Wednesday 13 February 2019

ആ വായന നിലച്ചു ; എന്റെ മാമ അനശ്വരലോകത്തേക്ക് മറഞ്ഞു .../സാൻ മാവിലെ

http://my.kasargodvartha.com/2019/02/remembrance-of-patla-mariyumma.html?m=1

*ആ വായന നിലച്ചു ;*
*എന്റെ മാമ*
*അനശ്വരലോകത്തേക്ക്*
*മറഞ്ഞു ...*
........................
സാൻ മാവിലെ
........................
‌കൈയ്യിലൊരു പുസ്തകമില്ലാതെ മാമാനെ സങ്കൽപ്പിക്കാൻ പോലും പറ്റില്ല. മരിക്കുന്നതിന് ഒരാഴ്ച്ച മുമ്പ് ഞാൻ കാസർകോട് ജില്ലാ ലൈബ്രറിയിൽ നിന്ന് കൊണ്ട് വന്ന ഒരു വലിയ പുസ്തകം രാത്രി പത്തു മണിയോടടുപ്പിച്ച് കൊട്ടിലിൽ കസേരയിലിരുന്ന് വായിക്കുന്ന കാഴ്ച്ച മനസിൽ മായാതെ കിടപ്പുണ്ട്.

കൈയ്യിൽ കിട്ടുന്നതെന്തുമാകട്ടെ. വായിക്കാനുള്ള വ്യഗ്രത മാമാക്ക് കൂടുതലായിരുന്നു. കിടപ്പിലാവുന്നതിന് മുമ്പും ശേഷവും കൈയ്യിലെപ്പോഴും പരിശുദ്ധ ഖുർആനോ അതിന്റെ അറബി മലയാള പരിഭാഷയോ അല്ലെങ്കിൽ ആപ്പാന്റെ പുസ്തക ശേഖരത്തിൽ നിന്നുള്ള ഗ്രന്ഥങ്ങളോ പിടിച്ച് വായിക്കുന്ന മാമയുടെ ചിത്രം പതിവായിരുന്നു.

ആപ്പ (എന്റെ പിതൃസഹോദരൻ സലിം പട്ല) എഴുതിയ പുസ്തകങ്ങളോട് മാമക്ക് വല്ലാത്ത സ്നേഹമായിരുന്നു. വാത്സല്യനിധിയായ ആ മകനോടുള്ള സ്നേഹം പോലെ തന്നെ അദ്ദേഹത്തിന്റെ  മൂന്ന് പുസ്തകങ്ങളോടും മാമ പറഞ്ഞറിയിക്കാൻ പറ്റാത്ത അടുപ്പം കാണിച്ചിരുന്നു.  പ്രവാചകനെ കുറിച്ച് ആപ്പ ഏറ്റവും അവസാനം എഴുതിയ കനപ്പെട്ട പുസ്തകം മാമാന്റെ അരികത്ത് എന്നുമുണ്ടാകും, വായിച്ചു നിർത്തിയിടത്ത് ഒരു അടയാളം വെച്ച്.

മാമാന്റെ അടുത്തിത്തിരി നേരമിരുന്നാൽ ഉപ്പപ്പ മാമാനെ മലയാളം പഠിപ്പിച്ച കഥ പറഞ്ഞ് തരും. അറബി മലയാളത്തിൽ കത്തെഴുതാൻ പഠിപ്പിച്ചത്, ഇംഗ്ലിഷ് അക്ഷരങ്ങൾ പഠിപ്പിച്ചത്,  ഒപ്പം പട്ലയുടെ ചരിത്രം, മാമാന്റെ കുഞ്ഞുന്നാളുകൾ, തറവാട്ടു കഥകൾ, ഉപ്പപ്പന്റെ നന്മ ശേഖരങ്ങൾ. ഞങ്ങൾ ഫോണിലോ ടി.വി.ക്ക് മുന്നിലോ കുത്തിയിരിക്കുമ്പോൾ ഞങ്ങളോട് പറയുക,  പോയി എന്തെങ്കിലുമെടുത്ത് വായിക്കാനായിരിക്കും.

