Monday 4 February 2019

ചന്ദ്രമ്മ എന്ന ഈ വീട്ടമ്മ തന്റെ തൊഴിലിലും അഭിമാനിക്കുന്നു / അസ്ലം മാവിലെ

http://www.kasargodvartha.com/2019/02/chandramma-from-bengaluru-well-planned.html?m=1

*ചന്ദ്രമ്മ എന്ന ഈ വീട്ടമ്മ*
*തന്റെ തൊഴിലിലും*
*അഭിമാനിക്കുന്നു* 
.........................
അസ്ലം മാവിലെ
.........................

ചന്ദ്രമ്മ ഇന്ന് സന്തോഷത്തിലാണ്. നമസ്തേ പറഞ്ഞു കടയിൽ കയറി - മുറിയൻ ഹിന്ദിയിൽ  : മേരെ കൊ ആജ്സെ ഘർ ഹമാരാ ബൻ ഗയാ.

800 ൽ താഴെ ടq. feet സ്ഥലം. സർക്കാരും ബാങ്കുമൊക്കെയുള്ള ഒരേർപ്പാടെന്ന് തോന്നുന്നു. ഇന്ന് 4300 രൂപ  അടക്കാൻ പറഞ്ഞുവത്രെ. അതോടെ ഉടമസ്ഥാവകാശ രേഖ കയിൽ കിട്ടുമത്രെ.  അതിന്റെ തിരക്കിലാണ് ചന്ദ്രമ്മ.

ചന്ദ്രമ്മ ആന്ധ്ര സ്വദേശിനി. വയസ്സ് 65. കഷ്ടപ്പാടിന്റെയും എല്ലുമുറിയെ പണി എടുത്തതിന്റെയും രേഖാ ചിത്രം ആ മുഖത്തും കൈകളിലും കാണാം.

പട്ടിണി കൂടിയപ്പോൾ അച്ഛനുമമ്മയോടൊപ്പം ചന്ദ്രമ്മ ചെറുപ്പത്തിൽ ബോംബയ്ക്ക് വണ്ടി കയറി. അവിടെ രോഗമവരെ വിടാതെ പിന്തുടർന്നു. ഒരമ്മാവൻ ബാംഗ്ലൂരിലായിരുന്നു പോൽ. വീട്ടുജോലിക്കാവശ്യമുണ്ടെന്നറിഞ്ഞ്  ചന്ദ്രമ്മ ബാംഗ്ലൂരിലെത്തി. പിന്നെ, ഇവിടെയായി ജിവിതം. കല്യാണവും ഇവിടെത്തന്നെ കഴിഞ്ഞു.

15 വർഷം മുമ്പ് ഭർത്താവ് പക്ഷപാതം വന്നു കിടപ്പിലായി. ദൈവമവരെ പെട്ടെന്ന് വിളിച്ചു - ചന്ദ്രമ്മയുടെ കണ്ണുകൾ സജലങ്ങളായത് പോലെ.

രണ്ട് മക്കൾ : ബാലരാജ്, ഉഷാനമ്മ. മകൻ മേസ്ത്രിപ്പണി. കുറച്ചകലെ കുടുംബമൊത്ത് താമസം. മകളെ ഒരു ഉണക്കന് കെട്ടിച്ചു കൊടുത്തുവത്രെ. ജോലി ചെയ്യും - എന്ത് കാര്യം ?  സബ് ദിൻ ദാറു പിയേഗ, ജഗഡ കറേഗ, ഹഫ്തെ മേ ദൊ ദിൻ കാം, പാഞ്ച് ദിൻ ദാറു.

അതിനിടയിൽ പുറംപോക്കിൽ കുടില് കെട്ടി. ആരുടെയൊക്കെയോ സഹായം കൊണ്ട്  പേപ്പറും കാര്യവുമായി മുന്നോട്ട് നീങ്ങി.  സ്വന്തമാകുമെന്നായപ്പോൾ മകളുടെ കല്യാണത്തോടടുപ്പിച്ച് വീട് രണ്ടായി തിരിച്ചു. ഒന്നിൽ ചന്ദ്രമ്മയ്ക്ക്.  മറ്റൊന്നിൽ മകളും കുടുംബവും.

കുടിച്ച് കുടിച്ച് ശല്യം കൂടിയപ്പോൾ ഒരു ദിവസം  പൂസായ മരുമകനോട് ചന്ദ്രമ്മ സഹികെട്ട് ശാസിച്ചു:  ബയിട്ടിക് പോ,  ... കള്ള് കുടിക്കാതെ ഇവിടെ നിന്നാൽ കൊള്ളാം, ഇല്ലെങ്കിൽ ദൂറംഗ വെള്ളു, പനിക്ക് രാഡു.

അമ്മായിയും ഭാര്യയും മക്കളും നോക്കി നിൽക്കെ മകളുടെ ഭർത്താവ് പോയ പോക്കാത്രെ, ഇത് വരെ തിരിച്ചു വന്നിട്ടില്ല.

ചന്ദ്രാമ്മ അധ്വാനിയാണ്, അഭിമാനിയും. ദേഖോ, ഹം കാം കർത്താ, ഹമറാ ബേട്ടി കാം കർതാ,
അപ്പുഡു എന്തുക്കു ഇബ്ബംഡി പെട്ടാലി ? നയിച്ചോൻ മതി വീട്ടിൽ, നയിക്കാത്തോന്  നാ ഗുഡിസെലു ഖാവി ലേദു. (എന്റെ കുടിലിൽ അങ്ങനെയൊരു കുടിയനും വാഴണ്ട).

