മാസങ്ങൾക്ക് മുമ്പ്
ഒരു തമിഴ് പയ്യൻ ചിറ്റപ്പന്റെ ചൂടാറാത്ത മയ്യത്തിന്റെ
അരികിൽ നിന്ന് ഒരു സെൽഫി അയച്ചു - അപ്പാ
അപ്പൂപ്പന്റെ മയ്യത്ത്
പശ്ചാത്തലമാക്കി അറബിപ്പയ്യനും സെൽഫി എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അന്ന് അതിന് വന്ന വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും
കയ്യും കണക്കുമില്ല. ഇപ്പോൾ ഒരു മലയാളി യുവാവ്
മയ്യത്തുംകാട്ടിലേക്കാണ് സെൽഫിക്കായി തന്റെ മൊ-ക്യാമറ ഫോക്കസ് ചെയ്തിരിക്കുന്നത്.
ഇങ്ങിനെയൊക്കെ ചെയ്യുമ്പോഴേ
ശ്രദ്ധിക്കപ്പെടൂ എന്നാണോ ? അതല്ല ഇത്രയൊക്കെയായില്ലേ
ഇതും കൂടി ഇരിക്കട്ടെ എന്നാണോ ? മനുഷ്യരുള്ളിടത്തൊക്കെ
ഈ ഫോട്ടോയും ഊര് ചുറ്റുന്നുണ്ടാകണം. മനുഷ്യപ്പറ്റുള്ളിടത്തൊക്കെ ഈ വിഷയം പ്രയാസത്തോടെ
ചർച്ച ചെയ്യുന്നുണ്ടാകും.
ഇനി കുറച്ചു കൂടി
വരാൻ ബാക്കിയുണ്ട്, മരിച്ച വ്യക്തിയുടെ, വിതുമ്പുന്ന ബന്ധുക്കളുടെ
അടുത്തിരുന്ന് സെൽഫി. പള്ളിക്കാട്ടിലേക്ക് കൊണ്ട് പോകുമ്പോൾ, ആളുകളെ തടുത്തു നിർത്തി മയ്യത്ത് കട്ടിൽ ഇറക്കി അതിന് മുന്നിൽ നിന്നുള്ള സെൽഫി..... അങ്ങനെയങ്ങനെ.
നിങ്ങൾ സെൽഫി എടുക്കുന്നതല്ല
പ്രശ്നം. ഇത്തരം വേളകളിൽ തെറ്റല്ലെന്ന് ബോധ്യം കൊണ്ടാണല്ലോ അതെടുക്കുന്നത്. നിങ്ങളോട്
പറഞ്ഞു ജയിക്കാൻ ഒരു പക്ഷെ ആരുമുണ്ടാകില്ല ഭൂലോകത്തിൽ. അമ്മാതിരി ഞായങ്ങളാണല്ലോ നിരത്തുന്നതും. പക്ഷെ, അത് നാലാൾ കാണാൻ സോഷ്യൽ മീഡിയയിലയച്ചു ലൈക്കിന്
നന്ദിയും അൺലൈകിനു തോന്ന്യാസവും പറയുന്നതാണ് അസഹനീയം. അവിടെയും നിറവും മതവും കൊടിയും
കൊഞ്ഞാട്ടും കണ്ടു പക്ഷം പിടിക്കുന്നത് അതിലേറെ മോശം.
ചില ചിട്ടവട്ടങ്ങൾ
മനുഷ്യരോട് സ്വയം പറയും. അത് ശരി, ഇത് പാടില്ല എന്നൊക്കെ. കല്യാണ സദസ്സിൽ പോയി കൂട്ടത്തിൽ
കൂടി നിങ്ങൾ ചിരിക്കുന്നതും അവിടെ നിരങ്ങി ഫോട്ടോ എടുക്കുന്നതും, മരണ വീട്ടിൽ പോയി ഓടിച്ചാടി നടക്കുന്നതും അവിടെ
എത്തിയവരുടെയൊക്കെ കൂടെ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും നിങ്ങൾ സ്വയം ഒരുമ്പെട്ട്
ക്യാമറ ക്ലിക്ക് ചെയ്യുന്നതും. ഇത് രണ്ടും ഒന്നാണോ ? മരണ വീട്ടിൽ ഒരാൾ
അമ്മാതിരി കാണിക്കുന്നതിനെ കോപ്രായമെന്നല്ല
ഹറാംപിറപ്പ് എന്നേ മൂക്ക് താഴോട്ടുള്ള ആരും പറയൂ.
മയ്യത്തുംകാട്ടിൽ പോയി ഫോട്ടോ എടുപ്പല്ല, നാല് ടവ്വൽവേഷക്കാരെ
പശ്ചാത്തലമാക്കി നമ്മിൽ ഒരാൾ മൊബൈലിൽ സെൽഫി എടുത്തു കാര്യവുമായി അടിക്കുറിപ്പ് എഴുതി
സോഷ്യൽ മീഡിയയിൽ ഗമയിൽ പോസ്റ്റി അതിന് ലൈകും അൺലൈകും എണ്ണുന്നവനെ എന്ത് വിളിക്കണം ? ഗുണ്ടർട്ടിന്റെ നിഘണ്ടു വേണ്ട,
നിലവിലുള്ള ലേറ്റസ്റ്റ് ഡിക്ഷണറി
തന്നെ നമുക്ക് തപ്പാമല്ലോ.
No comments:
Post a Comment