ഇക്കഴിഞ്ഞ ആഴ്ച മംഗലാപുരം ആസ്പത്രിയിൽ റൂട്ടീൻ ചെക്കപ്പ് കഴിഞ്ഞു വീട്ടിലെത്തിയതിന്റെ പിറ്റെന്നാൾ ചെറിയ ഒരസ്വസ്ഥതയുണ്ടായപ്പോൾ വൈകുന്നേരം കുടുംബ ഡോക്ടറായ ഫസൽ സാറിന്റെ വീട്ടിലേക്ക് മാമാനെ കൊണ്ട് പോയി. ഡോക്ടർ മറ്റു രോഗികളെ പരിശോധിക്കും വരെ മാമ പുറത്ത് കാറിനകത്തിരുന്നു. ഉമ്മ പറയുകയാണ് - മാമ അകലെ  ബോർഡ് നോക്കി  ഇംഗ്ലിഷ് അക്ഷരങ്ങൾ വായിക്കാൻ തുടങ്ങി പോൽ - H , O, T, E, L .. ആ ഫ്ലക്സ് ബോർഡിൽ അക്ഷരങ്ങൾ മിന്നിമറയുന്നതോരോന്ന് പെറുക്കിപ്പെറുക്കി വായിച്ചു കൊണ്ടേയിരുന്നു. എന്തോ,  മാമാക്ക് അക്ഷരങ്ങളോട് അത്രമാത്രം വല്ലാത്ത അടുപ്പമായിരുന്നു. എന്തു കണ്ടാലും വായിക്കുക എന്ന അടങ്ങാത്ത ആഗ്രഹം. 

വായിക്കാനവർക്ക് പ്രത്യേകം സമയമൊന്നുമില്ല. അതിരാവിലെ മുതൽ പുസ്തകം തന്നെ കയ്യിൽ. പാതിരാവിലും ഞങ്ങൾ കാണുന്നത് മൂക്ക് കണ്ണട വെച്ച് വളരെ ഗൗരവത്തിൽ വായിക്കുന്ന മാമായെയാണ്. ഇരുന്ന് ക്ഷീണിക്കുമ്പോൾ, പിന്നെ ചരിഞ്ഞ് കിടന്നാകും വായന. ഉറക്കം കൺപോളകളെ തഴുകി എത്തും വരെ അതു തുടരും. 

കുറച്ചിടെയായി മാമാക്ക് ഓർമ്മക്കുറവ് വന്ന് തുടങ്ങിയിട്ട്. അപ്പോൾ ആപ്പാന്റെ നിർദ്ദേശം ഞങ്ങൾക്കെല്ലാവർക്കുമെത്തി : മാമ എത്ര ആവർത്തി എന്ത്  ചോദിച്ചാലും,   അതവർ ആദ്യമായി ചോദിക്കുന്നത് പോലെ നിങ്ങൾ മറുപടി നൽകണം. ഞങ്ങൾക്കതൊരു പുതിയ അറിവായിരുന്നു. ഞങ്ങളതിന്റെ സത്ത ഉൾക്കൊണ്ട് മാമാന്റ ഒരേ ചോദ്യങ്ങൾക്ക് മനസ്സു നിറയെ മറുപടി പറഞ്ഞു കൊണ്ടേയിരുന്നു, മാമ ഉത്സാഹത്തോടെ ചോദ്യം ആവർത്തിച്ചു കൊണ്ടേയുമിരുന്നു. 

