Tuesday 29 January 2019

ഒരു മുസലിയാർ സിവിൽ സർവീസ് നേടുന്നത് കണ്ട കേരളം / എ. എം. പി

*ഒരു മുസലിയാർ*
*സിവിൽ സർവീസ് നേടുന്നത്*
*കണ്ട കേരളം*
....................
എ. എം. പി
..................

ഒരു വലിയ വർത്തമാനം എഴുതുകയാണ്, എല്ലാവരും വായിക്കണം. വി. കെ. ജോബിഷ് എഴുതിയ നീണ്ട കുറിപ്പാണ് ചെറുതാക്കി എഴുതാൻ എന്നെ പ്രേരിപ്പിച്ചത്.

എൽ ഡി ക്ലാർക്ക് പരീക്ഷ എഴുതി സർക്കാർ ജോലി കിട്ടാൻ പരക്കം പായുന്ന ഈ കാലത്ത്, പ്രതീക്ഷയുടെ ഒരു തരി പോലും ബാക്കിയില്ലാത്ത ജീവിത പശ്ചാതലത്തിൽ വളർന്ന ഒരു കുഞ്ഞുസ്താദ് സിവിൽ സർവ്വീസ് പരീക്ഷാ കടമ്പ കടന്നിരിക്കുന്നു എന്ന് കേട്ടാൽ ആരാണ് അത്ഭുതപ്പെടാത്തത് ?

വിദ്യാർഥി സമൂഹത്തിന് ഇൻസ്പൈർ ചെയ്യാനുതകുന്ന സമകാലീന ജീവിത കഥകളിൽ ആദ്യ പത്തെണ്ണത്തിൽ പെടുത്താവുന്ന ഒന്നാണ് വടകരക്കാരനായ ഷാഹിദിന്റേത്.

ഒന്നാം ക്ലാസ് മുതൽ ഉപ്പയുണ്ടായിരിക്കെ അനാഥനായവൻ. ഉമ്മയ്ക്ക് ദീനം പിടിച്ചപ്പോൾ ഉപ്പ അവരെ ഉപേക്ഷിച്ചു. 4 വരെ ഏറ്റവും അടുത്ത സ്കൂളിൽ ഉമ്മ മോനെ അയച്ചു. കൺമുമ്പിൽ കുഞ്ഞുമോൻ ദാരിദ്യം തിന്നുന്നത് കാണാൻ ആവതില്ലാണ്ട് ആ ഉമ്മ ഷാഹിദിനെ ഒരു യതീം ഖാനയിൽ ചേർത്തു - ആരും താങ്ങില്ലാത്ത എന്റെ മോൻ അവിടെന്ന് ഓത്തും ബൈത്തും പഠിച്ച് ഒരു കുഞ്ഞു സ്തദായി വരണം. ഏതെങ്കിലും ഒരു മദ്രസ്സയിൽ ചേർന്ന് കുഞ്ഞുകുട്ടികൾക്ക് അക്ഷരം പഠിപ്പിക്കണം, ഉമ്മാനെ സന്തോഷത്തോടെ പോറ്റണം. കഴിഞ്ഞു, ആ സ്വപ്നങ്ങൾ അത്ര തന്നെ അവർ കണ്ടത് ആരോടും പറയാതെയായിരുന്നു.

ഷാഹിദ് കാപ്പാട് യത്തീംഖാനയിൽ ഒരാവറേജ് വിദ്യാർഥിയായി വളർന്നു. ഉമ്മയുടെ വാക്കുകൾ പൊന്ന് പോലെയെടുത്താ പയ്യൻ മത പഠനത്തിൽ കൂടുതൽ ശ്രദ്ധിച്ചു മുന്നേറി. പത്ത് ജയിച്ചു. പത്രവായന അവനെ ഡിസ്റ്റന്റ് പഠനത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി. പ്ലസ് ടു , ബിരുദം എല്ലാം പഠിച്ചത് സ്കൂളും കോളേജും കയറാതെ. പി.ജി. എടുത്ത് ഹസനി ബിരുദം നേടി. അപ്പോഴേക്കും ശരിക്കുമൊരു അധ്യാപകന്റെ റോളിലായി കാര്യങ്ങൾ.

