Friday 23 November 2018

മായക്കാഴ്ച /അസ്ലം മാവിലെ


*മായക്കാഴ്ച*

............................

അസ്ലം മാവിലെ
............................

ഒരു കൂട്ടിലാടുന്ന തത്തയ്ക്ക് കിട്ടുന്ന കതിരുമണികളേ വാട്ട്സാപ് ഗ്രൂപ്പുകളിൽ നിങ്ങളും പ്രതീക്ഷിക്കേണ്ടൂ. അവിടെ എന്ത് കൊണ്ടിട്ടോ അത് കഴിക്കാം, കൊറിക്കാം.  അങ്ങനെയൊന്നും ചെയ്യാതെ നിങ്ങൾക്കു നോമ്പു നോറ്റുമിരിക്കാം.

മറ്റു സോഷ്യൽ മീഡിയകൾ വിശാലമാണ്, നമുക്ക് വേണ്ടത്, ആഗ്രഹിക്കുന്നത്, പ്രതീക്ഷിച്ചിരിക്കുന്നത് എല്ലാം ലഭിക്കും. അറിവുകൾ കിട്ടാൻ മാത്രമല്ല, നമ്മുടെ അനുഭവങ്ങൾ അവയ്ക്കു സമാനമായി കുപ്പായമിട്ടു മുന്നിൽ നടത്താനും സോഷ്യൽ മീഡിയ സഹായിക്കും.

ഇന്നെന്റെ കണ്ണുടക്കിയത് മായക്കാഴ്ചയിലാണ്. ഒരു E-Bro എഴുതിയ പരാമർശം. ആ പ്രതിഭാസം ബാല്യകാലത്തെ മാത്രമല്ല ഈ നാൽപതുകളിലും കൗതുകമായി അനുഭവപ്പെടുന്നു. നിങ്ങൾക്കുമതനുഭവപ്പെടുന്നുണ്ടാകും ഉറപ്പ്.

ട്രെയിനിലിരിക്കുമ്പോൾ ഞാൻ കുട്ടിയല്ലെന്നെത്രവട്ടം പറഞ്ഞാലും വിശ്വസിപ്പിച്ചാലും optical Illussion (മായക്കാഴ്ച) എന്നെ വിടാതെ പിന്നാലെ കൂടും.

വണ്ടി ചില ജംഗ്ഷനുകളിൽ മണിക്കൂറുകൾ നിർത്തിയിടുമല്ലോ. ഇടക്കിടക്ക് ഞാനിരുന്ന  വണ്ടി ഇങ്ങനെ പൊ(യ്)ക്കൊണ്ടേയിരിക്കും. ഇടത് ഭാഗത്തെ പാളത്തിൽ ഒരു വണ്ടി നിർത്തിയിട്ടത് പോലെ, ചിലപ്പോൾ ചെറിയ അനക്കത്തോടെ ആ ബോഗികളും നീങ്ങുന്നത് പോലെ.
എന്നാൽ വലത്തെ സൈഡ് ജനാലയിൽ നോക്കുമ്പോൾ, സ്റ്റേഷൻ പ്രിമൈസിൽ തൂക്കിയിട്ട പരസ്യ ബോർഡുകളും സ്ഥല സൂചികാ ബോർഡും അനങ്ങാപ്പാറ നയത്തിൽ ശ്വാസം പിടിച്ചു അവിടെ തന്നെയുണ്ടാകും !   വിശ്വസിക്കാൻ തീരെ പറ്റില്ല. തൊട്ടടുത്തിരിക്കുന്നനോട് നമ്മുടെ വണ്ടി നീങ്ങിത്തുടങ്ങി അല്ലേ എന്ന് സംശയം തീർക്കും. അയാളും അതേ ലോകത്തായിരിക്കും. ഞാനുമങ്ങോട്ട് ചോദിക്കാനിരിക്കുകയായിരുന്നെന്ന പോലെഅയാളുടെ മുഖഭാവം വാ തുറക്കാതെ മിണ്ടും.  വീണ്ടും ത്സടുതിയിൽ വലതു ഭാഗം നോക്കും. അല്ല,  വണ്ടി പോവ്വാണല്ലോ.  തെല്ലിട കഴിഞ്ഞ് ഒരു പച്ചക്കൊടി കാണിച്ച് സമാന്തരമായുള്ളള്ള പാളത്തിൽ കൂടി ഒഴുകുന്ന ഒരു വണ്ടിയിൽ നിന്ന് അവസാനത്തെ ഫ്ലാഗ്മാൻ കൈ വീശി അകലുമ്പോഴാണ്  ഇപ്പോഴും അതേ സ്റ്റേഷനിൽ അരയിഞ്ച് മുമ്പോട്ട്  അനങ്ങാത്ത ബോഗിയിൽ തന്നെ ഞാൻ ഇരിക്കുന്നുവെന്ന റിയാലിറ്റിയിലേക്ക് തിരിച്ചു വരുന്നത്.

കുട്ടിക്കാലത്ത് നമ്മുടെയെല്ലാം ബസ് യാത്രകളിൽ  അടുത്തുള്ള മരങ്ങൾ എതിർവശത്തേക്കും അകലെയുളളവ പിന്നിലേക്കും പൊയ്ക്കൊണ്ടേയിരിക്കും.  യാത്രകളിൽ കുഞ്ഞു മക്കളെ നോക്കൂ. പുറം വാതിലുകൾക്കിടയിലൂടെ  നോക്കുന്ന അവറ്റകൾക്കിതൊക്കെയായിരിക്കും എത്ര പറഞ്ഞാലും കണ്ണ് മാറ്റാതിരിക്കാൻ ഒരു കാരണം. ഒപ്റ്റിക്കൽ ഇല്യുഷന്റെ കാന്തിക വലയത്തിൽ  അവരും പെട്ടിരിക്കണം.   അവരും അവരുടെ കുഞ്ഞു കൂട്ടുകാരോട് ഇതൊക്കെ അത്ഭുതതോടെ പറയുന്നുണ്ടാകണം.

 അമ്പിളിമാമനെ എനിക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് കൊണ്ട് പോകുമായിരുന്നു ചെറുപ്പത്തിൽ. ഞാനോടുമ്പോൾ, തമ്പാച്ചു (അമ്പിളി ) കൂടെ ഓടും. അൽപം ധൃതി കുറക്കുമ്പോൾ, അമ്പിളി മാമനും സ്ളോ ആകും. നിന്നാൽ അതും ചിരിച്ചു കൊണ്ട് അവിടെ തന്നെ നിന്ന് കളയും. പിന്നോട്ടാഞ്ഞാൽ അമ്പിളിയും പിന്നോട്ട്.  നിലാവുള്ള രാത്രിയിൽ മിക്ക വീട്ടുമുറ്റത്തും കുഞ്ഞുകുട്ടികൾ അവനവന്റെ അമ്പിളിമാമനെ കൂടെകൂട്ടി ഓടാനും ചാടാനും കൊണ്ട് പോയിരുന്നൊരു കാലം !

 പൊയ്പ്പോയ കുട്ടിത്തവും പൊയ്പ്പോകാൻ വൈകുന്ന ചില മായക്കാഴ്ചകളും   നമ്മിലോരോരുത്തരിലും കൗതുകമായും അത്ഭുതമായും  ഇനിയും ബാക്കിയുണ്ട്. മായക്കാഴ്ച ഒരിക്കൽ കൂടി അനുഭവപ്പെടണോ ?  ഒറ്റയ്ക്കുള്ള ഒരു തീവണ്ടിയാത്ര തന്നെ ധാരാളമാണ്.  
.......................▪

No comments:

Post a Comment