ചന്ദ്രമ്മ ശരിക്കും കെണി തേഞ്ഞ സ്വീപ്പറാണ്. Well Planned Worker. എന്നോട് കണക്കു കൂട്ടാൻ പറഞ്ഞു. ദേ തൊട്ടപ്പുറത്തെ കടയിൽ നിന്ന് 2000, ഒരു വീട്ടിന്ന് 3000, പിന്നെ അപ്പുറമിപ്പുറവുമുള്ള രണ്ട് വീട്ടിന്ന് 4300, ഒരു ഓഫീസ് വൃത്തിയാക്കിയാൽ 2000, ഒരു ഫ്ലാറ്റ് - 2000, ഒരു കടയിൽ നിന്ന് 1000. ആകെ 14000 ചില്ലാനം. മകൾക്ക് 10,000 ശമ്പളം വേറെ, വീട്ടു വാടക ഇനത്തിൽ 1000. വെളുക്കെച്ചിരിച്ച് ചന്ദ്രമ്മ ചോദ്യമിങ്ങോട്ട് -  മാ ആദായം എലാ ഉണ്ടി ? നല്ല വരുമാനം - ഞാൻ പറഞ്ഞു.

ഒരു കുഞ്ഞു കുടുംബം എത്ര നന്നായാണ് ആൺ തുണയില്ലാതെ, ആണിന്റെ തന്റെടത്തോടെ ഈ മഹാനഗരത്തിൽ പരാതിയും പരിഭവും പറയാതെ വളരെ മാന്യമായി പണി എടുത്ത് കഴിയുന്നത്.

ചന്ദ്രാമ്മയുടെ ആഗ്രഹമെന്താ ?
സ്വന്തം പേരിൽ ഒരു വീടായി അതിന്റെ കടലാസ് ഇന്നെനിക്ക് കിട്ടും,  നേനു പത്രാളനു ചൂപ്താനു. അലാഗെ? 
ആയിക്കോട്ടെ, തീർച്ചയായും കാണിക്കണമെന്ന് ഞാനങ്ങോട്ടും പറഞ്ഞു.

ചന്ദ്രാമ്മ ഒരു ടിപിക്കൽ സ്ത്രിയാണ്. ഇനി അവർക്ക് ഷീറ്റ് പാകിയ വീട് തല്ലിപ്പൊളിച്ച് ചന്തത്തിൽ ഒരു വിട് പണിയണമത്രെ. പാല് കാച്ചലിന് കുറച്ചു പേരെ ക്ഷണിച്ചു സദ്യയും നൽകണം. 

ബാങ്ക് 5 ലക്ഷം രൂപ വായ്പ തരും പോൽ. ഗവണ്മെൻറിന്റെ വക ഇളവുമുണ്ട്. ബാക്കി ഞാൻ പണിയെടുത്ത് വിട്ടും. മകൾ പോസ്റ്റാഫീസിൽ 2 - 3 വർഷായി മാസം 2000  വെച്ച് അടക്കുന്നുണ്ട്. ഞാനും പോസ്റ്റാഫീസിൽ അടവു തുടങ്ങി.
സാധനങ്ങൾക്ക് മാത്രമേ പൈസ വേണ്ടു. ഞങ്ങളുടെ വീടിന്റെ പണി, ഞാനും മോനും മോളും പേരക്കുട്ടികളും എടുത്ത് മൂന്ന് മാസം കൊണ്ട് തീർക്കും. ചന്ദ്രമ്മ നടക്കുന്നതേ പറയൂ.

കാം ബഹുത് ഹെ, ഒരാരോഗ്യ പ്രശ്നവുമില്ല. അത് പറയുമ്പോൾ  ചന്ദ്രമ്മയുടെ മുഖത്ത് ആയിരം ചന്ദ്രപ്പിറവിയുടെ പ്രകാശം. പേരക്കുട്ടികളായ നരസിംഹം, ചന്ദു നന്നായി പഠിച്ചു കാണണം - ഇരുത്തം വയ്യ അമ്മൂമ്മയായി അവർ.

പൊതിയിലെന്താ അമ്മേ ?
താൻ കടലാസിൽ പൊതിഞ്ഞു കൊണ്ടുവന്ന ഒരു കന്നഡപപ്പടം എനിക്ക് നീട്ടി - നിങ്ങളൊക്കെ ഇത് കഴിക്കുമോ ആവോ?
ഒന്നേയുള്ളൂ എന്ന എന്റെ തിരിച്ചുള്ള ചോദ്യത്തിൽ നിന്നും ചന്ദ്രാമ്മ എന്റെ ആർത്തിയുടെ വ്യാപ്തി മനസ്സിലാക്കിക്കാണണം.
മുറുക്കിത്തുപ്പിയ ആ വായിൽ ചന്ദ്രാമ്മ നിഷ്ക്കളങ്കമായി പറഞ്ഞു:  റേപു നീനു മീകു മറിംദ ഇസ്താനു. (നാളെ കൊറെ പപ്പടം കൊണ്ടത്തരൂന്ന്.) ▪


No comments:

Post a Comment