ഇതിനിടയിൽ വട്ടച്ചെലവിന് ഇംഗ്ലിഷിൽ നിന്ന് മലയാളത്തിലേക്കും തിരിച്ചിങ്ങോട്ടും ഡോക്യുമെന്റുകൾ തർജമ ചെയ്തു. ഒരു നോവൽ പരസഹായമില്ലാരെ. എഴുതി, ഒഴിവ് നേരം കിട്ടുമ്പോൾ അത് വിറ്റ് നടന്നു. പിന്നെ കുറച്ചു കാലം ചന്ദ്രിക ദിനപത്രത്തിൽ ലേഖകനായി.

ഇതൊന്നും ഷാഹിദിന് തൃപ്തി നൽകിയില്ല.  എപ്പോഴോ വായനയിൽ ഉടക്കിയ സിവിൽ പരീക്ഷയായിരുന്നു മനസ്സു നിറയെ. 2014ൽ പാലയിലെ സിവിൽ സർവീസ് അക്കാദമിയിൽ ചേർന്നു, പണം കയിലില്ലാത്തത് കൊണ്ട് മൂന്നാം പക്കം പടിയിറങ്ങി.
ആരോടും പറയാതെ ആദ്യ പരീക്ഷയ്ക്കിരുന്നു. അതിൽ അമ്പേ പരാജയം. പ്രിലിമിനിറയിൽ പൊട്ടിയത് എട്ടാം നിലയിൽ.

വീണ്ടും ഡൽഹിക്ക് മറ്റൊരു കോച്ചിംഗ് ക്യാമ്പിൽ. ക്ലാസ്സിലെ വിരസത സിവിൽ പരീക്ഷാ പരീശീലന ക്ലാസ് പകുതിയിൽ നിർത്തി. രണ്ടാം പ്രിലിമിനറിയും പരാജയം തന്നെ ഫലം. ഡൽഹിയിൽ നേരെ വന്നത് കണ്ണൂർ പാപ്പിനശ്ശേരിയിൽ. ഒരു മദ്രസ്സയിൽ അധ്യാപന താൽപര്യം അറിയിച്ചു. കുറച്ച് കാലം അങ്ങിനെ കഴിഞ്ഞ് കൂടി. കണക്ക് എപ്പോഴും ശല്യം ചെയുന്ന വിഷയായിരുന്നു. അതൊന്ന് കൺട്രോളിൽ കൊണ്ട് വരാൻ ഉസ്താദ് പണി വിട്ടു
തിരുവനന്തപുരത്തേക്ക് വണ്ടി കയറി. 
 ‍ അവിടെ കരീം ഇൻസ്റ്റിൽ കണക്ക് വിദ്യാർഥി. രാത്രി കോച്ചിംഗ് ക്ലാസ്. ചിന്ത മുഴുവൻ ഒരു സർക്കാർ ജോലി. അതിനിടയിൽ IAS പ്രിലിമിനറി എഴുതി. മൂന്നാമത്തെ തോൽവിയും ഏറ്റുവാങ്ങി. ഇക്കുറി 2 മാർക്ക് മാത്രം കുറവ്.

"അത് എനിക്ക് വലിയ ആത്മവിശ്വാസമുണ്ടാക്കി.ലക്ഷ്യത്തോടടുക്കുന്നു എന്ന തോന്നൽ. ശ്രമിച്ചാൽ സിവിൽ സർവീസ് കൂടെപ്പോരുമെന്ന വിശ്വാസം പിന്നെയും എന്നിൽ ശക്തമായി " ഷാഹിദിന്റെ വാക്കുകൾ

പണം മിച്ചം വെക്കാൻ വയനാട്ടിലൊരു കമ്പനിയിൽ ചെറിയ ശമ്പളത്തിന് റൈറ്റർ ജോബ്.  പകൽ പണി.  രാത്രി  പഠിപ്പ്.  ഓർക്കാപുറത്ത്  കേന്ദ്ര സർക്കാറിന്റെ ഐ.ബിയിലേക്ക് സെലക്ഷൻ കിട്ടി.  പക്ഷെ  പേഴ്സണൽ പ്രൊഫൈൽ പൂരിപ്പിച്ചതിലെ അശ്രദ്ധ കാരണം ആ പണി കൈവിട്ടുപോയി.!പിന്നെയും ഒരു വട്ടംകൂടി പ്രിലിമിനറി എഴുതിത്തോറ്റു. അപ്പോഴും നിരാശയൊന്നുമുണ്ടായില്ല.

(അപൂർണം)

NB : താഴെയുള്ളത് ജോബിഷ് എഴുതിയ കുറിപ്പിന്റെ ബാക്കി.