ഞാനെന്ത് കാണിച്ചാലും മാമ പറയും "ഓനങ്ങനൊന്നും ചെയ്യേല.. ഓനല്ലേ ഈട്ത്തെ നല്ല ചെക്കൻ". ആ ഒരു വെറുതെ കിട്ടുന്ന ക്രെഡിറ്റിലായിരിക്കും പിന്നെ അന്നു മുഴുവൻ എന്റെ ബമ്പും സന്തോഷവും.  അനിയനോട് ദേഷ്യപ്പെട്ടാൽ എന്നെ ശകാരിക്കുകയും ഏട്ടനെന്നോട് ചൂടായാൽ എന്റെ പക്ഷം ചേരുകയും ചെയ്യും. ഉപ്പ ഞങ്ങളോട് തട്ടിക്കയറുമ്പോൾ മാമ ഒരിക്കലും  ഉപ്പാന്റെ ഭാഗം നിൽക്കില്ല, ന്യായം ഉപ്പയുടെ പക്ഷത്താണെങ്കിൽ പോലും. കുറച്ച് കഴിഞ്ഞ് ഞങ്ങളെ അടുത്ത് വിളിച്ചു പറയും : "ഉപ്പയ്ക്ക് എന്റെ ദേഷ്യമാ, ആ സമയത്ത് ഒന്നsങ്ങാൻ ഞാൻ വെറുതെ നിങ്ങളുടെ ഭാഗം നിന്നതാ, ശരി ഉപ്പാന്റെ പക്ഷത്താണെങ്കിലും." ഉമ്മാനോട് തട്ടിക്കയറുമ്പോഴും മാമ ഒരിക്കൽ പോലും ഉപ്പാന്റെ ഭാഗം നിന്നതായി ഞാനിത് വരെ കണ്ടിട്ടില്ല. 

ഞങ്ങൾ ഇരുപത് പേരക്കുട്ടികളാണ് മാമാക്ക്. ഓരോരുത്തരും മത്സരിച്ച് സ്നേഹം പിടിച്ച് വാങ്ങും. ആ സ്നേഹം അനുഭവിക്കുമ്പോൾ ഞങ്ങൾ  ഓരോരുത്തർക്കും സ്വയം തോന്നും -  എന്നോടായിരിക്കും, അല്ല എന്നോടായിരിക്കും  മാമാക്ക് കൂടുതൽ സ്നേഹമെന്നും ലാളനയെന്നും പ്രത്യേക പരിഗണനയെന്നും. 

മാമാനെ ഒന്ന് കണ്ട്, മിണ്ടി, ഞായറാഴ്ച രാവിലെ കോളേജിലേക്ക് പോകാൻ റെയിൽവേ സ്റ്റേഷനിൽ വണ്ടി കാത്ത് നിൽക്കുമ്പോഴും മനസിൽ  വ്യാകുലതകളൊന്നുമില്ലായിരുന്നു. എന്നത്തേയും പോലെ ഹോസ്പിറ്റലിലെ ചെറിയ ട്രീറ്റ്മെന്റും കഴിഞ്ഞ് വീട്ടിലെത്തുമെന്നും അടുത്താഴ്ച്ച വരുമ്പോൾ വീട്ടിൽ മാമ ഉണ്ടാവുമെന്നും ഉറപ്പുണ്ടായിരുന്നു മനസ്സിൽ. പെട്ടെന്ന് ഉപ്പയുടെ ഫോൺ കോൾ : ഇന്ന് കോളേജിൽ പോകണ്ട, മാമാക്ക് എന്തോ അസ്വസ്ഥത കൂടുന്നത് പോലെ തോന്നുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്ന് നേരെ മാലിക് ദീനാർ ആസ്പത്രിക്ക് വാ, നാളെ രാവിലെ ഇവിടന്ന് കോളേജിലേക്ക് പോകാം.

..................................

മനസ്സിൽ ഇപ്പോഴും കനൽ തീർക്കുന്നു - മുഴുമിപ്പിക്കാറായ എന്റെ ആദ്യത്തെ നോവൽ വായിക്കാൻ, അത് വായിച്ചഭിപ്രായം കേൾക്കാൻ, അതിന്റെ പ്രകാശനച്ചടങ്ങിൽ തലയെടുപ്പോടെ ഇരിക്കാൻ, എന്നെ കെട്ടിപ്പിടിച്ചതിന്റെ സന്തോഷം പങ്ക് വെക്കാൻ, അതിന്റെ നിർവൃതിയിൽ എനിക്ക് സ്വയം മറന്നാഹ്ലാദിക്കാൻ, എനിക്കെന്റെ മാമ ഇനി ഉണ്ടാകില്ലല്ലോ.

