്നു അന്ന്, വെള്ളിയാഴ്ചയും. പുസ്തകങ്ങൾ വാങ്ങാൻ കുട്ടികൾ വന്നുകൊണ്ടിരിക്കുകയാണ്. മുമ്പൊന്നും ഇല്ലാത്ത രൂപത്തിൽ ഡിസൈൻ ചെയ്ത പുതിയ പുറംചട്ടയാണ് മിക്ക പുസ്തകങ്ങൾക്ക്. ചരിത്രപുസ്തകത്തിന്റെ പുറം ചട്ടയിൽ സ്വാതന്ത്ര്യ സമര നേതാക്കളുടെ കളർ ചിത്രങ്ങൾ. ജീവശാസ്ത്ര പുസ്തകത്തിലെ പുറം ചട്ടയിൽ നിറയെ പൂക്കളും മൃഗങ്ങളും. അതിലെ ഒരു പൂവ് എന്റെ മനസ്സിൽ എവിടെയോ തട്ടി. നമ്മുടെ നാട്ടിൽ അപൂർവ്വമായി കാണുന്ന ഒരിനം പൂവ്. ലില്ലി പൂവിന്റെ സൗന്ദര്യം. നിറമാണെങ്കിൽ അറ്റം ചെമപ്പ്, അതിന്റെ തൊട്ടു താഴെ മഞ്ഞ. ചെമപ്പും മഞ്ഞയും കലർന്ന ഈ ഇതളുകൾ (sepal ) തീനാളം പോലെയുണ്ട് കാണാൻ. അവ മുകളിലേക്ക് വന്നു ഒരു കുടം പോലെ രൂപം ഉണ്ടാക്കിയിട്ടുണ്ട്. തൊട്ടുതാഴെയുള്ള നേർത്ത ഇതളുകൾ (petal) താഴെക്ക് ഇരു വശങ്ങളിലേക്ക് വിടർന്നിട്ടുമുണ്ട്. അതിന്റെ അറ്റം മഞ്ഞ നിറമുള്ള കുഞ്ഞിക്കാലുകൾ പോലെ കാണാൻ അതിലേറെ ഭംഗിയും . ഒരു തരം ഓർക്കിഡ് ഫ്ലവർ എന്ന് തോന്നുന്നു.
എന്റെ പുസ്തകം പെങ്ങളുടെ കയ്യിൽ കൊടുത്തു ചിന്നം പിന്നം പെയ്യുന്ന മഴ വകവെക്കാതെ ഞാൻ വീട്ടിലേക്കോടി. തലേദിവസവും ഞാൻ വരുന്ന വഴിയിൽ വേലിയിൽ ഒരു ചെടിയിൽ ഇതേ പോലുള്ള പൂക്കൾ മൂന്നു നാലെണ്ണം കണ്ടതാണ്. അവയിലൊന്നിനെ ഞാൻ വേദനിപ്പിക്കാതെ പറിച്ചെടുത്തു നാരായണൻ മാഷെ കാണിച്ചു. പുസ്തകചട്ടയിലെ പൂവും കാണിച്ചു. അദ്ദേഹമെന്നെ എന്നെ ആപാദചൂഡം നോക്കി. പേര് ചോദിച്ചു. പുറംതട്ടി പറഞ്ഞു – Very Good, Good boy . ആദ്യമായിട്ട് ഇംഗ്ലീഷിൽ എനിക്ക് ലഭിച്ച അപ്രീസിയേഷൻ. അന്ന് മുതൽ എനിക്ക് നാരായണൻ മാഷ എന്തൊക്കെയായിരുന്നു. അദ്ദേഹത്തിന് ഞാനും.
ശാസ്ത്ര വിഷയങ്ങളിൽ അദ്ദേഹത്തിന് നല്ല അവഗാഹം ഉണ്ട്. അദ്ദേഹത്തിന്റെ ക്‌ളാസ്സുകൾ അത്ര തന്നെ രസകരവുമായിരുന്നു. മാഷ് പഠിപ്പിച്ചതും ഹൈസ്ക്കൂൾ ക്ലാസ്സിൽ എത്തിയപ്പോൾ സംസാരിച്ചതും എന്നെ ഒരു വിദ്യാർത്ഥി എന്ന നിലയിൽ കണ്ടല്ലായിരുന്നു. അർഹിക്കുന്നതിലധികം പരിഗണന അദ്ദേഹമെനിക്ക് നൽകി. എന്നോട് ഇടപെടുമ്പോഴൊക്കെ എന്തോ അങ്ങിനിയൊരു ബന്ധം കാത്തു സൂക്ഷിച്ചു. എന്റെ ഉപ്പയോടും അദ്ദേഹം വലിയ സ്നേഹബന്ധം നിലനിർത്തി. ഉപ്പയോടുള്ള ആദരവ് കൊണ്ടാകാം അദ്ദേഹം എന്നോടും അങ്ങിനെയൊരു സ്നേഹബന്ധം ഇന്നും സൂക്ഷിച്ചു പോരുന്നത്. പഠനകാര്യത്തിലും മറ്റുള്ളവയിലും അദ്ദേഹം അമിതമായി