അതേസമയം വയനാട്ടിലെ മേപ്പാടിയിലെ ഒരു ദരിദ്രകുടുംബത്തിൽ നിന്ന് ഷംന ഷെറീനെ ഞാൻ വിവാഹം കഴിച്ചു.അവളും പഠിക്കുകയാണ്.പിന്നീട് കുടുംബ ജീവിതവും പ്രാരാബ്ധവുമൊക്കെയായി നാട്ടിൽക്കഴിഞ്ഞു കൂടി.കോഴിക്കോട് ഒരു മദ്രസയിൽ കുട്ടികളെ പഠിപ്പിക്കലും മറ്റുമായി വീണ്ടും ആ മുസലിയാരു പണി.പക്ഷെ എന്റെ സ്വപ്നം കൂടെത്തന്നെയുണ്ടായിരുന്നു.!അപ്പോഴേക്കും കൂടെ പഠിച്ചവരും മറ്റും വലിയ ജീവിതങ്ങളിലേക്ക് എത്തിപ്പെട്ടിരുന്നു.

നിരാശയ്ക്ക് വഴിപ്പെടുന്നവട്ടം അറബി എഴുത്തുകാരനായ ആയിദ് അൽ ഖർനിയുടെ 'ഡോൺട് ബി സാഡ്' എന്ന പുസ്തകം ഇടയ്ക്കിടയ്ക്ക് ഞാൻ മറിച്ചു നോക്കി.അതൊരു പ്രതീക്ഷയായിരുന്നു.
പിന്നെയും അടുത്ത തവണ പ്രിലിമിനറിക്കായി കാത്തിരുന്നു.പരീക്ഷ എഴുതി.റിസൽറ്റ് വന്നപ്പോൾ 0.66 മാർക്കിന് നഷ്ടപ്പെട്ടു.അങ്ങനെ അഞ്ചാം വട്ടവും കൈവിട്ടു.പക്ഷെ അപ്പോഴാണ് ഇതിനെ മറികടക്കാൻ എനിക്ക് കഴിയും എന്ന വിശ്വാസം എന്നിൽ പൂർണ്ണമായത്.ഈ സമയത്താണ് ഹൈദരാബാദിലെ മൗലാനാ നാഷണൽ ഉറുദു യൂണിവേഴ്സിറ്റിയിൽ സിവിൽ സർവ്വീസിന്റെ ഫ്രീ കോഴ്സിന്റെ പരസ്യം പത്രത്തിൽ കണ്ടത്.അങ്ങനെ അപേക്ഷ കൊടുത്തു.അത് കിട്ടി.അവിടെയെത്തിയപ്പോൾ ക്ലാസിനൊന്നും പങ്കെടുക്കാൻ താൽപ്പര്യം തോന്നിയില്ല.ക്ലാസിനു പോകാതെ ഹോസ്റ്റൽ റൂമിൽത്തന്നെ ഇരുന്നു പഠിക്കുകയായിരുന്നു ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ.അതൊരു പ്രശ്നമായി.ക്ലാസിൽ ഹാജരില്ല എന്ന കാരണത്താൽ അവർ അവിടുന്നെന്നെ പുറത്താക്കി. തിരിച്ച് കയറാൻ പല ശ്രമങ്ങൾ നടത്തി നോക്കി.പക്ഷെ നടന്നില്ല.പിന്നെയും നാട്ടിലേക്ക് തിരിച്ചു വന്നു.ആളുകൾ ഒരേ ചോദ്യം.സിവിൽ സർവ്വീസ് എന്തായി.? ജോലി കിട്ടില്ലേ... എന്നൊക്കെ.ഈ ചോദ്യങ്ങൾ കേട്ട് കേട്ട് മടുത്തിരുന്നു.

എങ്ങനേലും പിന്നെയും നാട്ടിൽ നിന്ന് രക്ഷപ്പെടണമെന്നായി.ആയിടയ്ക്ക് ഡൽഹിയിലെ ജാമിയ മിലിയ യൂണിവേഴ്സിറ്റി നടത്തുന്ന കോച്ചിംഗിന് അപേക്ഷ കൊടുത്തു.ഭാഗ്യത്തിനവിടെ സെലക്ഷൻ കിട്ടി.പിന്നെ ഒൻപത് മാസം ഡൽഹിയിൽ താമസം.അവിടെ നിന്നാണ് ഇപ്പോൾ കാണുന്ന ഈ അത്ഭുതങ്ങളെല്ലാം സംഭവിച്ചത്.2017ൽ നടന്ന പ്രിലിമിനറി പരീക്ഷ എനിക്കു കിട്ടി.അതോടെ വലിയ പ്രതീക്ഷയായി. ഞാൻ ലക്ഷ്യത്തിലേക്കടുക്കുന്നു എന്നും ദൈവം എനിക്കു വേണ്ടി കരുക്കൾ നീക്കിത്തുടങ്ങി എന്നും ഞാൻ തിരിച്ചറിഞ്ഞ നിമിഷം.!

