Saturday 8 July 2017

പ്രേമം, മിശ്രവിവാഹങ്ങൾ, അനന്തര കോലാഹലങ്ങൾ / അസ്ലം മാവില

പ്രേമം,
മിശ്രവിവാഹങ്ങൾ,
അനന്തര കോലാഹലങ്ങൾ

അസ്ലം മാവില

വേറിട്ടൊരു ചിന്തയാണോ ഇനി പറയുന്ന വിഷയത്തിൽ നിങ്ങൾ സമാനമനസ്കരാണോ എന്നെനിക്കറിയില്ല. ഈ ഫോറത്തിലുള്ളവർക്ക് എക്സ്ക്ലൂസായി വായിക്കാനോ (ഇs പെടാനോ ) ഒരു വിഷയം എന്ന രൂപത്തിൽ ഇതിനെ കണ്ടാൽ മതി. മറ്റു ഗ്രൂപ്പുകളിലേക്ക് ഫോർവേർഡ് ചെയ്യേണ്ടതില്ല.

കോടതി വളപ്പിലെ ഒരു പിതാവിന്റെ നിലവിളി ഒരു മിനിറ്റിൽ താഴെയുള്ള വീഡിയോ വഴി സോഷ്യൽ മീഡിയയിൽ രണ്ട് ദിവസമായി മൊത്തം കറങ്ങുകയാണല്ലോ. ഒപ്പം തലങ്ങും വിലങ്ങും ടെക്സ്റ്റുകളുടെ പൂരവും അതിന് ചുവട് പിടിച്ച്  കുറെ പ്രസംഗകരുടെ വോയിസ് നോട്ടുകളും. (പ്രേമം തലക്ക് പിടിച്ച രണ്ട് സമുദായത്തിൽ പെട്ടവരുടെ കേസ് കോടതിയിൽ എത്തിയതുമായി ബന്ധപ്പെട്ടതാണ് വിഷയം.)

റാഹീ... റാഹീ.. വിളിയാണിപ്പോൾ അന്തരീക്ഷത്തിലെങ്ങും. ഒന്നൊന്നൊര വര്ഷം മുമ്പ് സമാന രീതിയിൽ കോടതിയിൽ നാടകീയമായ രംഗങ്ങളുണ്ടാക്കിയ സംഭവമുണ്ടായിരുന്നു. അതാകട്ടെ ഭർതൃമതിയായ ഒരു സ്ത്രീ രണ്ടോ മൂന്നോ മക്കളെ ഉപേക്ഷിച്ച് കാമുകന്റെ കൂടെ പോകാൻ കോടതി വളപ്പിൽ തീരുമാനിച്ചതായിരുന്നു വിഷയം. അന്ന്  കുട്ടികളും മാതാപിതാക്കളും കൂടിയുള്ള നിലവിളിയായിരുന്നു സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്നത്.

ഇതൊക്കെ വായിക്കുന്ന,  കേൾക്കുന്ന ശുദ്ധമനസ്കനായ ഒരാൾക്ക് എന്താണ്  തോന്നുക ? ഇപ്പറഞ്ഞത്  ഒരു സുപ്രഭാതത്തിലോ ഒറ്റ രാത്രി കൊണ്ടോ നടക്കുന്ന ഒന്നായിട്ടാണോ?

ആഴ്ചകളും മാസങ്ങളുമെടുത്ത് ആരുടെയും കണ്ണിലും കാതിലും ശ്രദ്ധയിലും പെടാത്ത രൂപത്തിൽ, ഇനി അഥവാ പെട്ടാൽ തന്നെ അതിനുള്ള മറുമരുന്ന് കാലേകൂട്ടി തയ്യാറാക്കിയും നടത്തുന്ന ഏർപ്പാടല്ലേ ശരിക്കുമിത്.

ഒരു സംശയവുമില്ല,  ഏതെങ്കിലുമൊരു തരത്തിൽ ഈ വിഷയം  ബന്ധുക്കൾക്ക് നേരത്തെ എത്തിയിരിക്കും. മാതാപിതാക്കൾ അറിയാൻ ചിലപ്പോൾ കാലതാമസമെടുക്കുന്നുണ്ടാകും. പക്ഷെ, അടുത്ത സുഹൃത്തുക്കളോ അകന്ന ശത്രുക്കൾ വഴിയോ ഈ പ്രക്രിയയുടെ തുടക്ക ദിനങ്ങൾ അറിയേണ്ടവരിലേക്ക് എത്തുന്നുമുണ്ടാകും. അതിന്റെ നിജസ്ഥിതി അറിയാനോ വളരെ ഡിപ്ലോമാറ്റിക്കായി കൈകാര്യം ചെയ്യുവാനോ മാതാപിതാക്കൾക്ക്  സാധിക്കാറില്ല എന്നതാണ് വിഷയം. വിഷയം ചെവിയിലെത്തിച്ചവന്റെ മെക്കിട്ട് കേറാനായിരിക്കും പലപ്പോഴും പലർക്കും താൽപര്യം. ചില കേസുകൾ രക്ഷിതാക്കളെ വളരെ വൈകിയാണ്  പലരും അറിയിക്കുക (എല്ലാ മതസ്ഥരിലും ഈ ഒരു പ്രശ്നമുണ്ടാകുമെന്ന് ഞാൻ കരുതുന്നു )

എല്ലാവരും സോഷ്യൽ മീഡിയയിൽ വൈകാരികമായി  കാടടച്ച് പ്രതികരിച്ചാൽ എന്ത് ഫലമാണ് ലഭിക്കുക ? ഇതൊക്കെ വായിച്ച് ഇനിയുമിപ്പോൾ പെൻഡിംഗിൽ കിടക്കുന്നവരും, അടുത്ത ഊഴത്തിനായി കാത്തിരിക്കുന്നവരും പിന്തിരിയുമെന്ന് കരുതുന്നുണ്ടോ? അവരുടെ ശ്രദ്ധയിൽ ഇതത്ര ഗൗരവമായി വരുമോ ? I dont think So.

