Monday 5 September 2016

ബൊളീവിയന്‍ പ്രക്ഷോഭവും തൊഴിലാളികളുടെ പങ്കും/ അസ്‌ലം മാവില


അസ്‌ലം മാവില 


ലാറ്റിൻ അമേരിക്കൻ രാജ്യമാണ് ബൊളീവിയ. അയൽ രാജ്യങ്ങൾ ബ്രസീൽ, പരാഗ്വ, അർജന്റീന , ചിലി, പെറു. മൂന്നിൽ ഒരു ഭാഗവും പർവത നിരകൾ,. ഖനികളാൽ സമ്പന്നമാണ് ബൊളീവിയ, 53 ശതമാനം പൗരന്മാർ ദരിദ്രരാണെങ്കിലും.  സ്പെയിനിന്റെ അധീനത്തിലുള്ളപ്പോൾ ബൊളീവിയലിൽ നിന്നും ഖനനം ചെയ്ത വെള്ളി കൊണ്ടായിരുന്നു സ്പാനിഷ് ഭരണാധികാരികൾ കൊട്ടാരം മോടിപിടിപ്പിച്ചിരുന്നത്. (അന്ന് ബൊളീവിയയുടെ പേര് അപ്പർ പെറു എന്നായിരുന്നു. ഇന്നും പ്രധാനപ്പെട്ട ഔദ്യോഗിക ഭാഷ സ്പാനിഷാണ് ). വെള്ളീയം (tin ) ഖനനത്തിൽ ലോകപ്രശസ്തമാണ് ബൊളീവിയ.  

 ചില നിബന്ധകൾ പാലിച്ചു കൊണ്ട് 10 വയസ്സ് മുതൽ തൊഴിൽ ചെയ്യാൻ  നിയമപ്രാബല്യം നൽകിയ ലോകത്തിലെ ഏക രാജ്യം കൂടിയാണ് ബൊളീവിയ. പട്ടിണി രാജ്യങ്ങളുടെ പട്ടികയിൽ ഉള്ള ഈ രാജ്യം ഇതിനു ന്യായം പറയുന്നത് വിശന്നു പൊരിയുന്ന അവർ പിന്നെ പണിയെടുക്കാതെ എന്തുചെയ്യണമെന്നാണ്. 2014 മുതൽ ഈ നിയമം പ്രാബല്യത്തിലുണ്ട്. 