പ്രിലിമിനറി പാസായതിൽപ്പിന്നെ മെയിൻ പരീക്ഷക്കുള്ള തയ്യാറെടുപ്പായി.ഡൽഹിയിലെ കൊടും തണുപ്പിൽ പുലർച്ചെ നാലുമണിക്കെഴുന്നേറ്റ് രാത്രി പത്തു മണിവരെ ഒരേ പഠനം.മെയിൻ പരീക്ഷയിൽ ഒൻപത് പേപ്പറാണുള്ളത്.നേരത്തെ വാരികകളിലും മറ്റും വിവർത്തനവും മറ്റും നടത്തുകയും ലേഖനമെഴുതുകയുമൊക്കെ ചെയ്തതുകൊണ്ട് കാര്യങ്ങൾ കൂടുതൽ എളുപ്പമായി.മലയാളമായിരുന്നു ഓപ്ഷണലായി എടുത്തത്.മലയാള സാഹിത്യത്തിലും ചരിത്രത്തിലും നേരത്തെ തന്നെ എനിക്ക് വലിയ താൽപ്പര്യമുണ്ടായിരുന്നു.പരീക്ഷ കഴിഞ്ഞപ്പോൾ സ്വപ്നം യാഥാർത്ഥ്യമാവുന്നു എന്നൊരു തോന്നൽ.ഒടുക്കം ഇന്റർവ്യൂവിന് കാർഡ് വന്നതോടെ എന്റെ ആത്മവിശ്വാസം പതിൻമടങ്ങ് വർദ്ധിച്ചു. സുഹൃത്തുക്കളൊക്കെ വലിയ സപ്പോർട്ട് തന്നു. എനിക്കു വേണ്ടി എല്ലാവരോടും പ്രാർത്ഥിക്കാൻ പറഞ്ഞു. നിങ്ങളുടെ പ്രാർത്ഥനയില്ലാത്തതു കൊണ്ട് എനിക്കീ ജോലി കിട്ടാതെ പോകരുതെന്ന് സുഹൃത്തുക്കളോടൊക്കെ പറഞ്ഞു.വലിയ ടെൻഷനോടെയായിരുന്നു ഇന്റർവ്യു ബോർഡിനു മുന്നിൽ ഞാൻ എത്തിയത്‌. ആദ്യമായിട്ടല്ലേ.!

ബോർഡിൽ അഞ്ചുപേർ.നാൽപ്പതു മിനിറ്റോളം ഉണ്ടായിരുന്നു അഭിമുഖം.മദ്രസാ ജീവിതം, കണ്ണൂർ രാഷ്ട്രീയം, ഗൾഫ് കുടിയേറ്റം, തുടങ്ങി വൈവിധ്യമാർന്ന ചോദ്യങ്ങളും ഇടപെടലുകളും. ചില ഉത്തരങ്ങൾ കേട്ട് ബോർഡംഗങ്ങൾ ചിരിച്ചിരുന്നു.!പക്ഷെ അഭിമുഖം നല്ല അനുഭവമായിരുന്നു.ആ ഇന്റർവ്യൂ കഴിഞ്ഞതോടെ എന്റെ പ്രതീക്ഷ പരകോടിയിലെത്തിയിരുന്നു.ദൈവം എന്റെ കൂടെയുണ്ടെന്ന തോന്നൽ ശക്തമായി.റിസൽറ്റ് വരുന്നതിനു മുമ്പും സുഹൃത്തുക്കളോടൊക്കെ പിന്നെയും പ്രാർത്ഥിക്കാൻ പറഞ്ഞു. ഒടുക്കം എന്റെ വേദനകളിൽ നിന്ന് കൈ പിടിച്ചുയർത്താൻ ദൈവം കഴിഞ്ഞ ദിവസം എന്റെയടുത്തേക്ക് റിസൽറ്റുമായി വന്നു.693 ാം റാങ്ക്.എന്നെപ്പോലൊരാൾക്ക് ആ പൂജ്യത്തിൽ നിന്ന് ഇവിടം വരെ എത്താമെങ്കിൽ മനസ് വെച്ചാൽ ലോകത്തെത്തിപ്പിടിക്കാൻ പറ്റാത്ത ഒന്നും തന്നെയില്ല എന്ന ആത്മവിശ്വാസവും.'..............