എന്നെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എവിടെക്കണ്ടാലും അദ്ദേഹം കുടുംബകാര്യങ്ങൾ അന്വേഷിക്കും. ഉപ്പ, ഉമ്മ എല്ലാവരും അദ്ദേഹത്തിന്റെ സംസാരത്തിൽ വരും. ഇന്നും ആ ഗുരുശിഷ്യ ബന്ധം തുടരുന്നു. ഒരു മാതൃകാ അധ്യാപകനെ പറയാൻ എന്നോട് ആവശ്യപ്പെട്ടാൽ എന്റെ വിരൽ ആദ്യം ചൂണ്ടുക നാരായണൻ മാഷിലെക്കായിരിക്കും.
മൂന്ന് വർഷങ്ങൾക്ക് മുമ്പ്. ഗെയിൽ വാതക പൈപ്പ് ലൈനിനെതിരെ കാസർകോട് ഭാഗങ്ങളിൽ ജനരോഷം ആളിക്കത്തുന്ന ദിനരാത്രങ്ങൾ. ജനവാസ കേന്ദ്രങ്ങളിൽ പൈപ്പ് ലൈൻ സ്ഥാപിച്ചാൽ ഉണ്ടാകുന്ന കെടുതികൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ രാഘവൻ മാഷിന്റെ നേതൃത്വത്തിൽ സംഘടിച്ചു. ഈ വിഷയം സംസാരിക്കാൻ മായിപ്പാടിയിലെ ഒരു നാട്ടിൻകൂട്ടായ്മയിലേക്ക് എന്നെയാണ് ക്ഷണിച്ചത്. മായിപ്പാടിയിലെ പഴയ രാജകൊട്ടാരത്തിന്റെ തൊട്ട് മുമ്പിലുള്ള ഒരു തുറസ്സായ സ്ഥലത്താണ് നാട്ടുകാർ ഒത്തുകൂടിയത്. രാഘവൻ മാഷടക്കം ഒരുപാട് പേരുണ്ട്. ഞാൻ സംസാരിക്കാൻ എഴുന്നേറ്റു. സദസ്സിൽ നാരായണൻ മാഷെ ഞാൻ കണ്ടു. അദ്ദേഹത്തെ സ്നേഹപൂർവം ഞാൻ വേദിയി ലേക്ക് ക്ഷണിച്ചു. മനസ്സില്ലാമനസ്സോടു കൂടിയാണ് എന്റെ നിർബന്ധത്തിനു വഴങ്ങി അദ്ദേഹം വേദിയിൽ വന്നിരിക്കുന്നത്.
എന്റെ പ്രസംഗം കഴിഞ്ഞു. നാരായണൻ മാഷ് സംസാരിക്കാൻ ഉദ്ദേശിച്ചതായിരുന്നില്ല. അപ്രതീക്ഷിതമായി അദ്ദേഹം എല്ലാവരുടെയും അനുവാദത്തോടു എഴുന്നേറ്റ് നിന്നു. വികാരാധീതനായി മാഷ് പറഞ്ഞു – ”ഈ സംസാരിച്ചത് എന്റെ പ്രിയപ്പെട്ട ശിഷ്യൻ ആണ്. അതഭിമാനത്തോടെ നിങ്ങളോട്പറയാൻ മാത്രമാണ് ഇപ്പോൾ ഞാൻ എഴുന്നേറ്റത്” . അന്നെനിക്കുണ്ടായ ആനന്ദം കണ്ണുനീർ രൂപത്തിൽ കവിളിൽ ചാലിട്ടൊഴുകി. വർഷങ്ങൾക്ക് മുമ്പ് ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ മാഷ് എന്നെ തോളത്തു തട്ടി അഭിനന്ദിച്ച ഓർമ്മകളിലേക്ക്ഒരിക്കൽ കൂടി ആ വാക്കുകൾ എന്നെ കൂട്ടി കൊണ്ട് പോയി.
റിട്ടയേർഡ് ജീവിതം നയിക്കുന്ന എന്റെ പ്രിയപ്പെട്ട നാരായണൻ മാഷ് തന്നെയാകട്ടെ ഇന്നത്തെ അധ്യാപകദിനത്തിൽ എന്റെ ഓർമ്മകളെ സമൃദ്ധമാക്കാൻ. എന്റെ എല്ലാ അധ്യാപകർക്കും ആയുരാരോഗ്യസൗഖ്യം നേരുന്നു.

Narayanan Master : Second from Right.  Others from Left to Right. San Mavilae, Adbu Rahiman Master,  Kunhiraman Master, Periya Narayanan Master, Abbas Master

No comments:

Post a Comment