ഇത് കൊണ്ടൊന്നുമല്ല ബൊളീവിയ ലോക മീഡിയയിൽ ഇപ്പോൾ ശ്രദ്ധ പിടിച്ചത്. ഇക്കഴിഞ്ഞ ആഴ്ച, ആഗസ്ത് 25 -നു അവിടെ ഒരു കൊലപാതകം നടന്നു. ഖനന സംബന്ധമായ ബൊളീവിയയിൽ മാസങ്ങളായി പ്രശ്നങ്ങൾ തുടങ്ങിയിട്ട്. പ്രക്ഷോഭങ്ങൾ നിരന്തരം നടന്നു. വഴിതടയൽ സമരം തുടങ്ങിയതോടെ പോലീസുമായുള്ള ഏറ്റുമുട്ടലിൽ 2 പ്രക്ഷോഭകാരികൾ ആദ്യം  കൊല്ലപ്പെട്ടു. അതോടെ പ്രശ്‌നം രൂക്ഷമാവുകയും എല്ലാ നിയന്ത്രണം വിടുകയും ചെയ്തു. ഖനിത്തൊഴിലാളികളുമായി ചർച്ചക്ക് വേണ്ടി ഗവണ്മെന്റിന്റെ ഭാഗത്തു നിന്ന് പ്രതിനിധിയായി നിയോഗിച്ചത് ഉപപ്രധാനമന്ത്രി റുഡോൾഫോ ഇലാനിസിനെയായിരുന്നു.. പകുതി വഴിക്ക് പ്രക്ഷോഭകാരികൾ അദ്ദേഹത്തെയും സഹായിയെയും  തട്ടിക്കൊണ്ട് പോയി, മന്ത്രിയെ അടിച്ചു  കൊന്നു കളഞ്ഞു. സഹായിയെ നിഷ്കരുണം പ്രഹരിച്ചു  ജീവച്ഛവമാക്കി വിടുകയും ചെയ്തു. .പിറ്റേദിവസം രാവിലെ ഹൈവേയുടെ ഒരു ഭാഗത്തു ബ്ലാങ്കെറ്റിൽ  പൊതിഞ്ഞു ഉപേക്ഷിച്ച നിലയിലാണ്  മന്ത്രിയുടെ മൃതദേഹം കാണപ്പെട്ടത്.  വടി കൊണ്ടടിച്ചും കല്ലെറിഞ്ഞും ആക്രമിക്കപ്പെട്ട ഇലാനിസ്, വാരിയെല്ലുകൾ തകർന്നും തലച്ചോറിൽ നിന്ന് രക്തം വാർന്നുമാണ് മരണപ്പെട്ടത്. വികാരഭരിതനായനാണ് ആഗസ്ത് 31 നു പ്രസിഡണ്ട് മൊറാലിസ്  TELESUR ടിവിയിൽ കൂടി ജനങ്ങളെ  അഭിസംബോധന  ചെയ്തത്- "My colleagues told me that Deputy Minister Illanes suffered more than Christ," ആറ് മണിക്കൂർ നീണ്ട  ക്രൂര മർദ്ദനങ്ങൾക്കൊടുവിലാണ് പോലും മന്ത്രി മരിക്കുന്നത് ! 

ബൊളീവിയൻ ഖനികളിൽ മിക്കവയും  സ്വയംഭരണ സഹകരണ സംഘങ്ങൾക്ക് കീഴിലാണ്.  ആഗോള തലത്തിൽ ഉത്പന്നങ്ങൾക്ക് ഉണ്ടായ വിലയിടിവ് സഹകരണ സംഘങ്ങൾക്ക് കീഴിൽ ജോലി ചെയ്യുന്നവരെ സാരമായി ബാധിച്ചിരുന്നു. ഖനനവുമായി ബന്ധപ്പെട്ട സർക്കാർ നയത്തിൽ അയവു വരുത്തണമെന്നാണ്  ആവശ്യം. അതിന്റെ ഭാഗമായിട്ടാണ് രാജ്യാന്തര സ്വകാര്യ കമ്പനികളെ ഖനികൾ ഏൽപ്പിച്ചു അതിൽ  താങ്കൾക്ക് കൂടി പങ്കാളിത്തം ഉണ്ടാക്കി കൊണ്ടുള്ള ഖനന മാനേജ്‌മെന്റെന്ന നിർദ്ദേശം തൊഴിലാളികൾ മുന്നോട്ട് വച്ചത്. ഇറക്കുമതി ചെയ്യുന്ന യന്ത്ര സാമഗ്രികളുടെ മേലുള്ള നികുതിയിൽ ഇളവ് വരുത്തുക,ഊർജ മേഖലയിൽ സബ്സിഡി നൽകുക, ഉപ-കരാർ തൊഴിലാളികൾ സംഘടിച്ചു യൂണിയൻ ഉണ്ടാക്കുന്ന പ്രവണത അവസാനിപ്പിക്കുക തുടങ്ങിയവയും  ഇവരുടെ ആവശ്യങ്ങളിൽ പെട്ടതാണ്. സ്വജനപക്ഷപാതവും സർവ്വാധിപത്യവുമാണ് നിലവിലുള്ള ബൊളീവിയൻ പ്രസിഡന്റ്  കാണിക്കുന്നതെന്ന ആരോപണം വേറെയും. ഒരു ലക്ഷം തൊഴിലാളികളാണ്  ഇതിന്നായി സംഘടിച്ചു ഇറങ്ങിയത്. അയൽ രാജ്യങ്ങളായ പെറുവിലും , ചിലിയിലും സ്വകാര്യ കമ്പനികളാണ് ഖനികൾ അടക്കി വാഴുന്നതെന്ന് ഇതോട് കൂടി കൂട്ടിവായിക്കുക. 