ഞാൻ കാണിക്കുന്ന കുസൃതിക്കും കുന്നായ്മയ്ക്കും  എന്റെ പക്ഷം പറയാൻ  എനിക്കിനി ആരുണ്ട്?  എന്റെ ഭാഗം ചേർന്നെനിക്ക് മാത്രമായി പരിച  തീർക്കാൻ  ആ സ്നേഹമരം അകലങ്ങളിലേക്ക് പൊയ്പ്പോയല്ലോ!

തിങ്കൾ രാവിലെ 8:55, ആ ചേതന നിലച്ച ശരീരത്തിന് ബന്ധുമിത്രാദികൾ വെള്ളക്കഫൻ പുടവ തീർത്തു. 
സബാച്ചാന്റെ നേതൃത്വത്തിൽ, കണ്ണീരിൽ തീർത്ത ജനാസ നമസ്ക്കാരം ആ മയ്യിത്തിന് മുന്നിൽ ഇപ്പോൾ കഴിഞ്ഞതേയുള്ളൂ. ചുറ്റും തേങ്ങലുകൾ കനത്തു കനത്തു കൊണ്ടേയിരുന്നു.  ആര്, ആരെ ആശ്വസിപ്പിക്കാൻ ? 

അന്ത്യയാത്രയ്ക്കണിയിച്ചൊരുക്കിയ മാമാന്റെ മുഖത്ത് നിന്നും അവസാന ചുംബനത്തിനായി ഉപ്പ വെള്ളവസ്ത്രം പതുക്കെ നീക്കി. ഓരോരുത്തരെയുദ്ദേഹം പേരെടുത്ത് വിളിച്ചുകൊണ്ടേയിരുന്നു. ഉവ്വ, ഉമ്മ ആപ്പ, കുഞ്ഞ, ആമ, ഇച്ച, പംസിത്ത, മുർശിത്ത, ശെമ്മു..... ആ പുഞ്ചിരി മാറാത്ത മുഖത്തും മൂർദ്ധാവിലും കവിളിണകളിലും കണ്ണീരുകണങ്ങൾ കൊണ്ട് അവസാന മുത്തം നൽകിക്കൊണ്ടിരുന്നു.....
ഇനി എന്റെ ഊഴം, ആ മുഖത്തേക്ക് ഒരു നോക്കെത്തുന്നതിന് മുമ്പ് തന്നെ  ഒരനുവാദത്തിനു പോലും കാത്ത് നിൽക്കാതെ എന്റെ കണ്ണിൽ നിന്നും കണ്ണുനീർത്തുള്ളികൾ ഇറ്റിറ്റു വീണു കഴിഞ്ഞിരുന്നു, എനിക്കെന്റെ ശിരസ്സ് ആ കവിൾത്തടത്തിൽ നിന്ന്  പിൻവലിക്കാൻ പറ്റാത്തത് പോലെ. മാമ അത് വരെ പറയാത്ത എന്തൊക്കെയോ എന്നോട് മാത്രം രഹസ്യം പറയുന്നത് പോലെ.... ഇനി മോൻ കൂടുതൽ കുസൃതിയെടുക്കരുത് നിന്റെ പക്ഷം ചേരാൻ ഇനി ഞാനില്ല കെട്ടോ .. അങ്ങനെ എന്തൊക്കെയോ...

................................
കാരുണ്യവാനും കരുണാനിധിയുമായ പടച്ച തമ്പുരാൻ അവന്റെ  സ്വർഗ്ഗപൂങ്കാവനത്തിൽ എന്റെ മാമയെയും ഉൾപ്പെടുത്തുമെന്ന പ്രതീക്ഷ മാത്രമാണെനിക്ക്, അതിനുള്ള പ്രാർഥനയിലാണ് ഞങ്ങളോരോരുത്തരും. ഞാനറിയുന്നത് മുതൽ പരിശുദ്ധഖുർആൻ പാരായണവും അതിന്റെ വായനയും തപസ്യയാക്കി മാറ്റിയ ആ നന്മഹൃത്തിന് അർശിന്റെ തണലും, അതിലേറെ അത്യുന്നത സ്വർഗ്ഗവും  ലഭിക്കുമാറാകട്ടെ. ▪

No comments:

Post a Comment