കുടുംബക്കാരും നാട്ടുകാരും ജനപ്രതിനിധികളുമൊക്കെ അഭിനന്ദനങ്ങളുമായി തന്റെ വീട്ടിലേക്കെത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ പത്ത് മിനിറ്റുകൊണ്ട് ഒറ്റ ശ്വാസത്തിൽ താൻ നീന്തിയ സഹനങ്ങളുടെ വലിയൊരു കടലിനെക്കുറിച്ച് ഷാഹിദ് തന്റെ വീട്ടുമുറ്റത്തുനിന്നു പറഞ്ഞപ്പോൾ പൗലോ കൊയ്ലോയുടെ ആ വാക്യങ്ങളാണ് എന്റെ ഓർമ്മയിലെത്തിയത്. "

നിങ്ങൾ മനസിൽ തീവ്രമായി ഒരു കാര്യം ആഗ്രഹിച്ചാൽ ആ ലക്ഷ്യം നേടുന്നതിനു വേണ്ടി ലോകം നിങ്ങൾക്കായി ഒരു ഗൂഢാലോചന തന്നെ നടത്തുമെന്ന്.!
ഷാഹിദിന്റെ കുഞ്ഞു വീട്ടിലേക്ക് ഷാഹിദിന്റ വിജയ വാർത്തകളുടെ മാധുര്യമറിയാതെ സന്തോഷത്തിന്റെയും സങ്കടങ്ങളുടെയും വലുപ്പച്ചെറുപ്പമറിയാതെ ഒരാളിരിക്കുന്നുണ്ടവിടെ.!'ഷാഹിദ് എവിടുന്നാ പാസായത്,മദ്രസയിൽ നിന്നോ ? അതോ സ്കൂളിൽ നിന്നോ.?'വരുന്നവരോടൊക്കെ അവർ ചോദിക്കുന്നു.!ഇതാണ് ഉമ്മ എന്നുപറഞ്ഞ് ഷാഹിദ് സുലൈഖയെ പരിചയപ്പെടുത്തിയപ്പോൾ എന്റെ കണ്ണിൽ നിന്ന് വെള്ളം ചാടി.!ഷാഹിദിന് ഓർമ്മ വെച്ച കാലം മുതൽ ലോകത്തിന്റെ സഞ്ചാരഗതി തന്റെ മനസുകൊണ്ടളെന്നെടുക്കാൻ കഴിയാതെ ഷാഹിദിന്റെ സ്വപ്നങ്ങളോടൊപ്പമുണ്ട് ആ ഉമ്മ.!

പ്രിയപ്പെട്ടവരേ ലോകത്തിൽ ഒരിക്കൽ തോറ്റു പോയതിന്റെ നിരാശയിൽ വലിയ സ്വപ്നങ്ങളിൽ നിന്ന് പിൻവാങ്ങിയവരേ, നിങ്ങളൊരിക്കൽ ഞങ്ങളുടെ നാട്ടിൽ വരൂ. വടകരയ്ക്കടുത്ത് തിരുവള്ളൂരിൽ ശാന്തിനഗറിൽ.ഇന്നിന്റെ സഹനങ്ങൾ ഭാവിയിൽ പൂർണ്ണതയുടെ ചക്രവാളങ്ങളിലേക്ക് പറന്നുയരാൻ നമ്മെ സഹായിക്കുന്ന ചിറകുകളാണെന്ന് പഠിപ്പിക്കാൻ ഇവിടെ ഇപ്പോൾ ഞങ്ങൾക്കൊരു ഷാഹിദുണ്ട്. അവന്റെ ജീവിതമുണ്ട്. ആ കഥ കേട്ടാൽ ലക്ഷ്യങ്ങളിലേക്ക് നിശ്ചയദാർഡ്യത്തോടെ ഫീനിക്‌സ് പക്ഷിയെപ്പോലെ നിങ്ങൾക്കും അനന്തതയിലേക്ക് പറന്നുയരാം!

-വി.കെ.ജോബിഷ്-

No comments:

Post a Comment