ഏറ്റവും പുതിയ ക്യാബിനറ്റ് മീറ്റിങ്ങിൽ ഖനി സഹകരണ സംഘങ്ങൾക്ക് നേരെയാണ് ഇവോ മൊറാലിസ്  പിടുത്തമിട്ടിരിക്കുന്നത്. ഖനി മന്ത്രാലയത്തിന് കൂടുതൽ അധികാരവും നൽകി. ഉത്പാദന അളവ്,  വരുമാനം, ലാഭ വിഹിത വിതരണം തുടങ്ങിയ അടക്കം  ഖനവുമായി ബന്ധപ്പെട്ടു ആവശ്യപ്പെടുന്ന ഏതു രേഖകളും  സഹകരണ സംഘങ്ങൾ ഇനി ഗവണ്മെന്റിനു സമർപ്പിക്കണം. വീഴ്ച വരുത്തുന്ന സംഘങ്ങളുടെ രജിഷ്ട്രേഷൻ സ്വയമേവ റദ്ദാക്കപ്പെടും. ഗവമെന്റിന്റെ പുതിയ നിലപാടിനോട് ഇത് വരെ പ്രക്ഷോഭകാരികൾ പ്രതികരിച്ചിട്ടില്ല.

 2005 -ൽ നടന്ന ഖനി തൊഴിലാളി പ്രക്ഷോഭം അവസാനം അന്നത്തെ പ്രസിഡണ്ട് കാർലോസ് മേസയുടെ രാജിയിലാണ് കലാശിച്ചത്. ഒരു കാലത്തു ഖനി ജീവനക്കാരുടെ അരുമയായിരുന്ന നിലവിലുള്ള പ്രസിഡന്റ് ഇവോ മൊറാലസ് തനിക്ക് നൽകിയ പിന്തുണയ്ക്ക് അങ്ങോട്ടു നന്ദി കാണിച്ചത് യൂണിയൻ നേതാക്കളെ കുഞ്ചിക സ്ഥാനങ്ങളിൽ അവരോധിച്ചായിരുന്നു. അതിനിടയിലാണ് തന്റെ മന്ത്രിസഭയിലെ ഒരംഗത്തെ യൂണിയൻ നേതാക്കളുടെ അറിവോട് കൂടി ഖനിജീവനക്കാർ അടിച്ചു കൊല്ലുന്നത്. 

ഗവൺമെന്റിന്റെ ഏറ്റവും പുതിയ തീരുമാനത്തിൽ പ്രക്ഷോഭകാരികൾ തൃപതരാവില്ലെന്ന് ഭരണാധികാരികൾക്കും അറിയാം. ഒരു മന്ത്രിയുടെ ജീവൻ അപഹരിക്കലോടു കൂടി  ഖനി ജീവനക്കാരുടെ പ്രക്ഷോഭം ഇപ്പോൾ തല്ക്കാലം കെട്ടടങ്ങിയിട്ടുണ്ടെങ്കിലും വളരെ പെട്ടെന്ന് തന്നെ പൂർവാധികം ശക്തിയോടു കൂടി പ്രക്ഷോഭം തിരിച്ചു വരുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. ഇനിയൊരു വട്ടം കൂടി  (നാലാം വട്ടം) ഭരിക്കാമെന്ന മോഹം കഴിഞ്ഞ ഫെബ്രവരിയിൽ തന്നെ നാട്ടുകാർ പൊളിച്ചു കയ്യിൽ കൊടുത്തത് കൊണ്ട് പ്രസിഡന്റ് ഇവോ മൊറാലിസിനു പ്രക്ഷോഭകരെ  വലിയ സോപ്പിടേണ്ട ആവശ്യവുമില്ലല്ലോ.

No comments:

Post a Comment