ഏത് മത വിഭാഗത്തിൽ പെട്ടവരായാലും, തങ്ങളറിയാതെ ദീർഘനാളായി കാലേകൂട്ടി തയാറാക്കിയ ഒരു തിരക്കഥയുടെ ഭാഗമായി,  കുടുംബ ബന്ധങ്ങൾ തത്കാലത്തേക്കോ എന്നെന്നേക്കുമായോ വേർപെടുത്തി , പെണ്മക്കൾ അത് വരെ ജീവിച്ച വീടും കുടുംബവും വിട്ടിറങ്ങിപ്പോകുമ്പോൾ സ്വാഭാവികമായും മാതാപിതാക്കൾക്ക്  അതിന്റെതായ പ്രയാസവും ദു:ഖവുമുണ്ടാകുക സ്വഭാവികം.  ഒരു പക്ഷെ വലിയ ഒരു ഒറ്റപെടൽ ആ വീട്ടുകാരിൽ ഉണ്ടാകാനും സാധ്യതയുണ്ട്.  കുടുംബത്തിലും അയൽപ്പക്കങ്ങളിലും ഈ അകൽച്ച ദൃശ്യമാവുകയും ചെയ്യും.  വിവാഹപൂർവ്വ പ്രേമമെന്ന സങ്കൽപം തന്നെ അന്യമായ ഇസ്ലാം മതക്കാർക്ക്  പ്രത്യേകിച്ചും.

ഇവയൊക്കെ തിരിച്ചറിഞ്ഞ്, സാഹചര്യങ്ങൾ മനസ്സിലാക്കി, മക്കളിലും കൗമാരക്കാരിലും ബോധനം നൽകാൻ പറ്റുന്ന മഹല്ല് മതനേതൃത്വത്തിനേ എന്തെങ്കിലും ചെയ്യാൻ സാധിക്കൂ. അറബി കോളേജിലെയും പള്ളിദർസുകളിലേയും പഠനം കഴിയുന്നതോടെ പിന്നെ ഒരു ക്ലാസ്സിലും പഠിക്കാനോ, അറിയാനോ ഒരാളുടെ മുമ്പിലും  ഇരിക്കില്ലെന്ന് വാശി പിടിക്കുന്ന (അവർ ഏത് വിഭാഗമായിക്കൊളളട്ടെ) ഖത്വീബുമാർക്ക്  ഈ വിഷയത്തിലെന്നല്ല, കാലികമായ ഒരു വിഷയത്തിലും ഒന്നും ചെയ്യാനില്ല. വെറുതെ "ചറപറ" പറഞ്ഞ് കറണ്ട് ചാർജ് കൂട്ടാമെന്നല്ലാതെ കാടടച്ച് വെടിവെച്ച് ഒച്ചയുണ്ടാക്കി ഒരു കാര്യവുമില്ല. സോഷ്യൽ മീഡിയയിലെ ആവേശക്കാർ  "മഹല്ല് നേതൃത്വം ഉണരണ"മെന്നിങ്ങനെ പറഞ്ഞോണ്ടിരിക്കാമെന്നല്ലാതെ ഗുണപരമായി  വല്ലതും നടക്കാനോ നടത്താനോ പോകുന്നുമില്ല.

പെണ്ണ് ഹിന്ദുവോ മുസ്ലിമോ കൃസ്ത്യനോ ആരായാലും, അവരേത്  സമുദായക്കാരായാലും,   ഇത്തരം കെട്ട് കേസുകളുണ്ടാകുമ്പോൾ  ആൺവീട്ട്കാർ നൽകുന്ന സ്വീകരണമാണ് (തത്കാലത്തേക്കോ, പെർമനന്റായോ) മിക്ക പെൺകുട്ടികൾക്കും ഇത്തരം സാഹസങ്ങൾക്ക്  ഒരു പരിധി വരെ പ്രോത്സാഹനമായി മാറുന്നതെന്നാന്ന്  ഞാൻ മനസ്സിലാക്കുന്നത്.  പിന്നെ, പ്രേമമെന്നത് സ്വസമുദായങ്ങൾക്കിടയിലും മിശ്ര സമുദായങ്ങളിലുമുള്ള ഒരേർപ്പാടാണ്. ഇപ്പോഴത് ആളോഹരി വർധിച്ചിട്ടുമുണ്ട്.  വർഗ്ഗീയ - രാഷ്ട്രീയമാനങ്ങൾ കൂടി കടന്നുവന്നുവെന്നതാണ് ഈ അടുത്ത കാലത്തുണ്ടായ വലിയ ടെർണിംഗ് പോയിന്റ്.
 

No comments:

Post a Comment